Saturday, February 6, 2021

......

 ജനിച്ച കാലം മുതലേ ഉള്ള ഭയമാണ് അവസാനിച്ചത്.അതേ വരെ രാത്രികളിലെ ഓരോ നിമിഷവും പേടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്.അസമയത്ത്  വരുന്ന ഓരോ വിളികളും ഭയപ്പാടുകളായിരുന്നു.അതോടെ ഭയത്തെ ഞാൻ ഭയക്കാൻ തുടങ്ങി.അത് മറികടക്കാൻ മരണത്തിനേ ഇനി  സാധിക്കു എന്ന അവസ്ഥയിലേക്കെത്താൻ തുടങ്ങി.എല്ലാത്തിനും കാരണം അയാളാണ്.അയാൾ മാത്രമായിരുന്നു എൻ്റെ  ഭയം.

                                                           CCU വിലെ മരവിച്ച തണുപ്പിൽ ഞാൻ കയറി കണ്ടിരുന്നയാളെ എനിക്ക്  പരിചയം ഇല്ലായിരുന്നു .എൻ്റെ ശ്രദ്ധക്കുറവോ  മാനസിക വിഭ്രാന്തികളോ ആകാം അയാളെ അവിടേക്കെത്തിച്ചത്  എന്ന കുറ്റബോധവും പേറി  അറ്റമില്ലാത്ത നാൾവഴികൾ  നടന്നു തീർക്കണം.എല്ലാ വികാരങ്ങളും ക്ഷണികമാണ്.;ദുഃഖം ഒഴികെ....അത് കാലം തന്നെ മായ്ക്കണം.പക്ഷെ ഓരോ തവണ മായ്ക്കുമ്പോഴും അതിനു മൂർച്ച കൂടിക്കൊണ്ടേയിരിക്കുന്നു.
                                                                                                  ചെറിയ ചുമ ,പനി  അത്രേ കരുതിയുള്ളൂ.അല്ല,അത്രേ കണക്കാക്കിയുള്ളൂ .ആശുപത്രിയിൽ ഡോക്ടർ വളരെ സമാധാനത്തിൽ വന്നും പോയും ഇരുന്നു.ചുമ അസഹനീയമായിത്തുടങ്ങി.ചുമച്ച് രണ്ട്  വശവും വേദനിക്കുമ്പോൾ മങ്ങിത്തുടങ്ങിയ ആ കണ്ണുകൾ ദയനീയമായി എന്നെ നോക്കുന്നുണ്ടായിരുന്നു ...."വല്ലാതെ വേദനിക്കുന്നു" എന്ന നിസ്സഹായത.എൻ്റെ  അഹങ്കാരം എന്നെ നോക്കി പുച്ഛിച്ചു.എന്ത് ചെയ്യണം എന്നറിയാതെ എന്തിനൊക്കെയോ ശ്രമിച്ചു.ഒന്നും നടന്നില്ല. വേച്ചു പോകുന്നതിനിടക്ക് ഓടി ചെന്ന് പിടിക്കുമ്പോൾ  "വേണ്ട ഞാൻ തന്നെ നടന്നോളാം നിനക്ക് നടു  വിലങ്ങും"ഒന്ന് വീശിക്കൊടുത്താൽ ."വേണ്ട നിനക്ക് കൈ കഴക്കും".സ്വയം ബുദ്ധിമുട്ടുകൾ ഏറ്റെടുക്കുകയെ എന്നും ചെയ്തിട്ടുള്ളു ആരെയും വേദനിപ്പിക്കാതെ ;വിഷമിപ്പിക്കാതെ...ശ്വാസവായുവിനു പിടയുമ്പോഴും  എൻ്റെ ബുദ്ധിമുട്ടായിരുന്നു  ആ മനസ്സിലെ ആധി.
                                              ഉടനെ CCU വിലേക്കെത്തിച്ചു.ട്യൂബ് ഇടീക്കരുതേ എന്ന് ഒരായിരം വട്ടം എന്നോട് പറഞ്ഞു.എൻ്റെ ഉത്തരവാദിത്തത്തിൻറെ അഹങ്കാരം അത് ചെവിക്കൊണ്ടില്ല.പിന്നീട്    ശരീരമാകെ   മൂടിക്കെട്ടി  മാസ്കും വച്ച് ചെന്ന് നിൽക്കുമ്പോൾ  എൻ്റെ പൊട്ട്  കണ്ടു എന്നെ ആ കണ്ണുകൾ തിരിച്ചറിഞ്ഞു.
വീട്ടിൽ പോണം എന്ന വാശി കേട്ടപ്പോൾ ഡോക്ടർ തല്ക്കാലം STEPDOWN  ICU  വിലേക്ക് മാറ്റി.ശ്വാസം കിട്ടാത്ത പരിഭ്രമത്തിനിടയിലും പരിചയമുള്ള എൻ്റെ  മുഖമെങ്കിലും  കണ്ട ആശ്വാസമായിരുന്നു ഞാനവിടെ കണ്ടത്.എണീറ്റിരിക്കാനും ടീവീ കണ്ടു എല്ലാം ശരിയായി എന്ന് സ്വയം  സമാധാനിക്കാനും ശ്രമം നടത്തിനോക്കി.പക്ഷെ ഉടനെ സ്ഥിതി വീണ്ടും വഷളായി വീണ്ടും CCU . ശരീരം മുഴുവൻ ട്യൂബുകളും പേറി കിടക്കുന്ന ആ രൂപത്തെ മറ്റാർക്കും കാണാൻ ത്രാണി ഇല്ലാത്തതു കൊണ്ട് ഞാൻ കണ്ടു.വീണ്ടും വീണ്ടും....ഒരിക്കൽ എൻ്റെ  കൈ പിടിച്ചു തടവി പറഞ്ഞു "ഇനി മരണമാണ് ഒരു ദിവസമെങ്കിലും  എൻ്റെ  വീട്ടിൽ കിടന്നിട്ട് മരിക്കാൻ കഴിഞ്ഞെങ്കിൽ"ഹൃദയം തകർക്കുന്ന വാക്കുകൾ ഒപ്പം രണ്ടുതുള്ളി കണ്ണുനീർ ആ കണ്ണിൽ നിന്ന് വീഴുന്നത് ജീവിതത്തിൽ ആദ്യമായി ഞാൻ കണ്ടു.ശ്രദ്ധയില്ലാത്ത പരിചരണം ആ ശരീരത്തിൽ വേദനകൾ നൽകി.എന്നിട്ടും പരിഭവം ഉണ്ടായില്ല.എൻ്റെ കൈ തടവും....പറയാൻ വരുന്ന വാക്കുകൾ തൊണ്ടയിൽ തടയും.പക്ഷെ എനിക്ക് മനസ്സിലായിരുന്നു.കുറച്ചു ആശ്വാസം നല്കുന്ന അന്തരീക്ഷത്തിലേക്ക്  മാറ്റുവാനുള്ള ശ്രമം വിജയിച്ചു.പക്ഷെ അതും വേദനിപ്പിച്ചിരിക്കണം.മാറ്റത്തിനിടയിലെ ആ നിലവിളികളും പരാക്രമവും കണ്ടത് ഞാൻ മാത്രം.എങ്ങിനെ ഇതൊക്കെ കണ്ടു ഞാൻ ജീവിച്ചിരിക്കുന്നു എന്ന് അപ്പോൾ ഓർത്തില്ല.അപ്പോൾ ഓർമ്മയേ  ഉണ്ടായില്ല.അപേക്ഷ മാത്രമേ ഉണ്ടായുള്ളൂ....പോകരുതേ എന്നെ വിട്ട് ..ഒരു പ്രതീക്ഷ എപ്പോഴോ വന്നു.എല്ലാവരും പ്രതീക്ഷ കൈ വിട്ടപ്പോഴും ഞാൻ പ്രതീക്ഷിച്ചുകൊണ്ടേ  ഇരുന്നു.പ്രാർത്ഥിച്ചുകൊണ്ടേ ഇരുന്നു ആ പ്രതീക്ഷ എന്നെ മുന്നോട്ടു കൊണ്ടുപോയിക്കൊണ്ടിരുന്നു.പക്ഷെ ഒരിക്കൽ തുളസീതീർത്ഥവും കഴിച്ച് ആരോടും ഒരു പരാതിയും പരിഭവവും പറയാതെ എൻ്റെ  മുന്നിൽ വച്ച് പതുക്കെ സാവധാനം പോയി...ജീവശ്വാസം നിലക്കുന്നത്  ഞാൻ കണ്ടു.വെള്ള തുണിയിൽ  പൊതിഞ്ഞു  ഭസ്മം തൊട്ടു പുഞ്ചിരിയോടെ  കിടന്നു. ,അവകാശപ്പെട്ടവർ എടുത്തു  ചിതയിൽ വച്ചു.അവിടെ കത്തിയമർന്നത്   എൻ്റെ  ശക്തിയായിരുന്നു ..എന്നെ ജീവിതത്തിൽ പിടിച്ചു നിർത്തിയ കൈത്താങ്ങായിരുന്നു .അത് എൻ്റെ   അച്ഛനായിരുന്നു.വിരലിൽ തൂങ്ങി നടന്നിരുന്ന എൻ്റെ കൈ  വിടുവിച്ച്  അച്ഛൻ പോയി.എനിക്ക് തയ്യാറെടുക്കാൻ സമയം തരാനായി  സ്വയം സഹിച്ചു  സഹിച്ച്  അവസാനം പോയി.ഇനിയും ഒരു കഥ വായിച്ച വിങ്ങലേ എനിക്കനുഭവപ്പെടുന്നുള്ളു.ആ സാന്നിധ്യം ഇല്ലെന്ന  തിരിച്ചറിവ് വ്യക്തമായും ഞാൻ അംഗീകരിച്ചിട്ടില്ല ..തിരിച്ചറിഞ്ഞിട്ടും ഇല്ല .ഇപ്പോഴും  പ്രതീക്ഷയോടെ എന്തൊക്കെയോ ചെയ്തു കൂട്ടി കൊണ്ടേ ഇരിക്കുന്നു..പാതിയായി കിടക്കുന്നതും പൂർത്തിയാക്കാൻ കിടക്കുന്നതും ചെയ്യാൻ ബാക്കി വച്ചതും ഒക്കെ,,,,,,, കൂടെയുണ്ടെന്നും   കാണുന്നുണ്ടെന്നും  എനിക്കായി വരും എന്ന  പ്രതീക്ഷയോടെ....... 










Sunday, September 14, 2014

റീ ഷെഡ്യൂൾ ...

ഇന്ന് ഈ സമയത്ത് ഞാൻ ഇവിടെ വരണമെന്ന് വിധാതാവ് വിധിച്ചിരിക്കാം.

.വിചിത്രം !!എവിടെ നിന്ന് എവിടെ വരെ ...ഒരു എത്തും  പിടുത്തവും കിട്ടാത്ത

 കുറെ ചോദ്യങ്ങൾ.. ചുറ്റിനും ഒരുപാട് കുട്ടിപ്പട്ടാളങ്ങൾ ...അവർക്ക് നടുവിൽ

ഒറ്റക്കൊരു കസേരയിൽ ഇരിക്കുമ്പോൾ ചുറ്റും നടക്കുന്ന കോലാഹലങ്ങൾ

എന്നെ ബാധിക്കുന്നേയില്ല ...ആണ്‍ കുട്ടികൾ കമന്റ്‌ ചെയ്യണ  സ്വഭാവം ഇന്നും

നിർത്തിയിട്ടില്ല.അതൊരു പക്ഷെ എത്ര ജെനറേഷൻ മാറിയാലും മാറാത്ത ഒരു

തരം സഹജവാസനയാകം..എന്റെ മകന് പരീക്ഷ എഴുതാൻ കൂട്ട് വന്ന എന്നെ

കണ്ടു അതേ പ്രായത്തിലുള്ള ഒരു കോന്തൻ "എന്താ ചേച്ചി പരിപാടി. . ചോദ്യം

എഴുതി പഠിക്യാണോ "എന്ന് കമന്റ്‌ പറയുമ്പോ അവന്റെ മുഖത്തൊരു പാട്

വീഴ്ത്യാലോന്നു  കൈ എന്നോട് ചോദിച്ചു ...പിന്നെ ദൂരെക്കെവിടെക്കോ

നോക്കിയിരുന്നു തികട്ടി വന്ന വികാരത്തെ കടിച്ചിറക്കി...   

      ഈ കുട്ടിക്കെന്ന പോലെ ഞാൻ എത്രപേർക്ക്ചിന്താവിഷയമായിക്കാണണം

                                                  നല്ലതോ ചീത്തയോ  എന്നല്ലഅതെന്തുതന്നെആയാലും

എന്നെ ബാധി ക്കുന്നില്ലെങ്കിലോ...തുടർച്ചയായി  ചർച്ചാ  വിഷയമാകുക

എന്നതും പ്രസക്തമായ ഒരു കാര്യമാണ്.എന്തും ചർച്ച  ചെയ്യാം.സ്വഭാവം ,

വസ്ത്രം,പെരുമാറ്റം  എന്തിനധികം പ്രൊഫൈൽ പിക്ചർ വരെ ....
                                     

തനിയേ  നടക്കുമ്പോൾ  ഉറക്കെ ചിരിക്കാൻ തോന്നും ...ചിലപ്പോ കരയാൻ ..

പക്ഷെ പിന്തുടരുന്ന കണ്ണുകൾ ...ആർത്തലച്ചു  വരുന്ന കാറ്റിനെ കൂട്ട്

പിടിച്ചെത്തുന്ന മഴയിൽ കൂടി നടക്കാൻ തോന്നും...അത്  അങ്ങനെ മനസ്സിൽ 

ഒതുങ്ങാൻ ഉത്തരവാദിത്വം കുട നിവർത്തും!!!
                                               
                                               പണ്ട് നടന്ന വഴികളിൽ പുൽപ്പടർപ്പ് ...നിറയെ

തൊട്ടാവാടി...കാൽപ്പാദത്തിൽ അങ്ങിങ്ങ്  നീറ്റൽ...ശുദ്ധികലശം തുടങ്ങണം .

പക്ഷെ മടിയാകുന്നു ..മടിച്ചിയാണെന്നു  തുറന്നു പറഞ്ഞു മടി പിടിച്ചു

ഇരിക്കലാണല്ലോ ഏറ്റവും എളുപ്പമുള്ള പണി .....     

Saturday, September 13, 2014

........... ഒരിടവേളക്ക് ശേഷം ...........

"എഴുതൂ നിനക്കതിന്  കഴിയും "...അതെ അതെനിക്ക് കഴിയും .അതെന്റെ 

കഴിവാണല്ലോ ...എന്റെ പേനത്തുമ്പിൽ നിറയാൻ അക്ഷരങ്ങൾ കാത്തു

 നില്ക്കുകയാണ് .അതിനാൽ ""ഇപ്പൊ മൂഡില്ല ,എന്തെഴുതാൻ ,എന്റെ ഈ

 അവസ്ഥയിൽ  ...എന്നിലെ അക്ഷരങ്ങൾ  മരിച്ചു ,എന്നിലെ എഴുത്തുകാരി

 നിർജീവയാണ്"" ....അഹങ്കാരത്തിന്റെ ബഹിർ സ്ഫുരണങ്ങളായി  പലവട്ടം

 ഞാൻ മറുപടികൾ പറഞ്ഞു .......
                                                             
                   ഞാൻ എന്ത്? എനിക്കെന്തുണ്ട്?ഈ വ്യക്തിയുടെ മകൾ ...ഇന്നയാളുടെ 

ഭാര്യ ..ഇവർക്ക്  അമ്മ ...ഇന്നയാൾക്ക് കൂടപ്പിറപ്പ്.....ഇവ ർക്ക് മിത്രം ......പിന്നെ

 തീർന്നില്ല  ഇവർക്ക്  ശത്രു :)...അതല്ലേ ഞാൻ എനിക്കെൻറെതു എന്തുണ്ട് ?

എന്റെ പേര് പോലും ആരുടെയോ ഇഷ്ടങ്ങൾ ...ഒരുപാട് ചർച്ചകളിൽ

  ഉരുത്തിരിഞ്ഞ ഒന്നാവാം ..അല്ലെങ്കിൽ ഒറ്റ നിമിഷത്തിന്റെ തീരുമാനം ..

                                                                എന്നാൽ എന്റെ പേന തുമ്പിൽ പിറക്കുന്ന 

അക്ഷരങ്ങൾ  എനിക്ക് സ്വന്തം .എനിക്കടിയറവു പറയുന്ന അക്ഷരങ്ങൾ !!!!

പക്ഷെ തകർന്നു വീണ നീലാംബരിയുടെ ഇടയിൽ  പാറി നടക്കുന്ന കണ്ണാന്തളി

 പൂവിതളുകൾ  ആണ്  എന്റെ അക്ഷര ലോകം !!! ഈ തിരിച്ചറിവ് 

അക്ഷരങ്ങളെയും എന്റെതല്ലാതാക്കി  മാറ്റി .എവിടെയ്ക്കോ പറന്നകലുന്ന

 എന്റേതെന്നു ഞാൻ അഹങ്കരിച്ച അക്ഷരങ്ങൾക്കും  വിട ........

Monday, September 30, 2013


ഭാവം!!!

 യാത്ര അയപ്പ് കഴിഞ്ഞു തിരിയുമ്പോൾ ഒരു പൊട്ടിച്ചിരി ... തിരിഞ്ഞു നടക്കുമ്പോൾ കണ്‍ പീലിയിൽ തട്ടി താഴെ വീഴാത്ത കണ്ണുനീർത്തുള്ളി വഴി മായ്ക്കുന്നു .അടച്ചു തുറന്ന കണ്ണിൽ  രൗദ്രം .. വലിഞ്ഞു  മുറുകുന്ന കവിൾത്തടം...ചുണ്ടിന്റെ ഒരു കോണിൽ  പുഛ ത്തിന്റെ കലർപ്പ്... ഏറ്റവും ഒടുവിൽ നിസ്സഹായത  സ്ഥായിഭാവം കുറിക്കുമ്പോൾ കടിച്ചമർത്തിയ വേദനയുടെ തേങ്ങലുകളുമായി അവൾ നടന്നകന്നു .....

Sunday, July 8, 2012

 മിത്ര !!!! നിനക്ക്  എന്തു സംഭവിച്ചു .... നിശബ്ദതയെ  സ്നേഹിച്ചു  തുടങ്ങിയോ നീ ...അതോ ആരും കാണാത്ത കേള്‍കാത്ത ലോകത്തിലേക്ക്‌ ഊളിയിട്ട് ഇറങ്ങുകയാണോ  നിന്‍റെ മനസ്സ് ....തുമ്പപ്പൂവിന്റെ  നൈര്‍മല്യവും  തുളസിക്കതിരിന്റെ വിശുധിയുമായിരുന്നു നീ ...കണ്ണുകളിലെ തിളക്കത്തില്‍ നിറഞ്ഞു നിന്നത്   എന്നും മയില്‍പീലികള്‍ ...നിറഞ്ഞു  കത്തുന്ന  സന്ധ്യാ ദീപമായിരുന്നു നിന്‍റെ മനസ്സ്‌..ഒരു കാറ്റും അണക്കാത്ത ദീപം ...ആ നീ എവിടെ ?

                                                            മരുക്കാറ്റിന്റെ തീക്ഷ്ണതയാണോ നിന്‍റെ മനസ്സിനെ കെടുത്തിയത്?  എപ്പോഴോ കാലം  തെറ്റി  വന്ന മഴയിലാണോ നിന്‍റെ മയില്‍പീലിയുടെ ഇതളുകള്‍  അടര്‍ന്നത്‌ ?കൈക്കുടന്നയില്‍ മയങ്ങിയിരുന്ന നീര്‍ത്തുള്ളി ...പാതി കൂമ്പിയടയുന്ന മിഴികളില്‍ നിന്നുതിരുന്നത്  നിന്‍റെ  ഹൃദയരക്തം ...

പക്ഷെ  ഞാന്‍ അറിയുന്നു ...നീ ഉയിര്‍ത്തെഴുന്നെല്‍ക്കുന്നത് ..ഒരു ഫിനിക്സ്‌ ആയി  നീ  ഉണരുന്നത്‌... മരുക്കാറ്റും മഹാമാരിയും  നിന്നെ ഇനി സ്പര്‍ശിക്ക കൂടിയില്ല ...നീ കരുത്ത്  സ്വരുക്കൂട്ടുകയാണ് ...

ഒരു പക്ഷെ നീ ;അദ്ഭുതം കൊള്ളുന്നുണ്ടാവും ...ഞാന്‍ എങ്ങിനെ  അറിയുന്നു എന്നോര്‍ത്ത് ... :)..നിന്നെ ഞാന്‍ അല്ലാതെ വേറെ  ആരറിയാന്‍  ..നിന്‍റെ  ഓരോ ശ്വാസവും എന്നിലൂടെയല്ലേ ..നീ ഒഴുക്കുന്ന ഓരോ കണ്ണുനീര്‍തുള്ളിയും വേദനയാകുന്നത് എനിക്ക് മാത്രമല്ലേ ...

കാത്തിരിക്കുന്നു ..... തുമ്പപ്പൂവും  കളഭ സുഗന്ധവും തുളസിക്കതിരും ...പിന്നെ ..നിറദീപങ്ങളില്‍ പുഞ്ചിരിക്കുന്ന ആ  മയില്‍പീലികള്‍ക്കുമായ്‌...നിന്‍റെ  സ്വപ്നങ്ങളില്‍ പുഴയോരത്തെ വെണ്മണലുകളും  പൂത്തുലഞ്ഞു നില്‍ക്കുന്ന വാകയും ..നിറഞ്ഞ സന്ധ്യക്ക് തെളിയുന്ന ദീപങ്ങളും കര്‍പ്പൂര ഗന്ധവും വീണ്ടും വീണ്ടും നിറയട്ടെ ..ഇത് ആശംസയല്ല .. ആവശ്യമാണ് ...നിന്നില്‍ നിന്നടരാതെ നിസ്സഹായയായി  നില്‍ക്കുന്ന  എന്‍റെ പ്രാര്‍ത്ഥനയാണ് ........

Friday, May 4, 2012

 എന്റെ ആത്മാവിന്റെ  നിറം നല്‍കിയ  മീര !!! ഒരു പാട് നിറങ്ങള്‍ നല്‍കിയിരുന്നു ഞാന്‍ മീരക്ക് .......എവ്ടന്നോകെയോ കേട്ട വരികള്‍ കൂടി വായിച്ചു ഞാന്‍ എന്റെ മീരക്ക് ജീവന്‍ നല്‍കി...കടമെടുത്ത വാക്കുകളാണ് എല്ലാം...എങ്കിലും മീരയെ അറിയാം...
 കൃഷ്ണ നീയെന്നെ അറിയില്ല എന്ന ഓരോ പരിദേവനത്തിനും അവന്‍ ചിരിച്ചു കാണും ...ആരോരും അറിയാതെ അവനെ ഉള്ളില്‍ വച്ച് ആത്മാവ് കൂടി  അര്‍ച്ചിച്ച മീര.....
വരളുന്ന ചുണ്ടിലെ നനവാര്‍ന്ന ഒരു ഓര്‍മ്മയുടെ മധുവായി മധുരമായി അവളെ എന്നും അറിയുന്ന കൃഷ്ണന്‍ !!!
അവളുടെ ചിരകാല വിരഹത്തില്‍ ഒരു നാളില്‍ ഉറയുന്ന കനിവായി കാവ്യമായി അവളെ അറിയുന്ന കൃഷ്ണന്‍ !!!!!!!
 തിര കോതി നിറയുന്ന  കാളിന്ദി ഉണരുന്ന  പുതു മോഹയാമങ്ങളില്‍ അവളെ തിരഞ്ഞ കൃഷ്ണന്‍ !!!
ഗതകാല വിസ്മൃതിയുടെ  തിരമാല ചാര്‍ത്തുന്ന അഴലായി; ആ  അഴല്‍ രൂപമെടുത്ത അഴകായിരുന്നു മീര.. കൃഷ്ണന് 
ഏകാന്ത   ഭവനത്തില്‍ തളര്‍ന്നിരുന്നു  ഇടറുന്ന മിഴികളാല്‍ സ്വന്തം മനസ്സിനെ മുകരുന്ന മീരയെ അറിയുന്ന കൃഷ്ണന്‍  ..വിരലാല്‍ മനസ്സിന്റെ ഇതളുകള്‍ തടവുമ്പോള്‍ ഏകാന്ത  ശോകത്തില്‍ ഇടയുന്ന  മീരയുടെ നനയുന്ന കണ്പോലയിലെ കണ്ണുനീര്‍ തുള്ളിയെ  കാണുന്ന കൃഷ്ണന്‍ !!!
കൃഷ്ണ സ്മ്രിതിയില്‍ ..അഴലും പരാതിയും കൈകുമ്പിളില്‍ തൂവാതെ നിര്‍ത്തുന്ന മീരയെ അറിയുന്ന കൃഷ്ണന്‍ !!
  ദുഃഖം മനോഹാരിത നല്‍കിയ ആ രൂപത്തിന്   പിന്നീട് കൃഷ്ണന്‍ നല്‍കിയത്  ആത്മ സ്പര്‍ശമാണ്...പ്രണയമാണ്... സ്വയം ആരെന്ന തിരിച്ചറിവാണ് !!!
 മനസ്സിന്റെ വാതില്‍ തുറന്നു  അവള്‍ എത്തിയത് ആ  ശ്യാമ വര്‍ണത്തിലേക്കാണ്...തണുപ്പിന്റെ ചൂടും ചൂടിന്റെ തണുപ്പും പകരുന്ന ഹേമന്ദമായി മാറിയ മീര...
മധുമാസ വധുവിന്റെ സമ്മാനമായ വനമാല പങ്കിട്ട കൃഷ്ണനും മീരയും!!!!!!!!....മൃദുവായി മിഴിനീരില്‍ ഉലയുന്ന മഴവില്ല് പോലെ പുഞ്ചിരിക്കുന്ന മീര... 
മീരയുടെ ലോകം മാറുകയായിരുന്നു ..അവളും ഒരു ഗോപികയായി മാറി...കൃഷ്ണന്റെ ഗോപിക...പദപാദ മേളം മയക്കുന്ന നികുന്ജങ്ങള്‍ ..അവിടെ നിറയെ   ഗോപികമാര്‍ ...അവിടെക്കെത്താന്‍ വെമ്പുന്ന മീരയെ തടയുന്ന കൃഷ്ണന്‍ ...
"അവിടെ നീ പോകേണ്ട..അത് അവരുടെ മാത്രം മാര്‍ഗം...നിന്റെ മാര്‍ഗം വിഭിന്നം അത് ഞാന്‍ അറിയുന്നു മീര...
...നിന്റെ പരിദേവനം നിറയുന്ന  ഈ അമ്പാടി...പശുക്കള്‍.. ഇടയക്കിടാങ്ങള്‍ ... നാരു    വെണ്ണിലാവു  .. രസരാസ കേളി ...മല ഏന്തി  നില്‍ക്കുന്ന   നിരകള്‍ ..മദ കാളിയനില്‍  പതിയുന്ന കാലുകള്‍ ..സഖികള്‍ ..ശൂന്യമായ് ഒരു തേങ്ങലായി നില്‍കുന്ന കടംബിന്റെ മുരടിച്ച കൊമ്പ്   എല്ലാം,...ശൂന്യം മാത്രം.....പിരിയേണ്ട സമയത്ത് പിരിയുന്നതും വേണം മീര"...

വാക്കുകള്‍ ...അതിനു ശക്തിയുണ്ട്..മീരയുടെ ദുഃഖം ആ  ശ്യാമ വര്‍ണത്തില്‍ അലിഞ്ഞു പോയിരിക്കണം...മീരയെ  അറിഞ്ഞത് കൃഷ്ണന്‍ മാത്രമായിരിക്കണം... കൃഷ്ണന്‍ മാത്രം അവളെ അറിഞ്ഞാല്‍ മതിയെന്നത്  മീരയുടെ നിയോഗം ആയിരുന്നിരിക്കണം...
 ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും കൂടെ നിന്ന് ശക്തി നല്‍കുന്ന പരിത്രാണ... 
തന്റെ ചിറകുകള്‍ മുറിച്ച...തബുരുവിനെ തകര്‍ത്തു എറിയുന്ന ലൌകിക ലോകത്തിനു നേരെ തന്റെ ഭക്തിയുടെ ശക്തിയുമായി കൊടുംകാറ്റു പോലെ അഞ്ഞടിക്കുന്ന    മീര...മരുക്കാറ്റിന്‍  ചിറകേറി പറക്കുന്ന മീര....മല  കടലാക്കുന്ന   നീല കുറിഞ്ഞികളും..   നീല പൂക്കളും..  ഘനശ്യാമ  വിപിനവും.. നീല  വാനവും  സമുദ്രത്തിന്റെ അനന്തനീലവും അവളെ  സക്തയക്കുന്നു ...ബന്ധിചിട്ടില്ലെങ്കിലും സ്വാതന്ത്ര്യം നല്‍കാത്ത  ബന്ധനങ്ങളെ അവള്‍ പൊട്ടിചെറിയുന്നു...വിലകെട്ട പൊന്നും രാവിന്‍റെ ഇരുളും ചേര്‍ന്ന കൂട്ടില്‍ നിന്ന് അവള്‍  സ്വതന്ത്രയാകുന്നു . കൃഷ്ണന്റെ  ആത്മാവിലെ കെടാത്ത നാളത്തിന്റെ പ്രതിരൂപമായ മീര ആരെ ഭയക്കാന്‍..... അവസ്ഥയോട്‌ മനസ്സ് തുറക്കാനും പ്രതികരിക്കാനും   കരുത്ത് ഉള്ളവളാകുന്ന  മീര.  സാഹചര്യത്തോട്  യുദ്ധം ചെയ്യുന്നു മീര.. ..അവള്‍ക് സാരഥ്യം   വഹിക്കുന്ന കൃഷ്ണന്‍ !  ..ഞാന്‍ എന്നും നിന്റെ ശക്തിയായി നിന്റെ ഉള്ളില്‍ തന്നെയുണ്ടെന്ന വാക്കുകള്‍ ...മീര സ്വതന്ത്രയാകുന്നു...
ഒരു മയില്‍പീലിയുടെ നിറമാകുന്ന സ്വാതന്ത്ര്യം...ഒരു വേണു ഗാനത്തിന്റെ നാദം   ....പൊടിയിലും വിയര്‍പ്പിലും മുങ്ങുന്ന സ്വതന്ത്ര്യമാകുന്ന ഉടല്‍ ... ഇടി വെട്ടി മഴ പൊഴിയുന്ന പാതിരാവില്‍ മരണത്തിന്റെ നിഴല്‍ കീറില്‍  അതിന്റെ ജനനം...അത് കരയുമ്പോള്‍ ഞെട്ടിത്തരിക്കുന്ന     സിംഹസനങ്ങള്‍ ....ഒരു കുഞ്ഞു മാറാപ്പില്‍ നിന്ന് അതില്‍ കുഞ്ഞു വിരല്‍   കാണ്‍കെ  വഴി മാറുന്ന പ്രളയം!!!!!!!!!!!!!...ഇതാ ഞാന്‍ എന്റെ ഭയവും വ്രീളാ നാട്യവും ഇവിടെ ഉപേക്ഷിക്കുന്നു....മധുര കേസരത്തിന്റെ തടവറ വിട്ടു ഞാനിതാ വെണ്‍ ചിറകേന്തി  പറക്കുന്നു...ഞാന്‍ പൊഴിച്ച മിഴിനീരിന്‍ യമുനയില്‍ വിടരട്ടെ കമല ദളങ്ങള്‍ ..നിറുകയില്‍ നിന്ന് മായ്ച്ച  സിന്ദൂര്തിന്റെ തുടുപ്പു  വാനിലെങ്ങും   പുലരിയായി  ഉയരട്ടെ.. അവളുടെ .മിഴികളില്‍ നിന്നും മായ്ച്ച മഷിയില്‍  നിന്നുയിരെടുക്കുന്നു...   മീരയുടെ  ശ്യാമ വിമുക്തി വിഗ്രഹം... അതിലലിയുന്ന  മീര..കൃഷ്ണന്റെ മീര....
 

......

  ജനിച്ച കാലം മുതലേ ഉള്ള ഭയമാണ് അവസാനിച്ചത്.അതേ വരെ രാത്രികളിലെ ഓരോ നിമിഷവും പേടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്.അസമയത്ത്  വരുന്ന ഓരോ വി...