Wednesday, September 28, 2011

മേശപ്പുറത്തു അച്ഛന്‍ അലസമായി ഇട്ട ഒരു ഇരുപതു പൈസ തുട്ട്.അതെനിക്ക് തന്നത് ജീവിതത്തിന്റെ വലിയൊരു തിരിച്ചറിവായിരുന്നു.എനിക്കന്ന് 11  വയസ്സ് കാണും.അച്ഛനും അമ്മയും അധ്യാപകര്‍ .അത് കൊണ്ട് തന്നെ എല്ലാ കണ്ണുകളും എന്നെ  സദാ സമയവും പിന്‍ തുടര്‍ന്നിരുന്നു.സ്കൂളില്‍ അമ്മയുടെ കൂടെ സ്റ്റാഫ്‌ റൂമില്‍ പോയിരുന്നു വേണം ഉണ്ണാന്‍ .കുട്ടികള്‍ ഉച്ചയുടെ ഇടവേളകളില്‍ നെല്ലിക്ക ഉപ്പിലിട്ടതും ,ശര്കര മിട്ടായിയും 5 പൈസക്ക് കിട്ടുന്ന പിങ്ക് നിറത്തിലുള്ള മിട്ടായികളും നുണയുന്ന തിരക്കിലാവും ഞാന്‍ ഉണ്ട് തിരിച്ചു ചെല്ലുമ്പോള്‍ .ഞാന്‍ ഒരിക്കലും അതൊന്നും വാങ്ങാത്തത് കൊണ്ട് ഒരിക്കലും എനിക്കതിന്റെ  പങ്കും കിട്ടിയിരുന്നില്ല.വെള്ളിയാഴ്ച ഉച്ചക്കാണ് സങ്കടം കൂടുതല്‍ വരിക.അന്ന് 2  മണിക്കൂര്‍ ആണ് ഉച്ചയുടെ ഇടവേള.അന്ന് കുട്ടികള്‍ കളിയ്ക്കാന്‍ ഗ്രൗണ്ടില്‍ പോകും. കുറെ പേര്‍ കൂട്ട്കാരുടെ വീട്ടില്‍ പോകും ,കുറെ പേര്‍ സ്കൂളിനു താഴെയുള്ള കൊച്ചു പെട്ടിക്കടകളില്‍ പോയി ഓരോന്ന് വാങ്ങി കൊറിക്കും."പിശുക്കന്റെ കട "യായിരുന്നു അവരുടെ സൂപ്പര്‍ മാര്‍ക്കറ്റ്‌.പല്ലോട്ടി മിട്ടായി മുതല്‍ ബബ്ബ്ള്‍ഗം വരെ അവിടെ കിട്ടും.സ്കൂള്‍ അല്‍പ്പം പൊക്കമുള്ള സ്ഥലത്താണ്.താഴെ വേണം ബസ്‌ ഇറങ്ങാന്‍ .അവിടെ ഇറങ്ങുമ്പോ കാണാം പിശുക്കന്റെ പെട്ടിക്കട.രാശിക്കായ,നെല്ലിക്ക ലൂവിക്ക,മിട്ടയികള്‍.. .എന്റെ മനസ്സിലെ മായാപ്രപഞ്ചം വര്‍ണങ്ങള്‍ വാരി  വിതറുന്ന കണ്ണാടിക്കുപ്പികള്‍ .അവിടെ രാജാവിനെ പ്പോലെ വിരാജിക്കുന്ന പിശുക്കന്‍ സര്‍ബത്ത് ഉണ്ടാക്കുന്ന തിരക്കിലാവും.ആ നാരങ്ങ തൊലികള്‍ കൊണ്ടാണത്രേ അയാള്‍ നാരങ്ങ ഉപ്പിലിട്ടത്‌ ഉണ്ടാക്കി വില്‍ക്കുന്നത് .ആ അപവാദം പക്ഷെ എന്റെ ആരാധനക്ക് അല്‍പ്പം പോലും കോട്ടം തട്ടിച്ചില്ല.ഒരിക്കലെങ്കിലും അവടന്ന് ഞാന്‍ അതെ വരെ കഴിക്കാത്ത ബബ്ള്‍ഗം കഴിക്കാന്‍ പറ്റുമോ ആവോ?തുണി സഞ്ചിം താങ്ങിപ്പിടിച്ചു  എന്റെ പാരഗണി നെയും വലിച്ചു അമ്മേടെ വഴക്കും കേട്ട് ഞാന്‍ നടക്കും സ്കൂളിലേക്ക്..ഒരിക്കല്‍ ഒരു ഉച്ച സമയംഅമ്മക്ക് സ്റ്റാഫ്‌ മീറ്റിംഗ് ..എനിക്കനുവാദം ഗ്രൗണ്ടില്‍ പോയി കളിക്കാന്‍ . പതിഞ്ഞു ഒഴുകുന്ന തോട്ടിലേക്ക് നോക്കി ഞാന്‍ കൂട്ടുകാര്ടെ കൂടെ ഇരുന്നു .അവിടെ നിറയെ ചുവന്ന വക പൂത്ത്‌ പൂക്കള്‍ നിറഞ്ഞു കിടക്കും.കൂട്ടുകാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന തിരക്കിലാണ്.ഞാന്‍ വെറുതെ കേട്ടിരുന്നു.അവിടെ ഒരു വിശുദ്ധയുടെ ഖബറിടം ണ്ട് .എന്തോ ആവേശത്തില്‍ ഞാനും പറഞ്ഞു .ഞാനും വരുന്നു.എന്നേം കൊണ്ട് പോകു.അവരാല്‍ ചുറ്റപ്പെട്ടു ഏകദേശം 2  കിലോ മീ.ദൂരം വരുന്ന ആ പള്ളിയിലേക്ക് നടന്നു പോയി വന്നു ഞാന്‍ .അമ്മയെങ്ങനും ഇടയില്‍ വിളിച്ചിരുന്നെങ്കില്‍ ..ഇപ്പൊ ഓര്‍ക്കുമ്പോ കൂടി കൈകാല്‍ വിറക്കുന്നു.
                                          അന്നത്തെ ആ പോക്ക് എനിക്ക് തന്നത് ഒരു തരം ധൈര്യമായിരുന്നു.അത് ഒരു ആല്‍മരത്തെ പോലെ വേരൂന്നി വളരാന്‍ തുടങ്ങി.ആയിടക്കാണ്‌ അച്ഛന്‍ അലസമായി മേശപ്പുറത്തിട്ട നാണയ തുട്ടുകള്‍ ഞാന്‍ ശ്രദ്ധിക്കുന്നത്.20 ,10  പൈസകള്‍ .അതിലൊരു 20  ന്റെ മുകളില്‍ ആരും ശ്രദ്ധിക്കുന്നില്ലെന്ന തെറ്റിദ്ധാരണയോടെ ഞാന്‍ ഒരു പുഷ്തകം കയറ്റി വച്ചു.പിന്നീട് അതി സമര്‍ത്ഥമായി അതെടുത്തു തുണിസഞ്ചിയിലും നിക്ഷേപിച്ചു;ഭദ്രമായി.കിടന്നിട്ടു ഉറക്കം വന്നില്ല.നാളെ വെള്ളിയാഴ്ച നെലെ ഞാനും...ഹോ...
                                   രാവിലെ നേരത്തെ ഉണര്‍ന്നു.അച്ഛന്യും അമ്മയെയും നോക്കാന്‍ പറ്റുന്നില്ല.മിന്‍ചിയെ ഒട്ടും നോക്കിയില്ല.എന്റെ മുഖത്തെ ഭാവ വ്യത്യാസങ്ങള്‍ക്ക് അവള്‍ നന്നായി കഥ രചിക്കും ..സ്കൂളിലെത്തി ..ഉച്ചയാവുന്നില്ലല്ലോ..അതാ നീണ്ട മണിമുഴക്കം.അമ്മയുടെ അടുത്തേക്കോടി .വാരി വലിച്ചു ഉണ്ടു.ഈ കുട്ടിക്കിന്നെന്താ പറ്റിത് ..?ടീച്ചര്‍ മാരുടെ ചോദ്യത്തിനുള്ള ഉത്തരം ഒരു ചിരിയില്‍ ഒതുക്കി ;കള്ളത്തരത്തെ അതി സമര്‍ത്ഥമായി   ഒളിപ്പിച്ച്  അവിടന്ന് ഓടി.സൂപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള സ്ഥിരം  കുറ്റികള്‍ പുറപ്പെടുന്നെ ഉള്ളു. അവരാല്‍ മറയ്ക്കപ്പെട്ടു ഞാനും അല്‍പ്പം അഹങ്കാരത്തോടെ നടന്നു ഇതു നിമിഷവും പിടിക്കപ്പെടാം ..ആ സ്റ്റാഫ്‌ റൂമിന്  മുന്പിലൂടെയുള്ള യാത്ര !!!ആലിലകള്‍ ആര്‍ത്തു ഉല്ലസിക്കുന്നു.പിങ്ക്  നിറത്തിലുള്ള ആ കടലാസ് പൊതിയില്‍ എന്റെ സ്വപ്നം ബബ്ബ്ള്‍ഗം.എന്താ അതിന്റെ നിറം, ഭംഗി,മണം..ഒരുപാട് ബബ്ബ്ള്‍ഗങ്ങള്‍ക്ക് ഉടമസ്ഥനായ പിശുക്കനെ ആദരപൂര്‍വ്വം നോക്കി നിന്നു ഞാന്‍ .സ്കൂളില്‍ തിരിച്ചെത്തി അത് വായിലിട്ടു .മധുരം മുഴുവന്‍ നുണഞ്ഞു തീര്‍ന്നില്ല."കുട്ടി അമ്മ വിളിക്ക്ണ്ട്  വേഗം വരന്‍ പറഞ്ഞു "അയ്യോ ഈ മിട്ടായി ഇപ്പൊ എന്ത് ചെയ്യും?അമ്മക്ക് വിളിക്കാന്‍ കണ്ട സമയം ...മിട്ടായി എടുത്തു പാവാട വക്കില്‍ സൂക്ഷിച്ചു  വച്ച് ഓടി.തിരിച്ചു വന്നു അതെടുക്കാന്‍ നോക്കിയപ്പോള്‍ വെള്ളിടി വെട്ടി !!!!അത് ഒട്ടിപ്പിടിച്ചിരിക്കുന്നു !!ഇനി എന്ത് ചെയ്യും.ഇതമ്മ കണ്ടു പിടിക്കും ഉറപ്പ്‌.പേരിനു എണ്ണാവുന്ന കുറച്ചു വസ്ത്രങ്ങള്‍ .അതില്‍ ഒരെണ്ണത്തില്‍ അല്‍പ്പം പൊടി പറ്റ്യാല്‍ പോലും കണ്ടു പിടിക്കും. എന്റെ കള്ളത്തരം ..അച്ഛന്‍ ,അമ്മ, മിന്‍ചി ...ചോദ്യങ്ങള്‍  ഉത്തരങ്ങള്‍ ..വീടെത്തി.രാവിലത്തെ പ്രസരിപ്പ് വിയര്‍പ്പു കണങ്ങളായി മാറി.ആലിലകള്‍ നിശബ്ദരായി.പാവാട അലമാരിയുടെ അടിയിലേക്ക് തള്ളിനീക്കിയിട്ടു തല്ക്കാലം സുരക്ഷിതയായി.
                                                            "നീ വരണ്ടോ മോളിന്നു നാളികേരം എടുക്കാന്‍ "അച്ഛനാണ് .ഞാന്‍ അച്ഛന്റെ സഹചാരി സഹായിയാണല്ലോ .പതുക്കെ കൂടെ ചെന്നു.ഒന്ന് രണ്ടു വട്ടം അച്ഛന്‍ മുഖത്തേക്ക് നോക്കി.ആ പൈസ എന്താ ചെയ്തെ നീ ..നാളികേരം എടുത്തിടുന്നതിനിടെ ലാഘവത്തോടെ അച്ഛന്റെ ചോദ്യം.ഈശ്വര ..തല കറങ്ങുന്നുണ്ടോ. അതോ എന്റെ ചുറ്റിനുമുള്ള ലോകമാണോ കറങ്ങുന്നത് ..ധൈര്യം ശക്തി  കൊടുത്ത ആലിലകള്‍ കരിഞ്ഞു  കൊഴിയുന്നു.വിങ്ങലോടെ വിറയലോടെ കഥകള്‍ മുഴുവന്‍ പറഞ്ഞു .അച്ഛന്‍ പറഞ്ഞു.സാരല്ല്യ.ഇനി ചെയ്യരുത് ട്ടോ.അങ്ങനെ പലതും തോന്നും.അപ്പൊ വേണ്ട എന്ന് അവനവനോട് ശക്തിയായി പറയാനുള്ള ധൈര്യം വേണം.നല്ല മനസ്സുള്ള ആള്‍ക്കേ നല്ല വ്യക്തിയവാന്‍ പറ്റുള്ളൂ.ഇതൊന്നും അതിനു തടസ്സം ആവാതെ നോക്കണം.അച്ഛനും അതാവില്ലേ സന്തോഷം..അച്ഛന്‍ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.മനസ്സില്‍ തറച്ചത് ഇത്ര മാത്രമാണ്.അതൊരു ശക്തമായ തിരിച്ചറിവായിരുന്നു.ഞാന്‍ മനസ്സ് കൊണ്ട് അച്ഛന് കൊടുത്ത വാക്ക് തുടരുന്നു...പിന്നീടൊരിക്കലും അലസമായി കിടക്കുന്ന നാണയത്തുട്ടുകളോ ആളിലകളുടെ കലമ്പലോ ഞാന്‍ ശ്രദ്ധിച്ചിട്ടില്ല ....
                             "ഈ പാവാട ഇതാരാ ഇവടെ കൊണ്ടിട്ടേ..ഹൌ ഇതിലെന്താ ഒട്ടിപ്പിടിച്ചിരിക്കണേ..ഈ കുട്ട്യേ ഞാന്‍" ...വിരണ്ടിരിക്കുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് അച്ഛന്‍ പറഞ്ഞു ..പേടിക്കണ്ട അമ്മ ബബ്ബ്ള്‍ഗം കഴിച്ചിട്ടേയില്ല്യ ...... :)

3 comments:

ambilimama said...

അസ്സലായിട്ടുണ്ട്...തെറ്റുകള്‍ ചെയ്യുന്നതില്‍ നിന്നും മാറി നിലക്കാന്‍ ധൈര്യം വേണം...എന്നാല്‍ അവ ഏറ്റു പറയാന്‍ വേണ്ടത് അസാമാന്യ ധൈര്യം തന്നെയാണ്...

വരവൂരാൻ said...

''അവിടെ ഇറങ്ങുമ്പോ കാണാം പിശുക്കന്റെ പെട്ടിക്കട.രാശിക്കായ,നെല്ലിക്ക ലൂവിക്ക,മിട്ടയികള്‍.. .എന്റെ മനസ്സിലെ മായാപ്രപഞ്ചം വര്‍ണങ്ങള്‍ വാരി വിതറുന്ന കണ്ണാടിക്കുപ്പികള്‍ ''എല്ലാ സ്ക്കുളിന്റെ മുൻപിലും ഇങ്ങിനെ ചില പെട്ടികടകൾ ഉണ്ട്‌.... അദ്യത്തെ കളവിനു ...വഴി വെച്ച്‌ കൊണ്ട്‌. . ഇങ്ങിനെ ചില നാണയതുട്ടുകൾ ഞാനും കാണാതെ എടുത്തിട്ടുണ്ട്‌...പക്ഷെ വീട്ടുകാർ കണ്ടുപിടിച്ചെങ്കിലും ഞാൻ നിറുത്തിയില്ലാ....അത്‌ ശീലമാക്കി. ചെറുപ്പത്തിൽ ഇങ്ങിനെ ചെയ്തിലെങ്കിൽ പിന്നെ എപ്പോൾ ആ മിഠായികൾ നമ്മൾക്ക്‌ കഴിക്കാൻ ആവും... നല്ല പോസ്റ്റ്‌... കുറെയേറെ ഓർമ്മകൾ ഉണർത്തി.

shanu said...

നന്നായിട്ടുണ്ട് ആശംസകള്‍ ..

......

  ജനിച്ച കാലം മുതലേ ഉള്ള ഭയമാണ് അവസാനിച്ചത്.അതേ വരെ രാത്രികളിലെ ഓരോ നിമിഷവും പേടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്.അസമയത്ത്  വരുന്ന ഓരോ വി...