Saturday, November 5, 2011




ഓര്‍മ്മകള്‍ മിന്നല്‍ പിണരുകള്‍ പോലെ പിന്നിലേക്ക്‌ മിന്നി മറയുന്നു .ഉച്ചമയക്കത്തിലാണ്ട എന്റെ 5  വയസ്സുകാരനെയുംകുയിലിനേയും പൂത്താരിയെയും ആസ്വദിക്കാന്‍ പറ്റാത്ത 10 വയസ്സുകാരനെയും നോക്കി കിടന്നപ്പോഴാണ്‌ ഓര്‍മ്മകള്‍ ഒരു പെരുമഴ സൃഷ്ടിക്കാന്‍ തുടങ്ങിയത്..... .                                                     
                                            "പൂത്താം കീരിയാണോ അല്ല കുയിലാണ്.ഇവറ്റക്കൊന്നും വേറെ പണിയില്ലേ".അമ്മ പിറുപിറുത്തു കൊണ്ട് ഉച്ചയുറക്കത്തെ ആട്ടിയകറ്റി അടുക്കളയിലേക്കു നടന്നു.ചായ ഉണ്ടാക്കാനാവണം.ഉമ്മറത്തിരുന്നു കിളികളെയും നോക്കി ആകാശത്തിനോട് വര്‍ത്തമാനം പറയുന്ന എനിക്കും കിട്ടി ശകാരത്തിന്റെ ഒരു പൂള് ."ഉച്ച വെയിലും  കൊണ്ട് നടന്നോ .കറുത്ത്   കരുപ്പെട്ടി   പോലെയാവും ". അതിനല്‍പ്പം പോലും ശ്രദ്ധ നല്‍കാതെ ഞാന്‍ തിരിഞ്ഞു  കിടന്നു.ഇന്ന് ചായക്ക് മധുരം കുറവാകാന്‍ സാധ്യതയുണ്ട്.പൂത്താരികള്‍ ,കുയില്‍ ,ഇരട്ടവാലന്‍ ,അണ്ണാന്‍ , കൂട്ടത്തില്‍ സാമര്‍ത്ഥ്യം കുയിലുകള്‍ക്കാണ്;സ്വാര്‍ത്ഥതയും.എല്ലാരും കൂടി ഇരിക്കുമ്പോള്‍ വന്നു കുത്തിത്തിരിപ്പുണ്ടാക്കും.ഒരു കല്ലെടുത്തെറിയാന്‍ തോന്നിയതാണ്.അതോടെ ഈ തത്സമയ സംപ്രേക്ഷണം അപ്പാടെ പൊളിയും എന്ന് തോന്നിയതോടെ വീണ്ടും വന്നു തിണ്ണയില്‍ കിടന്നു.
                                       "എടീ...ചായ കുടിക്കാന്‍ വര്ണ്ടോ .അങ്ങട്ട് കൊണ്ടര്വോന്നുല്ല്യട്ടോ".വേഗം ചായ എടുക്കാന്‍ ഓടി.ഓടുന്ന വഴി മനസ്സിനോട് പറഞ്ഞു 'നടന്നെ വരാവു,ധൃതി വച്ച് ചായ  തുളുംബ്യ   കിട്ടും നല്ലത്.അച്ഛനും ഉണര്‍ന്നു.ചേച്ചി പഠിപ്പൊക്കെ തല്ക്കാലം നിര്‍ത്തി ഗമയോടെ അമ്മയോടൊപ്പം ഇരുന്നു കായ വറുത്തതും കൊറിച്ചു ചായ കുടിക്കുന്നു."ഇത് രണ്ടെണ്ണം കൊണ്ടോടി"..കായ വറുത്തതെടുക്കാന്‍  തിരിഞ്ഞതും ചായ രണ്ടു തുള്ളി താഴെ.നാല് കണ്ണുകള്‍ എന്നെ തുറിച്ചു നോക്കുന്നു.പിന്നെ ചായ താഴെ വച്ച് വെള്ളം തളിച്ച് നിലം തുടച്ചു വൃത്തിയാക്കി വീണ്ടും നടക്കാന്‍ തുടങ്ങിയപ്പോള്‍ വിലക്ക് ."ഇനി ഇവടെ ഇരുന്നു ചായ കുടിച്ചാ മതി"ഓ..ഈ ചൂട് ചായ എങ്ങനെ കുടിക്കും.ആ കിളികള്‍ ഇപ്പൊ പോവുല്ലോ.ആ തല്ലുകൂട്ടോം കളിം ബഹളോം ഒക്കെ കണ്ടു ചൂട് ചായ ഊതിയൂതി കുടിച്ചു ഇടക്കൊരു നാല്  വറുത്തതും കടിച്ചിരിക്കണ സുഖം ഇവര്‍ക്കെന്താ മനസ്സിലാകാത്തെ...
                     "അയ്യോ  ഇവറ്റകളീ വലെടെ എടെക്കൂടി കൊത്തിപ്പെറുക്കീണ്ടല്ലോ.ഈ കുട്ടി ഇവടെ ഇരുന്നിട്ട് എന്താപ്പോ കാര്യണ്ടായെ ..ഇതൊന്നും കണ്ടില്ല്യേ "..ഉണക്കാന്‍ വച്ച തേങ്ങേല്‍ കിളികള്‍ കൊത്തിക്കൊത്തി ചിത്രപ്പണികള്‍ രൂപപ്പെട്ടിരുന്നു.പിന്നേ.. ഞാന്‍ അവറ്റകളെ  ഓടിക്ക്യല്ലേ..എന്ത് രസാ അതൊക്കെ കാണാന്‍.അടുത്ത് വന്നിരുന്നു കിളികള്‍ ബഹളം കൂട്ടാന്‍ ഞാന്‍ കൊതിക്കാത്ത ദിവസല്യ.കഷ്ടം !!അമ്മേടെ പ്രാക്കും വിളിം കാരണം ഒക്കെ പറന്നു പോയി...സാരല്യ നാളേം വരുല്ലോ ..അപ്പളക്കും കുറച്ചു അരി മണിം  ഗോതമ്പ് മണിം സംഘടിപ്പിക്കണം.പക്ഷെ ഇട്ടു കൊടുത്തിട്ട്   അവറ്റ മുഴുവന്‍ കൊത്തിയെടുത്തില്ലെങ്കില്‍...അമ്മേടെ കൈ എന്‍റെ ചെവിയില്‍ വച്ച് സങ്കല്‍പ്പിച്ചപ്പോള്‍ അതിനുള്ള ശ്രമം തല്ക്കാലം വേണ്ടെന്നു വച്ചു.

  ഒന്ന് പതുക്കെ പടിഞ്ഞാറെ മാവിന്റെ കൊമ്പിലേക്ക് കയറി ചെവിയോര്‍ത്തു.ശ്രീകൃഷ്ണ  ടാകീസിന്നു പാട്ട് കേള്‍ക്കനുണ്ടോ ഇല്ല്യ കേള്‍ക്കനില്ല്യ ..സിനിമ തുടങ്ങീണ്ടാവും.അതാ കേള്‍ക്കാത്തെ ..മഴ ക്കാലമാണെങ്കില്‍ സുഖാ..  പാടത്തെ വെള്ളത്തിലൂടെ കാറ്റത്ത്‌  തട്ടിത്തട്ടി കേള്‍ക്കാം പാട്ടുകള്‍ ."ഈ കുട്ടി ഇന്ന് പറമ്പിന്നു കേറിട്ടില്ല്യട്ടോ ന്നും".അച്ഛന്‍ പീടികയിലെക്കാണ് ...അമ്മയുടെ പരാതിക്ക് തീര്‍പ്പ്  കല്‍പ്പിക്കാന്‍ എന്നോണം "ഇനി മതി വീട്ടില്‍ വന്നിരിക്കു"...ഇതും പറഞ്ഞു ഇടവഴിയിലേക്കിറങ്ങി."നിനക്കീ പറമ്പില്‍  കളിച്ചു നടക്കുന്ന നേരം എന്തെങ്കിലും പണിയെടുത്തു അമ്മയെ സഹായിച്ചു കൂടെ .. ആ ചൂലോന്നെടുത്തു അടിച്ചു വാരി തളിക്കു"....പഠിപ്പുകാരി സഹോദരിയാണ് ...ഗമക്കാരി ടി.വി കാണുകയാണ് ..ചൂലെടുത്ത്  വന്നു പരമാവധി  ടി.വി യുടെ മുന്‍പില്‍ വൃത്തിയാക്കലില്‍ ആയി എന്‍റെ ശ്രദ്ധ.അവസാനം അടിപിടി ആയപ്പോള്‍ അമ്മ ഇടപെട്ടു.അടിച്ചു വാരി  വിളക്കില്‍ തിരിയിടുമ്പോള്‍ കേട്ടു ശിവേലിയുടെ കൊട്ട്...അടുത്ത് പരിസരത്തുള്ള  അമ്പലങ്ങളിലെല്ലാം ഉത്സവങ്ങളാണ് .കൊട്ടും ആര്‍പ്പുവിളികളും ....പതുക്കെ മുറ്റത്തേക്കിറങ്ങി ...അമ്മ മേല്‍ കഴുകന്‍ പോയി....പഠിപ്പുകാരി പുസ്തകം തിന്നാന്‍ തുടങ്ങിക്കാണും ......                      സന്ധ്യയായി.. വിഷുപക്ഷി  നേരത്തെ എത്തിണ്ട്...അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്.....മേല്‍കഴുകി വിളക്ക് വച്ചു...സന്ധ്യ അയാള്‍ പിന്നെ പുറത്തേക്ക്  ഇറങ്ങില്ല.ഇഴ ജന്തുക്കള്‍ വരും. അത് കൊണ്ട് അമ്മയ്ക്കും സമാധാനം 
                                                              എനിക്ക് ചില സന്ധ്യകള്‍ ഇഷ്ടമല്ല...സന്ധ്യ അമ്പലത്തിലെ നിറ ദീപങ്ങളും  ,പുഴക്കരയിലെ കലമ്പുന്ന മണല്‍ തരികളും ..പാടത്തു നിറയുന്ന താമരകളെ  കൂമ്പിക്കുന്ന സൂര്യാസ്തമയവും  മാത്രമാണ് .അല്ലാത്ത സന്ധ്യകള്‍ എന്റേതല്ല ..പിന്നീടെപ്പോഴോ കണ്ട മേഘ  കൂട്ടങ്ങളും ചേക്കേറുന്ന കിളികളും സന്ധ്യക്കൊരു ഭംഗി തന്നു ..പക്ഷെ അത് താത്കാലികം മാത്രമായിരുന്നു...
                                                                         സന്ധ്യക്ക്‌ കനം കൂടി വന്നു.കറുപ്പിന്റെ കടന്നാക്രമണം സൂര്യന്റെ അവസാനത്തെ രശ്മിയെയും തല്ലിക്കെടുത്തി.ഹാവൂ അച്ഛന്‍ വന്നു .ഇവര്‍ക്കൊന്നും ഇരുട്ടിനെ പേടിയെ ഇല്ല.ഇരുട്ടായാല്‍  കേള്‍ക്കുന്നതും കാണുന്നതും എല്ലാം എനിക്ക് തരുന്നത് ഭയമാണ് ..ഭയത്തിനു ഇരുട്ടിന്റെ നിറമാണ് .പുള്ള്,കാലന്‍ കോഴി,ഇടനാഴിയിലെ ക്ലോകിന്റെ പെന്‍ഡുലം എല്ലാം എനിക്ക് ഭയത്തിന്റെ ശബ്ദങ്ങളാണ്.പകല്‍ കാണുന്ന വാഴയും വാഴയിലയും ജനലഴികളില്‍ മുഖമമര്‍ത്തി ഇരുട്ടിനെ തറപ്പിച്ചു നോക്കുമ്പോള്‍ ആയിരം കൈ ഉയര്‍ത്തി എന്റെ നേര്‍ക്ക്‌ അലറിയടുക്കുന്ന ഭൂതങ്ങളാകുന്നു.
                                                               ഊണ് കഴിഞ്ഞു കിടന്നതെയുള്ളൂ .........."ഇതിന്നു പറമ്പീന്ന് കേറീട്ടില്ല്യന്നും.നല്ല ക്ഷീണം ണ്ടാവും .അതാ കിടന്നപ്പളക്കും ഉറങ്ങ്യെ.അമ്മയുടെ ശബ്ദത്തിനൊരു ആര്‍ദ്രത.അച്ഛന്‍ അതിനു മറുപടിയായി മൂളിക്കാണണം.അത് കേള്‍ക്കാന്‍ മനസ്സ് കാത്തു നിന്നില്ല.അത് അതിലേറെ തളര്‍ന്നിരുന്നു.ഗമക്കാരി വേഗം വന്നു കിടക്കണേ ...തന്നെ കിടന്നുറങ്ങാന്‍ എന്നും പേടിയാണ് ....
                                                             ഓഹ്...അലോസരപ്പെടുത്തുന്ന ഒരു ശബ്ദം..മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന മണലിനെയും സൂര്യനെയും തോല്‍പ്പിക്കുന്ന ശീതികരണ യന്ത്രം ഒന്ന് നാട് ചായ്ക്കാന്‍ ശ്രമിച്ചതാണ് .എഴുന്നേറ്റു അടച്ചു പൂട്ടി ഭദ്രമാക്കി വച്ച ചില്ലു ജാലകത്തിലൂടെ പുറത്തേക്കു നോക്കി .ചുറ്റിനും അടുക്കി ഭദ്രമാക്കി വച്ചിരിക്കുന്ന തീപ്പെട്ടിക്കൂടുകള്‍ .കത്തിക്കാളുന്ന സൂര്യന്‍ .ചൂടുണ്ടാകും പുറത്ത്‌.ഞാന്‍ അതൊന്നും അറിയുന്നില്ല.കാറുകള്‍ തിരക്ക് പിടിച്ചു പലരൂപത്തില്‍ പല ഭാവത്തില്‍ പരക്കം പായുന്നു.ഇവിടുള്ളവര്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നത് വാഹനങ്ങളിലാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് .ഇവിടെയുള്ള പക്ഷി വര്‍ഗം പ്രാവുകളാണ്.മനുഷ്യപ്പറ്റ് എന്നാ വാക്ക് ഇവക്കു ചേരാത്തത് കൊണ്ട് കിളിപ്പറ്റ് എന്നോ പക്ഷിപ്പറ്റ്  എന്നോ പറയാം.അത് തീരെയില്ലാത്ത വര്‍ഗം.അല്‍പ്പം ഭക്ഷണം കൊടുത്താല്‍ നിനക്ക് വേണെങ്കില്‍ ഞാന്‍ കഴിക്കാം.എനിക്ക് വേണ്ടിട്ടല്ലെന്നു ധ്വനിക്കുന്ന നോട്ടവുമായി നില്‍ക്കും അവറ്റകള്‍ .കടുത്ത ചൂടും തണുപ്പും അതിന്റെ മനസ്സും അങ്ങനെ ആക്കിയിട്ടുണ്ടാകും
                                ഇവിടം നിശബ്ദമാണ് .നിശബ്ദത  ഭീകരതയുടെ മറുപുറമാണ്.ആകെ   കേള്‍ക്കുന്നത്   യന്ത്രങ്ങളുടെ ശബ്ദം.പിന്നെ ഈശ്വരനെ അലറി വിളിക്കുന്ന ചില ശീലുകളും.ഇന്ന് അടിച്ചു വരളും വിളക്കില്‍ തിരിയിടലും നാമം ചൊല്ലലും യാന്ത്രികമായി നടക്കുന്നു. ഇവിടെ സന്ധ്യയില്ല;പകലില്ല ;എന്റെ നേര്‍ക്ക്‌ വരുന്ന ഭൂതങ്ങലില്ല;ഭയവുമില്ല.ക്ളോക്ക് ഒരു വട്ടം ഓടിക്കിതച്ച്‌ എത്തുമ്പോള്‍  പറയുന്നതാണ്  സമയം.അച്ഛനും അമ്മയും കാലത്തിന്റെ കൈകളാല്‍ വര്ധക്യമെന്ന ചായം പൂശിയിരിക്കുന്നു.അവര്‍ വര്‍ഷത്തിലൊരിക്കല്‍ നാട്ടിലെത്തുന്ന;പരിഷ്കാരത്തിന്റെ മായം  കറയേല്‍പ്പിക്കാത്ത മകളെയും പേരകുട്ടികളെയും കാത്തു കഴിയുന്നു.ഗമക്കാരി ജോലിയും പ്രാരബ്ധവും ആയി കൂടുന്നു.എന്റെ ഓര്‍മ്മ ചെപ്പില്‍ ഞാന്‍ സൂക്ഷിച്ചു വച്ച ഓരോന്നും എന്റെ കുട്ടികളുടെ നഷ്ടങ്ങളാകുന്നു.അവരുടെ  ഇഷ്ടനിഷ്ടങ്ങള്‍ക്കും   കളികള്‍ക്കും  മുന്‍പില്‍  ഞാന്‍ നിശബ്ദയാകുന്നു.ഞാന്‍ ഇവരേ അല്ല.ഇവരില്‍ എനിക്കെന്നെ കാണാന്‍ കാണാന്‍ കഴിയുന്നില്ല .ഇവര്‍ക്കത്  മനസ്സിലാകുമോ?അറിയില്ല ...അവര്‍ക്കും ഓര്‍മ്മകള്‍ ഉണ്ടാവട്ടെ.മനസ്സ് തേങ്ങുമ്പോള്‍ ആര്‍ദ്രമാക്കാനുള്ള ഓര്‍മ്മകള്‍ അവരും സൂക്ഷിക്കട്ടെ.

                                                     കാര്‍മേഘത്തെ ഭയക്കാത്ത നീലാകാശമാണ്‌  ഇവിടെ അധികവും.തിരക്കിട്ട് പരസ്പരം ഓടുന്ന കുട്ടി മേഘങ്ങള്‍ .ജ്വലിക്കുന്ന അഗ്നി ഗോളത്തെ പിടിച്ചു വലിച്ചു താഴ്ത്തുന്ന പടിഞ്ഞാറ് .തെളി നിലാവിന്റെ കുളിര്‍മ ...ഇവിടത്തെ ആസ്വാദനം ഇത്രയില്‍ തീരുന്നു...  







Wednesday, September 28, 2011

മേശപ്പുറത്തു അച്ഛന്‍ അലസമായി ഇട്ട ഒരു ഇരുപതു പൈസ തുട്ട്.അതെനിക്ക് തന്നത് ജീവിതത്തിന്റെ വലിയൊരു തിരിച്ചറിവായിരുന്നു.എനിക്കന്ന് 11  വയസ്സ് കാണും.അച്ഛനും അമ്മയും അധ്യാപകര്‍ .അത് കൊണ്ട് തന്നെ എല്ലാ കണ്ണുകളും എന്നെ  സദാ സമയവും പിന്‍ തുടര്‍ന്നിരുന്നു.സ്കൂളില്‍ അമ്മയുടെ കൂടെ സ്റ്റാഫ്‌ റൂമില്‍ പോയിരുന്നു വേണം ഉണ്ണാന്‍ .കുട്ടികള്‍ ഉച്ചയുടെ ഇടവേളകളില്‍ നെല്ലിക്ക ഉപ്പിലിട്ടതും ,ശര്കര മിട്ടായിയും 5 പൈസക്ക് കിട്ടുന്ന പിങ്ക് നിറത്തിലുള്ള മിട്ടായികളും നുണയുന്ന തിരക്കിലാവും ഞാന്‍ ഉണ്ട് തിരിച്ചു ചെല്ലുമ്പോള്‍ .ഞാന്‍ ഒരിക്കലും അതൊന്നും വാങ്ങാത്തത് കൊണ്ട് ഒരിക്കലും എനിക്കതിന്റെ  പങ്കും കിട്ടിയിരുന്നില്ല.വെള്ളിയാഴ്ച ഉച്ചക്കാണ് സങ്കടം കൂടുതല്‍ വരിക.അന്ന് 2  മണിക്കൂര്‍ ആണ് ഉച്ചയുടെ ഇടവേള.അന്ന് കുട്ടികള്‍ കളിയ്ക്കാന്‍ ഗ്രൗണ്ടില്‍ പോകും. കുറെ പേര്‍ കൂട്ട്കാരുടെ വീട്ടില്‍ പോകും ,കുറെ പേര്‍ സ്കൂളിനു താഴെയുള്ള കൊച്ചു പെട്ടിക്കടകളില്‍ പോയി ഓരോന്ന് വാങ്ങി കൊറിക്കും."പിശുക്കന്റെ കട "യായിരുന്നു അവരുടെ സൂപ്പര്‍ മാര്‍ക്കറ്റ്‌.പല്ലോട്ടി മിട്ടായി മുതല്‍ ബബ്ബ്ള്‍ഗം വരെ അവിടെ കിട്ടും.സ്കൂള്‍ അല്‍പ്പം പൊക്കമുള്ള സ്ഥലത്താണ്.താഴെ വേണം ബസ്‌ ഇറങ്ങാന്‍ .അവിടെ ഇറങ്ങുമ്പോ കാണാം പിശുക്കന്റെ പെട്ടിക്കട.രാശിക്കായ,നെല്ലിക്ക ലൂവിക്ക,മിട്ടയികള്‍.. .എന്റെ മനസ്സിലെ മായാപ്രപഞ്ചം വര്‍ണങ്ങള്‍ വാരി  വിതറുന്ന കണ്ണാടിക്കുപ്പികള്‍ .അവിടെ രാജാവിനെ പ്പോലെ വിരാജിക്കുന്ന പിശുക്കന്‍ സര്‍ബത്ത് ഉണ്ടാക്കുന്ന തിരക്കിലാവും.ആ നാരങ്ങ തൊലികള്‍ കൊണ്ടാണത്രേ അയാള്‍ നാരങ്ങ ഉപ്പിലിട്ടത്‌ ഉണ്ടാക്കി വില്‍ക്കുന്നത് .ആ അപവാദം പക്ഷെ എന്റെ ആരാധനക്ക് അല്‍പ്പം പോലും കോട്ടം തട്ടിച്ചില്ല.ഒരിക്കലെങ്കിലും അവടന്ന് ഞാന്‍ അതെ വരെ കഴിക്കാത്ത ബബ്ള്‍ഗം കഴിക്കാന്‍ പറ്റുമോ ആവോ?തുണി സഞ്ചിം താങ്ങിപ്പിടിച്ചു  എന്റെ പാരഗണി നെയും വലിച്ചു അമ്മേടെ വഴക്കും കേട്ട് ഞാന്‍ നടക്കും സ്കൂളിലേക്ക്..ഒരിക്കല്‍ ഒരു ഉച്ച സമയംഅമ്മക്ക് സ്റ്റാഫ്‌ മീറ്റിംഗ് ..എനിക്കനുവാദം ഗ്രൗണ്ടില്‍ പോയി കളിക്കാന്‍ . പതിഞ്ഞു ഒഴുകുന്ന തോട്ടിലേക്ക് നോക്കി ഞാന്‍ കൂട്ടുകാര്ടെ കൂടെ ഇരുന്നു .അവിടെ നിറയെ ചുവന്ന വക പൂത്ത്‌ പൂക്കള്‍ നിറഞ്ഞു കിടക്കും.കൂട്ടുകാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന തിരക്കിലാണ്.ഞാന്‍ വെറുതെ കേട്ടിരുന്നു.അവിടെ ഒരു വിശുദ്ധയുടെ ഖബറിടം ണ്ട് .എന്തോ ആവേശത്തില്‍ ഞാനും പറഞ്ഞു .ഞാനും വരുന്നു.എന്നേം കൊണ്ട് പോകു.അവരാല്‍ ചുറ്റപ്പെട്ടു ഏകദേശം 2  കിലോ മീ.ദൂരം വരുന്ന ആ പള്ളിയിലേക്ക് നടന്നു പോയി വന്നു ഞാന്‍ .അമ്മയെങ്ങനും ഇടയില്‍ വിളിച്ചിരുന്നെങ്കില്‍ ..ഇപ്പൊ ഓര്‍ക്കുമ്പോ കൂടി കൈകാല്‍ വിറക്കുന്നു.
                                          അന്നത്തെ ആ പോക്ക് എനിക്ക് തന്നത് ഒരു തരം ധൈര്യമായിരുന്നു.അത് ഒരു ആല്‍മരത്തെ പോലെ വേരൂന്നി വളരാന്‍ തുടങ്ങി.ആയിടക്കാണ്‌ അച്ഛന്‍ അലസമായി മേശപ്പുറത്തിട്ട നാണയ തുട്ടുകള്‍ ഞാന്‍ ശ്രദ്ധിക്കുന്നത്.20 ,10  പൈസകള്‍ .അതിലൊരു 20  ന്റെ മുകളില്‍ ആരും ശ്രദ്ധിക്കുന്നില്ലെന്ന തെറ്റിദ്ധാരണയോടെ ഞാന്‍ ഒരു പുഷ്തകം കയറ്റി വച്ചു.പിന്നീട് അതി സമര്‍ത്ഥമായി അതെടുത്തു തുണിസഞ്ചിയിലും നിക്ഷേപിച്ചു;ഭദ്രമായി.കിടന്നിട്ടു ഉറക്കം വന്നില്ല.നാളെ വെള്ളിയാഴ്ച നെലെ ഞാനും...ഹോ...
                                   രാവിലെ നേരത്തെ ഉണര്‍ന്നു.അച്ഛന്യും അമ്മയെയും നോക്കാന്‍ പറ്റുന്നില്ല.മിന്‍ചിയെ ഒട്ടും നോക്കിയില്ല.എന്റെ മുഖത്തെ ഭാവ വ്യത്യാസങ്ങള്‍ക്ക് അവള്‍ നന്നായി കഥ രചിക്കും ..സ്കൂളിലെത്തി ..ഉച്ചയാവുന്നില്ലല്ലോ..അതാ നീണ്ട മണിമുഴക്കം.അമ്മയുടെ അടുത്തേക്കോടി .വാരി വലിച്ചു ഉണ്ടു.ഈ കുട്ടിക്കിന്നെന്താ പറ്റിത് ..?ടീച്ചര്‍ മാരുടെ ചോദ്യത്തിനുള്ള ഉത്തരം ഒരു ചിരിയില്‍ ഒതുക്കി ;കള്ളത്തരത്തെ അതി സമര്‍ത്ഥമായി   ഒളിപ്പിച്ച്  അവിടന്ന് ഓടി.സൂപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള സ്ഥിരം  കുറ്റികള്‍ പുറപ്പെടുന്നെ ഉള്ളു. അവരാല്‍ മറയ്ക്കപ്പെട്ടു ഞാനും അല്‍പ്പം അഹങ്കാരത്തോടെ നടന്നു ഇതു നിമിഷവും പിടിക്കപ്പെടാം ..ആ സ്റ്റാഫ്‌ റൂമിന്  മുന്പിലൂടെയുള്ള യാത്ര !!!ആലിലകള്‍ ആര്‍ത്തു ഉല്ലസിക്കുന്നു.പിങ്ക്  നിറത്തിലുള്ള ആ കടലാസ് പൊതിയില്‍ എന്റെ സ്വപ്നം ബബ്ബ്ള്‍ഗം.എന്താ അതിന്റെ നിറം, ഭംഗി,മണം..ഒരുപാട് ബബ്ബ്ള്‍ഗങ്ങള്‍ക്ക് ഉടമസ്ഥനായ പിശുക്കനെ ആദരപൂര്‍വ്വം നോക്കി നിന്നു ഞാന്‍ .സ്കൂളില്‍ തിരിച്ചെത്തി അത് വായിലിട്ടു .മധുരം മുഴുവന്‍ നുണഞ്ഞു തീര്‍ന്നില്ല."കുട്ടി അമ്മ വിളിക്ക്ണ്ട്  വേഗം വരന്‍ പറഞ്ഞു "അയ്യോ ഈ മിട്ടായി ഇപ്പൊ എന്ത് ചെയ്യും?അമ്മക്ക് വിളിക്കാന്‍ കണ്ട സമയം ...മിട്ടായി എടുത്തു പാവാട വക്കില്‍ സൂക്ഷിച്ചു  വച്ച് ഓടി.തിരിച്ചു വന്നു അതെടുക്കാന്‍ നോക്കിയപ്പോള്‍ വെള്ളിടി വെട്ടി !!!!അത് ഒട്ടിപ്പിടിച്ചിരിക്കുന്നു !!ഇനി എന്ത് ചെയ്യും.ഇതമ്മ കണ്ടു പിടിക്കും ഉറപ്പ്‌.പേരിനു എണ്ണാവുന്ന കുറച്ചു വസ്ത്രങ്ങള്‍ .അതില്‍ ഒരെണ്ണത്തില്‍ അല്‍പ്പം പൊടി പറ്റ്യാല്‍ പോലും കണ്ടു പിടിക്കും. എന്റെ കള്ളത്തരം ..അച്ഛന്‍ ,അമ്മ, മിന്‍ചി ...ചോദ്യങ്ങള്‍  ഉത്തരങ്ങള്‍ ..വീടെത്തി.രാവിലത്തെ പ്രസരിപ്പ് വിയര്‍പ്പു കണങ്ങളായി മാറി.ആലിലകള്‍ നിശബ്ദരായി.പാവാട അലമാരിയുടെ അടിയിലേക്ക് തള്ളിനീക്കിയിട്ടു തല്ക്കാലം സുരക്ഷിതയായി.
                                                            "നീ വരണ്ടോ മോളിന്നു നാളികേരം എടുക്കാന്‍ "അച്ഛനാണ് .ഞാന്‍ അച്ഛന്റെ സഹചാരി സഹായിയാണല്ലോ .പതുക്കെ കൂടെ ചെന്നു.ഒന്ന് രണ്ടു വട്ടം അച്ഛന്‍ മുഖത്തേക്ക് നോക്കി.ആ പൈസ എന്താ ചെയ്തെ നീ ..നാളികേരം എടുത്തിടുന്നതിനിടെ ലാഘവത്തോടെ അച്ഛന്റെ ചോദ്യം.ഈശ്വര ..തല കറങ്ങുന്നുണ്ടോ. അതോ എന്റെ ചുറ്റിനുമുള്ള ലോകമാണോ കറങ്ങുന്നത് ..ധൈര്യം ശക്തി  കൊടുത്ത ആലിലകള്‍ കരിഞ്ഞു  കൊഴിയുന്നു.വിങ്ങലോടെ വിറയലോടെ കഥകള്‍ മുഴുവന്‍ പറഞ്ഞു .അച്ഛന്‍ പറഞ്ഞു.സാരല്ല്യ.ഇനി ചെയ്യരുത് ട്ടോ.അങ്ങനെ പലതും തോന്നും.അപ്പൊ വേണ്ട എന്ന് അവനവനോട് ശക്തിയായി പറയാനുള്ള ധൈര്യം വേണം.നല്ല മനസ്സുള്ള ആള്‍ക്കേ നല്ല വ്യക്തിയവാന്‍ പറ്റുള്ളൂ.ഇതൊന്നും അതിനു തടസ്സം ആവാതെ നോക്കണം.അച്ഛനും അതാവില്ലേ സന്തോഷം..അച്ഛന്‍ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.മനസ്സില്‍ തറച്ചത് ഇത്ര മാത്രമാണ്.അതൊരു ശക്തമായ തിരിച്ചറിവായിരുന്നു.ഞാന്‍ മനസ്സ് കൊണ്ട് അച്ഛന് കൊടുത്ത വാക്ക് തുടരുന്നു...പിന്നീടൊരിക്കലും അലസമായി കിടക്കുന്ന നാണയത്തുട്ടുകളോ ആളിലകളുടെ കലമ്പലോ ഞാന്‍ ശ്രദ്ധിച്ചിട്ടില്ല ....
                             "ഈ പാവാട ഇതാരാ ഇവടെ കൊണ്ടിട്ടേ..ഹൌ ഇതിലെന്താ ഒട്ടിപ്പിടിച്ചിരിക്കണേ..ഈ കുട്ട്യേ ഞാന്‍" ...വിരണ്ടിരിക്കുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് അച്ഛന്‍ പറഞ്ഞു ..പേടിക്കണ്ട അമ്മ ബബ്ബ്ള്‍ഗം കഴിച്ചിട്ടേയില്ല്യ ...... :)

Tuesday, September 6, 2011

ഓര്‍മ്മകള്‍

അന്നൊക്കെ.. അല്ല എന്നും മിന്‍ചിയാണ് മിടുക്കി.ഞാന്‍ അത്ര പോര ...അതെന്റെ മനസ്സില്‍ പതിഞ്ഞു തന്നെ കിടന്നിരുന്നു ...ആരുടെയും കുറ്റം കൊണ്ടല്ല .അതങ്ങനെ വന്നു ..എല്ലാവരും അതിനു വളം കൊടുത്തു വെള്ളമൊഴിച്ച്  വളര്‍ത്തി.ആ കുഞ്ഞു പ്രായത്തില്‍ എന്റെ തെറ്റുകള്‍ അതി സാമര്‍ത്ഥ്യം വേഷം കെട്ട് ഒക്കെയായി മാറുമ്പോ ഞാനും അതിനെ മനസാ വരിച്ചു..നിശബ്ദം !!! ആരും സ്നേഹത്തോടെ  ഒന്നും  പറയാത്ത ബാല്യം . അച്ഛനും  അമ്മയും    പ്രാരാബ്ദ ത്തിന്റെ തിരക്കില്‍  എന്നെ  കാലത്തിനു  വിട്ടതാകും  .അമ്മ ഉരുള ഉരുട്ടി തരുമ്പോ അമ്മേടെ മനസ്സിലേക് ഒന്നെത്തി നോക്കി എന്നോടുള്ള  സ്നേഹത്തിന്റെ കണക്കു നോക്കാന്‍ പറ്റിയെങ്കില്‍ എന്ന് ചിന്തിച്ചണ്ട് .അച്ഛന്‍ എശ്മ ന്നു വിളിച്ചു തലേല്‍   തലോടുമ്പോ   കണ്ണടച്ച്  നില്‍ക്കും .ആ വാത്സല്യം ആ സ്നേഹം അത്  നഷ്ട്ടപ്പെടാതെ  മുഴുവനും  അങ്ങട്ട്  കിട്ടാന്‍   .എനിക്ക്  മനസ്സിലാകുന്ന സ്നേഹം എനിക്ക് വേണു ചേട്ടന്‍ തന്നണ്ട്.വിരല്‍ തുമ്പില്‍ തൂങ്ങാനും ,കഥ പറയുമ്പോ തിരിച്ചു ചോദ്യങ്ങള്‍ ചോദിക്കാനും  ഉള്ള സ്വാതന്ത്ര്യം ആയിരുന്നു ആ സ്നേഹം..എനിക്ക്   ഇഷ്ടളള കഥകള്‍ എന്നും പറഞ്ഞു തരുന്ന സ്നേഹം.ദേഷ്യത്തിന്റെ ഒരു തുമ്പ് പോലുമില്ലാതെ തെളിഞ്ഞ മുഖം എന്നോടെപ്പഴും ....

                                        അങ്ങനെ ഒരു ദിവസം എനിക്കും കിട്ടി..ഞാന്‍ കാത്തു കാത്തിരുന്ന മിട്ടായി !!ചീരു...പാവക്കുട്ടിയെ കിട്ടി എനിക്ക്..കൌതുകത്തോടെ ഞാന്‍ നോക്കി...ഒരു വെളുത്ത തുണിക്കെട്ടില്‍ പൊതിഞ്ഞു കണ്ണ് പോലും തുറക്കാത്ത ഒരു സാധനം...ആദ്യായിട്ട് ഒരു കുഞ്ഞിവാവയെ കണ്ടു ഞാന്‍ .അന്നെനിക്ക് വയസ്സ് അഞ്ച്..അമ്മൂമ്മയുടെ നന്ദിനിക്കുട്ടിയായി..ഞങ്ങളുടെ ചീരുവായി അവളൊരു വിലസല് വിലസി..എന്നും ദിവസത്തെ തള്ളിവിടും .അവളൊന്നു വലുതാവാന്‍ ;എന്റൊപ്പം ഓടിനടക്കാന്‍ ...വര്‍ത്താനം പറയാന്‍ ..എന്നെ  കണ്ടാ  പല്ലില്ലാത്ത വായ തുറന്നു ചിരിക്കും അവള്‍ ..എന്റെ എല്ലാ സങ്കടോം പറപറക്കും.ഉണ്ടപ്പക്രുനെ മടിയില്‍  കിടത്തി ആയിരം കണ്ണും ..കണ്ണാംതുമ്പിം ഒക്കെ പാടി ഉറക്കും..കൂടെ ഞാനും ...അവള്‍ക്ക് കലക്കണ പാല്‍പ്പൊടി ഞാനും കഴിക്കും.അവള്‍ടെ അമ്മൂമ്മ (എന്റെ അമ്മായി )കാണാണ്ടെ കട്ട് എടുക്കും.
                                                 അവള്‍ വലുതായി കൂടെ എന്റെ സന്തോഷവും ...അന്ന് താഴത്ത്‌ (അച്ഛന്റെ തറവാട്,ചീരുന്റെ വീട് )നിറയെ പൂച്ചക്കുട്ടികള്‍  ഉണ്ടായിരുന്നു ...തട്ടിട്ട വീടാണ് അത് .മുന്‍പില്‍ നാലു പാളി വാതില്‍ .തിണ്ണയിലേക്ക്  കയറാന്‍ അര്‍ദ്ധ ചന്ദ്രാകൃതിയില്‍ മൂന്നു പടിക്കെട്ടുകള്‍ ണ്ട് .രണ്ടു തരം മുല്ലപ്പടര്‍പ്പുകളുണ്ടവിടെ തോട്ടത്തില്‍  ...ശകുന്തളയുടെ തപോവനം ആയിരുന്നു അവിടം ഞങ്ങള്‍ക്ക് .സെരിലാക് കുട്ടി ..അവള്‍ ഉരുണ്ടു ഉരുണ്ടു സ്കൂള്‍ ബാഗും തൂക്കി വരണത് കാണാന്‍ നല്ല രസാ ..അന്ന് അമ്മാവന് കാര്‍ ണ്ട്.അതിലാ അവള്‍ പോവാറ്...അവള്‍ ഒന്നാം ക്ളാസില്‍ ആയപ്പോഴേക്കും ലചിം വേണു ചേട്ടനും ആലുവയില്‍ വീട്
വച്ച് അങ്ങോട്ട്‌ മാറി ....അതോടെ ആശ്വാസത്തിന്റെ ഒരു കച്ചിതുരുമ്പ് എന്റെ കൈ വിട്ടു പോയി ...6 വയസ്സേ ഉണ്ടായിരുന്നുള്ളു എങ്കിലും എനിക്ക് എല്ലാമായിരുന്നു അവള്‍ ....

Monday, September 5, 2011

      ഇന്ന് മൂലം..മൂല തിരിഞ്ഞു പൂക്കളം ഇടുന്ന ദിവസം.. പൂത്തറ മെഴുകി  പൂക്കളം ഇടുന്ന ദിവസം.തൃക്കാ ക്കരപ്പനും മുത്തിയമ്മയും കളിക്കോപ്പുകളും തയ്യാറാവുന്നു.അവധിക്കാലത്തിന്റെ തിമിര്‍പ്പ് കൂടുതല്‍ മുക്കൂറ്റി തുമ്പ ഒടിച്ചുകുത്തി കോളാമ്പി ഈട്ടാമിക്കികള്‍ക്കാണ്‌. പാടത്തും പറമ്പിലും ഓടി നടക്കുമ്പോള്‍ തൊട്ടാവാടി കൊണ്ട്  നീറുന്ന കാലുകള്‍ ..  കൊല്ലത്തില്‍ ഒരിക്കല്‍ വന്നെത്തുന്ന ഓണക്കോടി തൊട്ടും തലോടിയും വാസനിച്ചും ഓമനിക്കുന്ന കൊച്ചു കൈകള്‍ .നേന്ത്രക്കായ വട്ടത്തിലും നാലായും ശര്ക്കരവരട്ടിയായും ഒക്കെ മാറുന്നത് കാണുന്ന തിളങ്ങുന്ന കണ്ണുകള്‍ ."കുളിക്യ കുറി തൊടുക തുമ്പ മലരിടുക....കണ്ണെഴുത്ത് ചാന്തുപൊട്ട് സ്ത്രീ പിള്ളേര്‍ക്കാചാരം...പാണപ്പാട്ടും കേട്ട്
  അച്ഛന്‍റെ വിരല്‍തുമ്പില്‍ തൂങ്ങി നടക്കുന്ന ബാല്യം ...ഉത്രാടത്തിന്  വരുന്ന  വാല്യക്കാര്‍  ..അവരുടെ തിളങ്ങുന്ന മുഖങ്ങളില്‍ നിറയുന്ന തൃപ്തി!!..മാവേലിയുടെ വരവേല്‍പ്പിനായി എത്തുന്ന തുമ്പക്കുടങ്ങള്‍ ..അതിരാവിലെ കുരവയിട്ടു മാവേലിയെ എതിരേറ്റു പൂജിക്കുമ്പോള്‍ .. അച്ഛനമ്മമാരുടെ പരിശ്രമത്തിനു ഭാഗഭാക്കാകാന്‍ പാതി അടയുന്ന മിഴികളെ പണിപ്പെട്ടു ഉയര്‍ത്തി,തൊഴുതു നില്‍ക്കുന്ന വെള്ള അടിയുടുപ്പിട്ട കൊച്ചുപെണ്‍കുട്ടി...പിന്നെ കാത്തിരിപ്പാണ് .അച്ഛനുമമ്മയും കോടി ഉടുക്കുന്നത് കാണാന്‍ ..അതോടെ അവള്‍ക്കും ഓണമായി ...

                    ആ കുട്ടി ഇന്നെവിടെ?മാനുഷരെല്ലാരും ഒന്ന് പോലാകുന്ന മാനവധര്‍മ്മം പുലര്‍ത്തിയ മഹാബലിയെ ഒരു കോമാളിയാക്കി ചിത്രീകരിക്കുന്ന സമൂഹത്തില്‍ ;ജ്ഞാനത്തിന്‍റെ സുതലത്തില്‍ വിരാജിക്കുന്ന മാവേലിയെ നരകത്തില്‍ അന്വേഷിക്കുന്ന സമൂഹത്തില്‍ .. പ്രതികരണ ശേഷി നഷ്ടപ്പെട്ടു നില്‍ക്കുന്ന ഒരു വ്യക്തി...

                 ആ തൊടികളും അവള്‍ ഇറുത്തു മാറ്റിയ പൂക്കളും ഇന്ന് ശപിക്കുന്നുണ്ടാവുമോ? എന്തായാലും ഓര്‍മ്മകളുടെ കണ്ണുനീര്‍ തുള്ളികള്‍ കൊണ്ട് അവളും തീര്‍ക്കുന്നു ഒരു പൂക്കളം......!!!

Monday, August 15, 2011

ഭഗവദ്ഗീതയും മസാലക്കറിയും......



പറയാം ധൃതി വയ്ക്കല്ലേ.....രാവിലെ അതും അതി രാവിലെ എണീറ്റ്‌ അത്യാവശ്യം ആരോഗ്യം ഒക്കെ നോക്കി ..അല്പം അധ്യാത്മികവുമാകാം എന്ന ചിന്തയില്‍ സാക്ഷാല്‍ ഭഗവദ്ഗീതയിലെക്കിറങ്ങി.മുക്തി സുധാകരോം ധന്യം മമ ജീവനവും ഒക്കെ തന്ന ആ ഒരു ഭക്തിപ്രസരണത്തില്‍ ( കടു കട്ടി  പദങ്ങള്‍ക്ക്  ക്ഷമാപണം ണ്ട് ) മുഴുകി ഇരിക്കുമ്പോള്‍.." എന്താ എന്ത് പറ്റി"? എന്ന പേടിപ്പിക്കുന്ന ചോദ്യവും ഭാവവുമായി ഭര്‍ത്താവ് മുന്‍പില്‍ . ഹൊ ഒന്ന് ധ്യനികാനും സമ്മതിക്കില്ലേ എന്ന് മനസ്സില്‍ വിജാരിച്ച് പറഞ്ഞത്  "ഹേയ്‌ ഒന്നുല്ല്യ ..ഞാന്‍ ഗീത വായിച്ചു ഇങ്ങനെ ഇരുന്നു പോയതാ.."ഹൊ അത്രേള്ളു ഞാന്‍ വിചാരിച്ചു "......ഭാഗ്യം ബാക്കി പറഞ്ഞില്ല..".ഈ ഗീത വയിച്ചതോണ്ട്,ഭാഗവതം അറിഞ്ഞതോണ്ട് എന്തെങ്കിലും പ്രയോജനം കിട്ട്യോ"?ചില സമയത്ത് അത്യാവശ്യം അരച്ചുകുറുക്കി കണക്കുനോക്കി വിശകലനം ചെയ്തു അന്തിമ തീരുമാനത്തില്‍ എത്തുന്ന വ്യക്തിയാണ് ഇദ്ദേഹം (ഓ ..മനസ്സിലായില്ലേ ചിലപ്പോ വര്‍ത്താനം പറഞ്ഞു ബോറടിപ്പിക്കും ന്നു )".ഭക്തി ഭാവമാണോ അതോ ഫിലോസഫി യാണോ തനിക്കു കൂടുതല്‍ താല്പര്യം" .(എന്‍റെ ചേട്ടോ എന്നെ ഒന്ന് വെറുതെ വിടു)എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും രണ്ടും അറിഞ്ഞിരിക്കാലോ എന്നാണ് പറഞ്ഞത്....ഉദ്ധവരും കൃഷ്ണനും,കൃഷ്ണന്റെ വംശവും സംസാരത്തില്‍ കത്തിക്കേറി...."കൃഷ്ണന്‍ എന്ന ബുക്കില്‍ ഉദ്ധവരെ" .... എടൊ ആ ഉരുളക്കിഴങ്ങ്‌ വെന്തണ്ടായില്ല്യട്ടോ...ഏത് ?എന്ത്?ഉദ്ധവര്‍ ഉരുളകിഴങ്ങ്  വേവിച്ചോ?എപ്പോ?എനിക്കൊന്നും മനസ്സിലായില്ല.കൃഷ്ണന്‍ 127 കൊല്ലം ജീവിച്ചു.അദ്ദേഹം മാത്രേ രാജ്യം ഭരിച്ചുള്ളൂ.എന്തേ ബലരാമന്‍ രാജാവായില്ല?എന്തേ ദ്വാരക തിരഞ്ഞെടുക്കാന്‍? വൃന്ദാവന്‍ യു .പി യിലാണ്,ദ്വാരക ആണെങ്കില്‍ ഗുജറാത്തും ..ഇത്ര ദൂരം ഉണ്ടാവാന്‍ എന്താ കാരണം...എടൊ അതിലെ വെള്ളം ഒട്ടും ഇല്ല്യട്ടോ...എന്ത്?എവടെ?വീണ്ടും കണ്‍ഫ്യൂഷന്‍ .യമുനെലോ..കാളിന്ദിലോ......ഈ ഉപനിഷത്തുകളും വേദങ്ങളും നമ്മളെ വഴിതെറ്റിക്കയാണ് .ഇതു എന്താ പറയാന്‍ ഉദ്ദേശിക്കണേന്നു മനസ്സിലാക്കി തരണില്ല.ഉദാഹരണത്തിന് ആ കാലത്തെ സമയം നമ്മള്‍ ചിന്തിക്കുന്ന പോലെ അല്ല.അവരുടെ ഏറ്റവും ചെറിയ സമയം ത്രുടി അല്ലെ.ഇതൊക്കെ  മനസ്സിലാകണ പോലെ എഴുതി വക്കണം.ഉദാഹരണത്തിന് യുദ്ധക്കളത്തില്‍ നില്‍ക്കുന്ന അര്‍ജുനന് ഇത്രേം വലിയ ഗീതോപദേശം കൊടുക്കുന്നതെങ്ങനെ?എത്ര സമയം കൊണ്ടു?ആ യുദ്ധക്കളത്തില്‍ എല്ലാവരുടെയും മുന്‍പില്‍ വച്ച്...എടൊ ആ കടുക് മര്യാദക്ക് പോട്ടില്ല്യട്ടോ ..എന്‍റെ ഈശ്വരാ ...കൃഷ്ണന്‍ യുദ്ധക്കളത്തില്‍ കടുക് പൊട്ടിച്ചോ ?എപ്പോ എന്തിനു?വല്ലതും മനസ്സിലായോ?  ഇല്ലല്ലോ.എന്നാല്‍ എനിക്ക് മനസ്സിലായി ..ഇന്നലെ ഇണ്ടാക്ക്യ മസാലകറില് ഉരുളകിഴങ്ങ് വെന്തില്ല്യ ,വെള്ളല്യ,കടുക് പൊട്ടിണ്ടായില്യ എന്നാണ് പറഞ്ഞത്.എനിക്ക് നേരത്തെ മനസ്സിലായി.പിന്നെ നിങ്ങള്‍ വായിക്കുമ്പോ സസ്പെന്‍സ് കളയരുതല്ലോ അതോണ്ട് പറയഞ്ഞതാ..(ക്ഷമി)..രാവിലെ എണീറ്റ്‌ കഷ്ട്ടപ്പെട്ടു ഉണ്ടാക്കി എടുത്ത സാത്വിക മൂഡില്‍ ഒരാള്‍ മസാലക്കറി കോരി ഒഴിക്കുമ്പോ വരണ ഒരു സുഖത്തില്‍ ഞാന്‍ പറഞ്ഞു ...""വേദവ്യാസന് തെറ്റ് പറ്റിട്ടില്യ..ജ്ഞാനദൃഷ്ടി കൊണ്ടു നേരത്തെ കണ്ടു..ഭഗവത്ഗീതസ്യ മസാലക്കറിയസ്യ മൂഡസ്സ്യ (ഒരു അക്ഷരം വിട്ടു പോയിണ്ട് ക്ഷമിക്കു )മനസ്സിലയിലെ...മസാലക്കറി ആലോചിചോണ്ടിരിക്കണ മൂഡന്‍മാര്‍ക്ക്  ഇള്ളതല്ല ഭഗവത്ഗീതാന്നു....."""അവസാനം പറഞ്ഞ വാക്കിനു അല്പം കട്ടിം ഒച്ചേം കൂട്ടാണ്ടിരിക്കാന്‍  ശ്രമിച്ചെങ്കിലും നടന്നില്ല.....

resh

Wednesday, August 10, 2011

  ജൂഡി മരിച്ചു.പാമ്പ് കൊത്തി.കേട്ടപ്പോ  വിഷമം തോന്നി.ഒരു നായ  മരിച്ചേനു  ഞാന്‍ എന്തിനാ സങ്കടപ്പെടണെ.  ജൂഡി...ഭര്‍തൃസഹോദരിയുടെ അയല്വക്കക്കാരിയുടെ വളര്‍ത്തു നായ .എന്റെ കുട്ടികള്‍ക്ക് ജൂഡിയെ വല്യ ഇഷ്ടായിരുന്നു.അതുകൊണ്ട് എനിക്കും ആ മൃഗത്തിനോട് ദേഷ്യം ഒന്നും ണ്ടായില്ല്യ.അവിടെ പോയാല്‍ അവര്‍ പാമ്പ് വര്‍ത്താനം നല്ലോണം പറയും.ജൂഡി 6 പാമ്പിനെ പിടിച്ചു, ഇപ്പൊ എണ്ണം9 ആയിട്ടോ..എനിക്ക് അത് കേള്‍ക്കാന്‍ അത്ര ഇഷ്ടം തോന്നിയില്ല.ഒരിക്കല്‍ അയല്വക്കക്കാരന്‍ ഭര്‍ത്താവു ഒരു അണലി കുഞ്ഞിനെ  പിടിച്ചു കുപ്പിയിലിട്ടു തോട്ടത്തില്‍ വച്ചു..ഒരു ഹോബി..വേലക്കാരി  പെണ്ണ് അടിച്ചു വാരാന്‍ വന്നപ്പോ ഒറ്റ അലര്‍ച..  ഹ ..ഹ..ഹ..അതും കൂടി കേട്ടപ്പോ.......കുറെ ദിവസം കഴിഞ്ഞു ഒരിക്കല്‍ വീട്ടു വിശേഷങ്ങള്‍ ചോദിയ്ക്കാന്‍ വന്ന ഫോണില്‍ കൂടി ഞാന്‍ അറിഞ്ഞു ജൂഡിടെ മരണ വാര്‍ത്ത‍.കുട്ടികള്‍ക്കും എനിക്കും കുറച്ചു വിഷമം തോന്നി.ആ നായ ആ വീട്ടുകാര്ടെ കൂടെ  കളിക്ക  ണതും ലാളിക്കപ്പെടണതും ഒക്കെ ഓര്‍മ്മ വന്നു.പിന്നെ പതുക്കെ ജൂഡി ഒരു ഓര്‍മ്മ മാത്രമായി മാറി.അടുത്ത വട്ടം ചെന്നപ്പോളേക്കും ജൂഡിയുടെ വീട്ടില്‍ പുതിയ അതിഥി എത്തിക്കഴിഞ്ഞു.ഔസു!!അവരുടെ കണ്ണിലോമന. കുട്ടികള്‍ ഓടി അതിനെ കാണാന്‍ .പിന്നാലെ ഞാനും. ഓ എന്താ അതിന്‍റെ കൊര..ഞങ്ങള്‍ അവടന്ന് പോണ വരെ അത് അലറിക്കൊണ്ടിരുന്നു .ഞാന്‍ മനസ്സില്‍ പറഞ്ഞു ."ഹോ ഒരു ഔസു..കൌസു... മോനെ ദിനേശാന്നും പറഞ്ഞു പാമ്പിനെ പിടിക്കാന്‍ നടന്നോ കിട്ടിക്കോളും.
  .     .                                                                   മൂന്നു വര്‍ഷം കൊണ്ട് കൌസു അല്ല ഔസു വളര്‍ന്നു.  ആ  ഇടയ്ക്കു സംസാരിച്ചിരിക്കുമ്പോള്‍ ജൂഡി വന്നു അവരുടെ ഓര്‍മ്മയില്‍.പാമ്പിന്‍ ഭയത്തിന്നു അവരെ രക്ഷിച്ചത്‌ ജൂഡി ആണെന്ന്  അവര്‍ ഇടയ്ക്കിടെ പറഞ്ഞു.ഗൃഹനാഥന്‍ വീട്ടില്‍ ഇല്ലാത്ത ഭയം ജൂഡി ഉള്ളത് കൊണ്ട് അറിഞ്ഞിരുന്നില്ലത്രെ.പിന്നെ അവര്‍ പറഞ്ഞത് കേട്ട് എനിക്ക് ശരിക്കും സങ്കടം വന്നു.എന്തിനേം ഏതിനേം മനസ്സില്‍ ഏറ്റുന്ന എനിക്ക് അങ്ങനെ തോന്നും എന്ന് തന്നെ നിങ്ങള്‍ കരുതിക്കോളു.........രാത്രി ഒരു 8 മണി ആയിണ്ടാവുള്ളു.അവള്‍ടെ കൊര കേട്ട് ഞാന്‍ നോക്കി .
അത്ര പന്തി അല്ലാന്നു തോന്നി അവളെ വിളിച്ചു.ഞാന്‍ ടോര്‍ച് അടിച്ചു നോക്കിപ്പോണ്ട് ഒരു മുട്ടന്‍ സാധനം ഇഴഞ്ഞു  പോണു .പിന്നെ അവള്‍ടെ ശബ്ദം പതുകെ ആയി.ഞാന്‍ വിളിച്ചപ്പോ എന്നെ ഒന്ന് നോക്കി ദേ ആ കാണണ ജന്ലെടെ ചോട്ടില്‍ വന്നു കിടന്നു .ഒരു ജാതി ശബ്ദം കേട്ട്കൊണ്ടിരുന്നു.അത്  രാവിലെ വരെ കേട്റെര്‍ന്നു.നിങ്ങള്ക്ക് സഹിക്കാന്‍ പറ്റി ണ്ടാവ്  ല്ല്യ ല്ലേ എന്ന് ചോദിച്ചപ്പോ കുറെ കഴിഞ്ഞപ്പോ ഞാന്‍ പോയി കിടന്നു എന്ന് ആയിരുന്നു മറുപടി.
       രാവിലെ ആരെയൊക്കെയോ വിളിച്ചു കുഴിച്ചിട്ടു .ഡോക്ടര്നെ വിളിച്ചു.അങ്ങേരു പറഞ്ഞു കാര്യല്ല്യന്നു...ആ പാമ്പു പോയ വഴിലൊക്കെ ചോര കണ്ടു.അത്  ചത്തണ്ടാവും.അപ്പൊ ജൂഡി?
       .  .... .   ആരൊക്കെയോ ചെയ്ത പാപത്തിന്റെ ഫലം അനുഭവിച്ചത് ആ സാധു.അതും തന്‍റെ കര്‍ത്തവ്യ നിര്‍വഹണം നടത്തി കൊണ്ട് തന്നെ.മരിക്കും എന്ന് ഉറപ്പുണ്ടയിട്ടും പാവം ജൂഡി......അവടന്ന് ഇറങ്ങ്യപ്പോ ഞാന്‍ ഓര്‍ത്തു ആ മരിക്കണ  നേര്തെങ്കിലും  ജൂഡി അവരെ അരികത്തു ആഗ്രഹിചണ്ടാവില്ലേ..അവര്‍ക്കും ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞു കാണില്ല .....ഇല്ല...ഇതൊന്നുമല്ല ഇപ്പൊ പറയേണ്ടത് ...ക്ഷുദ്രം ഹൃദയ ദൌര്‍ബല്യം ത്യക്തോതിഷ്ഠ  പരന്തപ.........ഔസുനെ നോക്കിപ്പോ എനിക്കൊട്ടും ദേഷ്യം വന്നില്ല .എന്റെ കണ്ണിലെ ഭാവം 
     വായിച്ചു എടുത്തിട്ട്   ആവണം അതും ഒന്നും മിണ്ടാതെ എന്നെ നോക്കി കിടന്നു.....

Saturday, May 7, 2011

ഒരു ദിവസം അശോകന്‍റെ വക ....

രാവിലെ ആദ്യം എത്തുന്നത്‌ തീരെ പ്രാരാബ്ധം ഇല്ലാത്ത ലക്ഷ്മി ടീച്ചര്‍ ആണ് ‌.അതുകൊണ്ട് സ്കൂള്‍ ഗേറ്റ് മുതല്‍ ഓഫീസു വാതില്‍ വരെ തുറക്കാന്‍ ലക്ഷ്മി ടീച്ചര്‍  റെഡി...ഒരിക്കല്‍ ഒരു ഇര വിഴുങ്ങിയ മൂര്‍ഖന്‍ ചേട്ടന്‍ വഴി തെറ്റി സ്കൂളില്‍ വിശ്രമിക്കാന്‍ കയറിയത് കൊണ്ട് ..ഓഫിസിനു അപ്പുറത്തേക്ക് ടീച്ചറോ  ..ടീച്ചര്‍  മൂലം കുട്ടികളോ പോകാറില്ല..എല്ലാവരും വന്ന്  വിദഗ്ദ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കുട്ടികളെ അപ്പുറത്തെ ക്ലാസുകളിലേക്ക് വിടുള്ളൂ.അന്നും പതിവ് പോലെ ടീച്ചര്‍ എത്തി.സ്കൂള്‍നു തൊട്ടടുത്ത വീട്ടില്‍ എന്തോ ബഹളം. ടീച്ചര്‍ടെ ഒപ്പം പഠിച്ച അശോകന്‍റെ വീട്."നിങ്ങളെ പോലെ ഒന്നും അല്ല... അവനെ എന്‍ജിനീയറാ."പൂക്കുറ്റിടെ വാക്കുകള്‍ ഓര്‍മ്മ വന്നു.."ഓ..വല്യ കാര്യായി..നമ്മക്കിപ്പോ എന്താ മോശം"ഉറക്കെ പറഞ്ഞില്ലെങ്കിലും അന്ന് മുതല്‍ക്കു അസൂയയുടെ  ബുക്കില്‍ അശോകന്‍ കടുത്ത നിറത്തില്‍ തന്നെ മുദ്ര വക്കപ്പെട്ടു...ഹം ഇനി പ്പോ എന്താ അവടെ...മുംബൈലോ മറ്റോ വല്ല്യ ജോലിയല്ലേ .കല്യാണ ആലോചനയാവും.."അയ്യോ "പെട്ടന്നൊരു നിലവിളി..അതൊരു കൂട്ട കരച്ചിലവാന്‍  അധിക സമയം വേണ്ടി വന്നില്ല ...ഒന്നും മനസ്സിലാവാതെ കുറെ കുട്ടികളും ടീച്ചറും.ആള്‍ക്കാര്‍ ഓടിക്കൂടുന്നു..ഒച്ച ബഹളം കരച്ചില്‍..കുട്ടികളെ ഒരു കണക്കിന് തടുത്തു കൂട്ടി മൂര്‍ഖന്‍ പേടി വക വയ്ക്കാതെ അപ്പുറത്തെക്കാക്കി വേഗം ഓഫിസില്‍ വന്നിരുന്നു.പെട്ടന്ന് ആള്‍ക്കൂട്ടം ആന  വിരണ്ടിട്ടെന്ന പോലെ തിരിച്ചോടുന്നു..അതിലൊരാള്‍ വിളിച്ചു പറഞ്ഞു."ടീച്ചറെ അശോകന് വട്ടായി.അവന്‍ അച്ഛനെ വെട്ടി ..ദേ വെട്ടു കത്തിം കൊണ്ട് വരണുണ്ട്.വഴില്‍ കാണണോരെ ഒക്കെ വെട്ടാനാ പോണേ..ടീച്ചര്‍ വേഗം കുട്ട്യോളെ  നോക്കിക്കോ.അവനാ റോട്ടില്‍ക്കാ പോയേക്കണേ ട്ടാ"..അവസാനത്തെ വാക്കുകള്‍ കേട്ടപ്പോ ശരിക്കും ഒരു വെള്ളിടി മിന്നി മനസ്സില്‍..കാരണം അവസാനം പറഞ്ഞ റോഡിലേക്ക് തുറക്കുന്ന രണ്ടു വാതിലും കുട്ടികള്‍ തുറന്നിരിക്കുന്നു.ഏകദേശം 15 കുട്ടികള്‍ രണ്ടു വാതിലിലുമായി കാഴ്ച കാണാന്‍ കുറ്റി  അടിച്ചിട്ടുമുണ്ട്‌.എന്ത് ചെയ്യും കൃഷ്ണ!!കൈ കാല്‍ വിറച്ചിട്ടു അനങ്ങാന്‍ വയ്യാണ്ടായി.എത്ര വാതില്‍ അടക്കും.വാതിലില്ലാത്ത  എത്ര ക്ലാസ്സ്‌ റൂം ണ്ട്.ഇതിലൊക്കെ ഒന്നോ രണ്ടോ കുട്ടികള്‍ വീതം ണ്ട്.ആരെ എവടെ ഒളിപ്പിക്കും.ഉന്നം വച്ചാല്‍ അശോകന് സുഖമായി എങ്ങനെയും കേറി വരാം പ്ലാറ്റിനം ജൂബിലി ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ദേവി വിലാസത്തിലേക്ക്.ഒരു അലര്‍ച്ചയ്ക്ക് അപ്പുറത്തെ റൂമുകളിലെ കുറെ എണ്ണത്തിനെ കിട്ടി...അവരെ ഓഫിസിന്‍റെ അപ്പുറത്തെ സ്റ്റാഫ്‌ റൂം എന്ന് പറയപ്പെടുന്ന ഒരു സ്ഥലത്തിട്ട് പൂട്ടി.അശോകന്‍റെ ഒരു ഊത്തു  മതി അത് തുറക്കാന്‍.മിണ്ടരുത് ശ്വാസം പോലും കേള്‍ക്കരുത്‌  എന്ന് ഭീഷണിപ്പെടുത്തി ഓടി ഇപ്പുറത്തേക്ക് വന്നപ്പോള്‍ കണ്ട കാഴ്ച!!!ദൈവമേ !!തൊട്ടു മുന്‍പില്‍ റോഡില്‍ അശോകന്‍ ..വസ്ത്രം എന്ന് പറയാന്‍ എന്തോ ഒരു തുണികഷ്ണം !കയ്യില് ചോര ഒലിക്കുന്ന വെട്ടുകത്തി...അവിടെയാണെങ്കില്‍ 10 ല്‍ കൂടുതല്‍ കുട്ടികളും ടീച്ചറും.ഒരു ചെറിയ ശബ്ദം  മതി അയാളുടെ ശ്രദ്ധ അങ്ങോട്ട്‌ തിരിയാന്‍..പതുകെ ഓരോ കുട്ടികളെ അകത്തേക്ക് പറഞ്ഞയക്കാന്‍ പാട് പെടുന്ന സമയത്ത് കണ്ടു അപ്പുറത്ത് റോഡില്‍ പൂക്കുട്ടി ഹെഡ് മിസ്ട്രെസ്സ് മുതലായവര്‍ വിറച്ചു നില്‍ക്കുന്നു...ദൈവമേ ഇന്നത്തെ പോലെ ഒരു മൊബൈല്‍ ഉണ്ടായിരുന്നെങ്കില്‍!!!ആരെങ്കിലും ഒന്ന് സഹായിക്കാന്‍ വന്നിരുന്നെങ്കില്‍ !!ദൈ വം  സഹായിച്ചു ഒരൊറ്റ കുഞ്ഞു പോലും അവിടെ വന്നു  എത്തി നോക്കിയത് പോലും ഇല്ല...ഒരെണ്ണത്തിനെ പതുക്കെ പറഞ്ഞയച്ചു.വിളിച്ചാല്‍ കേള്‍ക്വോ.കാഴ്ച്ചേം കണ്ടു നില്‍ക്കല്ലേ  മന്ദബുദ്ധികള്‍..ഹാവൂ അശോകന്‍ നടന്നു അല്പം ദൂരെയെത്തി ..ഇനി ഇവരെ കൊണ്ടോയി ഓഫിസിലാക്കി വാതിലടക്കാം...പൂയ്  കൂയ് ....ഈശ്വര!!ഇതെവ്ടന്ന ഈ ശബ്ദം.ടീച്ചര്‍ വായ പൊത്തിപ്പിടിച്ചു.സ്വയം പറഞ്ഞു.ഹേയ് ഞാനല്ല ..അമ്മെ.. നിധിന്‍..മുന്‍പില്‍ റോഡിനു ഏറ്റവും അടുത്തായി നില്‍ക്കുന്ന 3 ലെ നിധിന്‍.അവന്‍ കൂവി ആസ്വദിച്ച് നില്‍പ്പാണ്.അവന്‍റെ അമ്മയോ  അച്ഛനോ അത് വഴി ആ സമയത്ത് വരാഞ്ഞതു അവരുടെ ഭാഗ്യം.ഒരു കണക്കിന് ചാടി അവന്‍റെ വായ പൊത്തി  യതും  അശോകന്‍ തിരിഞ്ഞതും ഒപ്പം.ദേവി വിലാസത്തിന്ഇതാ ഒരു  രക്തസാക്ഷി .ലക്ഷ്മി ടീച്ചര്‍ !! അശോകന്‍ നടക്കാന്‍  തുടങ്ങി സ്കൂളിലേക്ക്..കുട്ടികള്‍ക്ക് ബോധം ണ്ട്.അവര്‍ തിരിഞ്ഞോടി.ആരെ പിടിക്കണം എവടെ കൊണ്ടോണം ..അതിനു നിന്നിടത് നിന്ന് അനങ്ങണ്ടേ...അശോകന്‍ ഒന്ന് നിന്നു..അശോക നമ്മള്‍ ഒരുമിച്ചു പഠിച്ചതല്ലേ..നീ മിടുക്കനാണെന്ന്  ഞാന്‍ എല്ലാരോടും പറയാറുണ്ട്..എന്നെ വെട്ടല്ലേ ..ഞാന്‍ നിന്നോട് ഒരു ദ്രോഹവും ചെയ്തില്ലല്ലോ ...ഇങ്ങനെ മനോ വിജാരങ്ങള്‍ പോയ്കൊണ്ടിരുന്നു ..വാതിലടക്കാന്‍ എല്ലാവരും വിളിച്ചു പറയുന്നുണ്ട് ..അനങ്ങാന്‍  പറ്റ്യാ ലല്ലെടോ വാതിലടക്കാന്‍ പറ്റു.. അശോകന്‍ നടന്നടുക്കുകയാണ്..അച്ഛാ അമ്മെ...എന്‍റെ കൃഷ്ണ ഗുരുവായുരപ്പാ...പെട്ടന്ന് അശോകന്‍ റോഡില്‍ ഇരുന്നു കരയാന്‍ തുടങ്ങി ...അതാ പോലിസ് വന്നു.അശോകന്‍ കത്തി കൊടുത്തു.അനുസരണയോടെ ജീപ്പില്‍ കേറി പോയി....
                                                                         രസച്ചരട് പൊട്ടില്ലേ....ടീച്ചര്‍ക്കും തോന്നി..ഈ ചെക്കന് ഇങ്ങനെ ഇരുന്നു മോങ്ങാന്‍ ആയിരുന്നെങ്കില്‍ എന്തിനാ മനുഷ്യനെ ഇങ്ങനെ പേടിപ്പിച്ചേ...
പക്ഷെ അശോകന് ഇരുന്നു കരയാന്‍ തോന്നിരുന്നില്ലെങ്കില്‍..ആ സമയത്ത് പോലിസ് വന്നില്ലായിരുന്നെങ്കില്‍ ....അപ്പൊ രസം ആയേനെ...
                                                 ഇനിയാണ് രസം ..അശോകന്‍ എന്തോ   കഞ്ചാവ് കഴിച്ചെന്നോ..വട്ടായതാന്നോ..അച്ഛനോട് പ്രതികാരം ചെയ്തതാന്നോ ഒക്കെ കഥകള്‍ കേട്ടു..ലക്ഷ്മി ടീച്ചര്‍ടെ അവസരോചിതമായ നടപടിയില്‍ സംപ്രീതരായി സ്കൂള്‍ അധികാരികളും ഹെഡ് ഉള്‍പ്പെടെ  ബാക്കി ടീച്ചര്‍മാരും നമ്മുടെ പാവം ലക്ഷ്മി ടീച്ചറെ അഭിനന്ദിച്ചു എന്ന് വിചാരിച്ചെങ്കില്‍ നിങ്ങള്‍ ക്ക്  തെറ്റി..ആ വാതിലുകള്‍ തുറന്നതിനും,കുട്ടികള്‍ പുറത്തിറങ്ങി കൂവിയതിനും,കുട്ടികളെ സ്റ്റാഫ്‌ റൂമില്‍ അടച്ചിട്ടതിനും അടക്കം നല്ല ശകാര വര്‍ഷം കേട്ട ടീച്ചര്‍ വിചാരിച്ചു..."ന്‍റെ അശോകാ ഇതിലും ഭേദം ന്നെ അങ്ങട്ട് രക്തസാക്ഷി ആക്കായിരുന്നു"...



.കൃഷ്ണായനം !!!!

സഹസ്ര നാമങ്ങളും അതിന്‍റെ എല്ലാ മഹിമകളോടും  കൂടി തന്നെ അന്വര്‍ത്ഥ മാക്കുന്ന  മഹാവിഷ്ണുവിന്‍റെ പൂര്‍ണാവതരം. കൃഷ്ണന്‍!!!! .ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ലോകത്തിനു പിന്‍ തുടരാന്‍ സുവ്യക്തമായ; ലളിതമായ ബിംബ ങ്ങള്‍  നല്‍കിയ കൃഷ്ണന്‍.ഓരോ ബന്ധങ്ങളെയും അതിന്റെ പൂര്‍ണതയില്‍ നിറുത്തിക്കൊണ്ട്  തന്നെ വൈരാഗ്യ തലത്തിലെക്കെത്തിക്കുന്ന സ്ഥിതപ്രജ്ഞന്‍.ആ മഹാ യോഗിയുടെ അഞ്ചു ഭാവങ്ങളിലൂടെയുള്ള യാത്ര ..കൃഷ്ണായനം 
                                               അമൃത് ,അവ്യുക്തന്‍ ,അപരജിത്,മനമോഹനന്‍ , യോഗി...
അമൃതിന്‍റെ   മാധുര്യമോലുന്ന ശൈശവം , അടുത്ത ഘട്ടത്തില്‍ തെളിഞ്ഞു പ്രകാശിക്കുന്ന അവ്യുക്തന്‍,ഈരേഴു പതിന്നാലു ലോകങ്ങളും തന്നിലാണെന്നു ക്ഷണ നേരത്തേക്കെങ്കിലും യശോദക്ക് വ്യക്തമാക്കി ലോകത്തെ വിസ്മയിപ്പിക്കുന്ന അത്ഭുത ,വൈശ്രവണ പുത്രന്മാര്‍ക്കു ശാപ മോക്ഷം നല്‍കുമ്പോഴും കാളിയന്‍റെ   അഹങ്കാരത്തെ നശിപ്പിക്കുമ്പോഴും ശക്തിയുടെ പര്യായമായ ബലിയായി നില കൊള്ളുന്ന അപരജിത്.

                                                                              ഇതാ അമൃത് ജന്മംഎടുത്തിരിക്കുന്നു.മഹാമായയില്‍ മുഴുകിയ ലോകം  ഗാഡ്ഢ നിദ്രയില്‍ മുഴുകി യിരിക്കുമ്പോള്‍ പ്രകൃതി മാത്രം അറിഞ്ഞ ജനനം ..അത് കരയുമ്പോള്‍ ഞെട്ടി തരിക്കുന്നു സിംഹാസനം അതിനെ ഞെരിക്കാന്‍ ദൂതര്‍ ഉണര്‍ന്നിരിപ്പൂ...
ഒരു കുഞ്ഞു മാറാപ്പില്‍ നിന്നതില്‍ കുഞ്ഞി വിരല്‍ കാണ്കെ പ്രളയവും അതിന്നായി വഴി മാറുന്നു..
                                                            അമൃതില്‍ നിന്ന് അവ്യുക്തനായി അദ്ഭുതയായി
രക്ഷകനായി മനസിനെ കുളിര്‍പ്പിക്കുന്നവനായി ജീവിക്കുന്ന കൃഷ്ണന്‍..യശോദയുടെ മകന്‍ !!!
                                                               ധീര സമീരെ യമുനാ തീരെ വസതിവനേ വനമാലി!!!! വെണ്ണ കവര്‍ന്നും കുഞ്ഞു കുസൃതികള്‍ കാണിച്ചും ഗോപിക മാരുടെ മനസ്സ് കവര്‍ന്ന സ്നേഹത്തിന്‍റെ; പ്രേമത്തിന്‍റെ പ്രതീകമായ മനമോഹനന്‍.മോഹമായയില്‍ മുഴുകിയ ഗോപസ്ത്രീകളുടെ മനസ്സിനെ വൈരാഗ്യതലത്തിലെക്കുയര്‍ത്തുന്ന കൃഷ്ണന്‍.ലൌകീകതയുടെ ഇന്ദ്രിയ തലത്തില്‍ നിന്നുയര്‍ന്നു  സ്വന്തം ഹൃദയ ക്ഷേത്രത്തിലെ ഭഗവാനെ തിരിച്ചറിയുന്ന ഗോപികമാര്‍.തങ്ങളില്‍ നിന്ന് ഒരിക്കലും പിരിയാത്തവനാണ്  കൃഷ്ണന്‍ എന്നവര്‍ തിരിച്ചറിയുമ്പോള്‍ അവശേഷിക്കുന്നത് ജീവാത്മാ പരമാത്മാ ബന്ധം മാത്രം.
                " ക്ഷുദ്രം ഹൃദയ ദൌര്‍ബല്യം ത്യക്തോതിഷ്ഠ പരംതപ "
അര്‍ജുനന്റെ കാര്‍പണ്യ ദോഷത്തെ അകറ്റുന്ന അച്യുതന്‍.പാര്‍ത്ഥനെ  ച്യുതിയില്‍ നിന്ന് കര കയറ്റുന്ന പാര്‍ഥസാരഥി.യോഗികളുടെയും യോഗിയായ പരബ്രഹ്മം. യോഗേശ്വരേശ്വര കൃഷ്ണന്‍!ജഗത് ഗുരു !!
                                             മനുഷ്യ ചരിത്രത്തിലെ ഏറ്റവും മാധുര്യമേറിയ രൂപം ..അമൃതായി  അവ്യുക്തനായി അദ്ഭുതനായി അപരാജിതനായി  മനമോഹനനായി പ്രപഞ്ചം മുഴുവന്‍ മഹാ യോഗിയായി  നിറഞ്ഞു നില്‍ക്കുന്ന വിരാട് പുരുഷന്‍.മധുരാധിപതിയായ കൃഷ്ണന്‍!ഹേ മധുരാധിപതേ നിന്നിലുള്ളതും നിന്നിലൂടെയുള്ളതും എല്ലാം മധുരം .നീ തന്നെ മധുരം !!!!!

                                                                     ജഗത് ഗുരുവിലൂടെയുള്ള യാത്ര തല്‍കാലം ഇവിടെ അവസാനിക്കുന്നു....
                                                                                               

Saturday, March 19, 2011

ഒരു സിഗററ്റിന്‍റെ വില 5 കെ.ഡി !!!!!

ഹോ...ഇതെന്തു കഷ്ടാ ഇത് ....ദേ നോക്ക് വാഷ്‌ ബേസിന്‍  അടഞ്ഞു ട്ടോ.വെള്ളം പോണില്യ....നിനക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുംന്നു  ഇണ്ടെങ്കില്‍  ചെയ്തോളു   ട്ടോ..രാവിലെ.. അതും വെള്ളി എന്ന അവധി ദിവസം...... ഭര്‍ത്താവിന്‍റെ മൂഡ്‌ പോയി....പ്ലംബര്‍ ചേട്ടന്‍ ആണെങ്കില്‍ അവധി ആഘോഷം...നിന്നോട് ഞാന്‍ ഇതൊക്കെ പഠിക്കാന്‍ പറഞ്ഞതല്ലേ...ഹം ഇനി എന്ത് ചെയ്യാനാ..."ഈശ്വര..ഡിഗ്രി ,ടി.ടി.സി ..ഒക്കെ പഠിക്കാന്‍ പോയ നേരത്ത് ഞാന്‍ എന്തെ പ്ലംബിംഗ് പഠിക്കാന്‍ പോവഞ്ഞേ" ഭാര്യ പതുക്കെ അപലപിച്ചു...അറിയാവുന്ന പൊടികള്‍ എടുത്തിട്ടെങ്കിലും എന്ത് രക്ഷ...സമയം പോകുന്നില്ല.നാളെ ആവണ്ടേ.എന്നാലല്ലേ രക്ഷകന്‍ വരുള്ളൂ.ഉന്തി തള്ളിനീക്കിന്നു പറഞ്ഞ മതില്ലോ സമയത്തിനെ.ഹാ.. എത്ര നല്ല പ്രഭാതം...സമയം 9 .രക്ഷകന്‍റെ ബെല്ലടി ..കാതുകളില്‍ അമൃതായി പൊഴിയുന്നു...5 മിനിറ്റ്  നേരത്തെ പണിയേ ഉള്ളു.ഇത്രേള്ളൂ...ഹോ...വേറെ എന്തെങ്കിലും ണ്ടോ?നീ വേണെങ്കില്‍ പറഞ്ഞോളുട്ടോ..രക്ഷകന് കൊടുക്കാന്‍ വേറെ പണികള്‍ ഒന്നും ഇല്ലാത്തതില്‍ ഭാര്യ സങ്കടപ്പെട്ടു.രക്ഷക..പറയു ഞാന്‍ എന്ത് തരണം പറയു..പറയു..അത് സര്‍ എന്താന്ന് വച്ചാ..അയ്യോ രക്ഷക നിങ്ങള്‍ പറയു ....എന്ന സര്‍ എനിക്കൊരു 5 കെ ഡി തന്നോള്.ഈ പണിക്കൊന്നും ആരും വിളിച്ച വരില്ല്യ...സര്‍ ന്‍റെ മുഖത്ത് അല്പം അല്ല നല്ലോണം തന്നെ നീരസം വന്നു.അതോടെ രാവിലത്തെ ബെല്ലടി അല്പം ആലോസരമായി മാറി.രക്ഷകന്‍ മാറി ശിക്ഷകന്‍ ആയോന്നൊരു സംശയം.എന്തായാലും ആരും വിളിച്ചാല്‍ വരാത്ത പണിം ചെയ്തു രക്ഷകന്‍ പോയി..ഭര്‍ത്താവു അതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ ഒരു സിഗരട്ട്  വലിക്കാന്‍ അനിയന്‍റെ വീട്ടിലേക്ക്‌..പണ്ട് സത്യ വാചകം ചൊല്ലി നിര്‍ത്തിതല്ലേ ഈ വലി.ഓ സത്യങ്ങള്‍ ഒക്കെ പാലിക്കാന്‍ ഉള്ളതാണോ..ആ ചോദ്യം ചോദിച്ചു ഭര്‍ത്താവു അനിയന്‍റെ വീട്ടില്‍ പോയി ആഞ്ഞു വലിച്ചു..അതാ തിരിച്ചു വരുന്നു..മുഖം..ആ പഴയ മുഖം..ആ രക്ഷകനെ കാത്തിരുന്ന അതെ മുഖം ...എന്തേ?    ഹോ എന്തൊരു കഷ്ടാ ഇത് ...അവന്‍റെ  ആ exhaust  fan അത് ഊരി വീണു .ഒന്ന് നോക്കു അത് വക്കാന്‍ പറ്റുമോന്നു...ഭാര്യ പഠിച്ച പണി 18 ...ഇല്ല രക്ഷ  ഇല്ല...അനിയന്‍ വിവരം അറിയുന്നു ..നെഞ്ച് ഒന്ന് കത്തിണ്ടാവും..ഒരു സിഗരറ്റോ പോയി ..മഹാപാപീ...എന്‍റെ exhaust ............കറങ്ങുന്നു ഫോണ്‍." രക്ഷകാ ഒന്ന് വരാമോ"...ചിരിയൊതുക്കാന്‍ പാട് പെടുന്ന ഭാര്യക്ക്‌ പക്ഷെ പാവം തോന്നി....വീണ്ടും അതെ അവസ്ഥകള്‍..രക്ഷകന്‍ ...ആരും ചെയ്യാത്ത പണികള്‍....exhaust fan ..കെ ഡി 5 ......പാവം ഭര്‍ത്താവു...അതേയ് പ്ലുംബിംഗ് അറിയാത്ത പെണ്ണിനെ കല്യാണം കഴിച്ചാ ഇങ്ങനെ ഇരിക്കും ട്ടാ...ഇതെല്ലാര്‍ക്കും ഒരു പാഠം ആവട്ടെ .....ആഹാ!!!!!!

Friday, March 11, 2011

ദേവിവിലാസം സ്കൂള്‍ നാലാം ക്ലാസ്സ്‌ ....

ലഴ്മിക്കുട്യേയ് ..ന്താ ..പരിപാടി.. മുഖത്ത് വരുത്തിയ വളിച്ച ചിരിയോടെ ടീച്ചര്‍ മാഷെ നോക്കി...ഇപ്പൊ വരാട്ടോ..മാഷ് സ്റ്റാഫ്‌ റൂമിലേക്ക്‌ ...29 +42 വലിയ ക്ലാസ്സ്‌ അല്ലെ .മാഷില്ലാത്തപ്പോ   മാഷ്ടെ രണ്ടാം ക്ലാസും ടീച്ചര്‍ക്ക്‌ ഇരിക്കട്ടെ ..എന്താ പഠിപ്പിക്യ നാലിനേം രണ്ടിനേം കൂടെ?ഹോ ...കുരുത്തം  കെട്ട പിള്ളേരാ രണ്ടിലെ..എന്ത് ചെയ്യാനല്ലേ.. ബാക്കിള്ളോര്ടെ   സഹതാപവും കൂടി ആയപ്പോള്‍ പൂര്‍ത്തിയായി..ലക്ഷ്മി ടീച്ചറെ ഹെഡ് മിസ്ട്രെസ്സ്  വിളിക്കുന്നു ....ദൈവമേ!!! മിടുക്കു കാരണം ഒരു വലിയ ഹാള്‍ ,അതില്‍ നിറയെ കുട്ടികള്‍, പിന്നൊരു വലിയ അടുക്കള എല്ലാം ചാര്‍ത്തിക്കിട്ടിണ്ട്.ഇനി എന്ത് തരാന്‍ ആണോ എന്തോ.എന്തായാലും പറ്റില്ല്യ ന്നങ്ങട്ടു പറയന്നെ...ഹെഡ്  പറയാന്‍ തുടങ്ങീതും.." അയ്യോ ടീച്ചറെ എനിക്ക് പറ്റില്ലട്ടോ" എന്നങ്ങട്ടു കാച്ചി ..."അല്ല മാഷെ ഇതിപ്പോ ഈ കുട്ടി പറ്റില്ലന്നല്ലേ പറയണേ ന്ന മാഷന്നെ പൊക്കോളു"...പോവാനോ? എങ്ങോട്ട്?ഈശ്വര അപ്പൊ ഒന്നും ചാര്‍ത്താന്‍ ആയിരുന്നില്ലേ ??"അല്ല ഇപ്പൊ ഡി.പി  ഇ.പി അല്ലെ അതിന്‍റെ  ചില കാര്യങ്ങള്‍ പറയാന്‍ മീറ്റിംഗ് ണ്ടെ .സാരല്ല്യ മാഷ് പൊക്കോളും.ഉച്ചക്ക് ഊണും പിന്നെ കുറച്ചു പോക്കെറ്റ്‌ മണിം......ടീച്ചര്‍ ടെ വീടിന്‍റെ  അടുത്തുള്ള പഞ്ചായത്ത് ഓഫീസിലാ .അതാ ഞാന്‍ ടീച്ചറോട്‌..അല്ല പറ്റില്ലെങ്കില്‍ വേണ്ട മാഷ് പൊക്കോളും.പാവം ആര്‍ക്കു വയ്യാന്നു പറഞ്ഞാലും അതേറ്റെടുത്തോളും"....ഉവ്വ്.. ഒരേറ്റെടുക്കല്‍..ഒരു നല്ല ഔടിംഗ് കയ്യിന്നു പോയേ ന്‍റെയും നാളത്തെ 29+42 ന്‍റെയും സങ്കടമോ ദേഷ്യമോ ഏതാണെന്നറിയില്ല ..അത് വടി കൊണ്ട് മേശമേല്‍ ആഞ്ഞു അടിച്ചു തീര്‍ത്തു...."ടീച്ചര്‍ക്ക്‌ ഹെഡ് മിസ്ട്രെസ്സ്  ന്‍റെ ന്നു  നല്ലത് കിട്ടിന്ന തോന്നണേ "അടക്കം പറച്ചില്‍ അല്‍പ്പം ഉറക്കെ ആയതു കൊണ്ട് അതും  പാവം ടീച്ചര്‍ കേട്ടു...അന്ന് ബസില്‍ കയറിയപ്പോഴും വീട്ടിലേക്കു നടക്കുമ്പോളും അടുത്ത ദിവസങ്ങളില്‍ എടുക്കേണ്ടതായ നടപടി ക്രമങ്ങള്‍ തീരുമാനിക്കുകയായിരുന്നു...എന്നട്ടും ചെവിയില്‍ മുഴങ്ങി..ടീച്ചര്‍ക്ക്‌ ഹെഡ്........എന്തെ..എച്ചുവേ മുഖം വല്ലാതെ.....ഒന്നും മിണ്ടാതെ വീട്ടിലേക്ക് കയറിപ്പോയി നമ്മുടെ മിടുക്കി ടീച്ചര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ .......

Wednesday, March 9, 2011

ഒറ്റ ദിവസം കൊണ്ട് പുലി എലിയായി മാറി....ആദ്യ ദിവസം വീണ്ടും ആവര്‍ത്തി ക്കാതിരിക്കാന്‍  നടത്തിയ പ്രാര്‍ത്ഥന "അരവിന്ദന്‍ മാഷ്ടെ മോള്‍ക്കെന്തോ പറ്റിണ്ട്... വര്‍ത്താനം പറഞ്ഞോണ്ട് നടക്കാ റോട്ടി കൂടി"വരെ എത്തി.കുട്ടികള്‍ ശങ്കയോടെ ..ടീച്ചര്‍ അതിലേറെ ശങ്കയോടെ....പെട്ടന്ന് ലീലാധരന്‍ മാസ്റ്റര്‍ (പൂക്കുറ്റി)എത്തി.ലഴ്മി ക്കുട്ടി ......ഹോ ഇതെന്താ ഇപ്പൊ  ഇത്ര സ്നേഹം!!!സ്നേഹത്തോടെ തന്നെ എല്‍സി ടീച്ചറും പറഞ്ഞു "നോക്കു.. കുട്ടി മിടുക്കിയാണ്..കുട്ടിടെ ആ മിടുക്കാണ് നമുക്കാവശ്യം.ഒരു പുതിയ ഉത്തരവാദിത്വം ഞങ്ങള്‍ അങ്ങോട്ട്‌ ഏല്‍പ്പിക്കാന്‍ പോണുട്ടൊ."പൊന്തി വന്ന അഹങ്കാരത്തെ അടിച്ചടിച്ച് താഴ്ത്തി ലഴ്മി ടീച്ചര്‍ വിനയാന്വിതയായി  പുഞ്ചിരിച്ചു.അങ്ങനെ ഹെഡ് മിസ്ട്രെസ്സ്നെയും മാഷെയും പിന്തുടര്‍ന്ന മിടുക്കി എത്തിയത് ഒരു കരിപിടിച്ച മുറിയില്‍...അല്‍പ്പ സമയങ്ങള്‍ക്കു ശേഷം പുകയുന്ന അടുപ്പ് ..രണ്ടു വല്യ വട്ട ചെമ്പ്...അതില്‍ നിറയുന്ന കിണര്‍ വെള്ളം..തിളയ്ക്കുന്ന വെള്ളത്തില്‍ നൃത്തം ചെയ്യുന്ന അരിമണികള്‍..വേവുന്ന ചെറുപയര്‍...ഇവകളില്‍ വൃത്തിയായി പാകം ചെയ്യപ്പെടുന്ന മിടുക്ക്...പുകയുന്ന അടുപ്പ് ഊതികത്തിക്കുമ്പോള്‍ കണ്ണുനീരായി പൊഴിയുന്ന അഹങ്കാരം എല്ലാം തെളിയുന്നു.അതെ!! എല്ലാം തെളിയുന്നു.നാലാം ക്ലാസ്സ്‌ ...ഒരു വലിയ ഹാളിലെ ക്ലാസ്സ്‌.ക്ലാസ്സിന്‍റെ അറ്റത്തു കരി പിടിച്ച അടുക്കള.ക്ലാസ്സില്‍ നിന്ന് അടുക്കളയിലേക്കുള്ള ദൂരം എന്ന് പറഞ്ഞാല്‍ കണക്കില്‍ നിന്നും മലയാളത്തിലേക്കുള്ള ദൂരം  പോലും ഇല്ലാന്ന്  വേണം പറയാന്‍.ഹ..ഒരു സാധാരണ എല്‍ .പി.സ്കൂളിലെ ടീച്ചര്‍ ടെ അവസ്ഥ...അന്ന് ലക്ഷ്മി ടീച്ചറുടെ കൈപ്പുണ്യം 142കുട്ടികളും പിന്നെ നമ്മുടെ പൂക്കുറ്റിം ആസ്വദിച്ചുന്നു പറഞ്ഞാല്‍ മതില്ലോ...എലി ഇനി ആരാവാന്‍ ‍.... അത് നിങ്ങള്‍ക്ക്‌ വിട്ടു തരുന്നു......  

Tuesday, March 8, 2011

ഒരു ഡി പി ഇ പി കഥ..

..ദേവിവിലാസം എല്‍ .പി. സ്കൂള്‍...അതിഭീകര  അധ്യാപന  തന്ത്രങ്ങളും അഭ്യസിച്ചു ലക്ഷ്മി ടീച്ചര്‍ എത്തുന്നു.ആകെ 5 ഡിവിഷന്‍ മാത്രം.1 മുതല്‍ 5 വരെ.പേരിനു ഓരോ ക്ലാസുകള്‍.അതു കൊണ്ട് എടുത്തു കളയലോ പ്രോട്ടെക്ഷന്‍ എന്ന കടമ്പയോ അനുഭവിക്കേണ്ടി വരില്ല.അങ്ങനെ ലീലാധരന്‍ എന്ന ആണ്‍ തരിയും എല്‍സി എന്ന ഹെഡ് മിസ്ട്രെസ്സും ഷെക്കീല എന്ന അറബിക് ടീച്ചറും പിന്നെ ലത സ്മിത ലക്ഷ്മി മാര്‍ എന്ന ത്രിമൂര്‍ത്തികളും.ലക്ഷ്മിക്ക് വച്ചത് ക്ലാസ്സ്‌ 4 .ഊര്‍ജസ്വലതക്ക് കൊടുക്കേണ്ടി വന്ന ഒരു വില!!!
                             ആദ്യ ദിവസം!!!ഇന്നിവിടെ ചിലതൊക്കെ നടക്കും എന്ന ഭാവത്തോടെ ഒരാള്‍ നാലാം ക്ലാസ്സിലേക്ക് പോകുന്നു.പണ്ട് എങ്ങോ കിട്ടിയ അടികളുടെ പകപോക്കലിനെന്നോണം കയ്യില്‍ നീട്ടിപ്പിടിച്ച ചൂരല്‍.രജിസ്റ്റര്‍ കൊണ്ട് കയറി വന്ന പുതിയ ടീച്ചറെ കണ്ടതും ടിം..ടിം.. ടിം.. ഓരോ ബള്‍ബു കളായി കെടാന്‍ തുടങ്ങി.ശാലീനത തുളുമ്പുന്ന ആ മുഖത്തിന്‌ ഒട്ടും ചേരുന്നതായിരുന്നില്ല ആ ക്രൂര ഭാവം.കുട്ടികള്‍ മിണ്ടാതെ പേടിച്ചിരിക്കുന്നത്‌ കണ്ടപ്പോള്‍ ആ മനസ്സില്‍ ഒരു തൃപ്തി നിറഞ്ഞു നിന്നു.പൂര്‍ണ നിശബ്ദത നിറഞ്ഞ ആ സമയത്താണ് ഒരു വിരുതന്‍ ചിരിക്കാനും  പുളയാനും തുടങ്ങീത്‌.ക്ഷമ പരീക്ഷിപ്പിച്ചു അവസാനം വടിയെടുപ്പിച്ചു.എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നും ഇല്ല്യ.കൊടുത്തു അടി...ആദ്യത്തെ അടി!!കുട്ടി ഒന്ന് പുളഞ്ഞോ..ഹം.. .അവന്‍റെ കണ്ണില്‍ നിന്നും രണ്ടു തുള്ളികള്‍ താഴെ മണല്‍ തരികളില്‍ വീണു..പിന്‍ വിളി കേട്ട ടീച്ചര്‍ തിരിഞ്ഞു ..അവന്‍റെ നീട്ടിയ കൈകളില്‍ ഒരു വെള്ള ചെമ്പകം ചിരിക്കുന്നു...പുതിയ ടീച്ചറെ വരവേല്‍ക്കാന്‍ അവന്‍റെ വക കൊച്ചു സമ്മാനം...
ആ സമയം ഒന്ന് വേഗംകടന്നുപോയിരുന്നെങ്കില്‍...അവന്‍ താഴെ വീഴ്ത്തിയ കണ്ണുനീര്‍ തുള്ളികള്‍ക്ക് കൂട്ടായി ഏതാനും തുള്ളി കണ്ണുനീര്‍ കൂടി ആ മണല്‍ തരിയിലേക്ക് അലിഞ്ഞു ചേര്‍ന്നു!!!!
 

Saturday, March 5, 2011

ഒരു സ്വപ്ന ലോകം !!!

 മണലാരണ്യത്തിലെ ചൂടും പൊടിയും തണുപ്പും ഒക്കെ ആയി വരണ്ട ജീവിതത്തിലേക്ക് പെയ്ത ഒരു പുതു മഴ!!!പുതു  മണ്ണിന്‍റെ മണം അലിഞ്ഞു പോകുന്നതിനു മുന്‍പ് ഞാനതിനെ മിത്രയുടെ മനസ്സിലെ ഒരു കൊച്ചു ചെപ്പില്‍ അടച്ചിടട്ടെ......എല്ലാ നാടന്‍ നന്മകളും മനസ്സിലേറ്റുന്ന ആര്‍ക്കും ഈ വാക്കുകള്‍ ; അതിലെ ഭാവങ്ങള്‍ എല്ലാം എളുപ്പം മനസ്സിലാകും...പ്രത്യേകിച്ചും നാട്ടില്‍ നിന്നകന്നു മാറി താമസിക്കുന്നവര്‍ക്ക്...ഒരിക്കലും മനസ്സില്‍ പോലും ചിന്തിക്കാത്ത കാഴ്ചകള്‍.പൂമ്പാറ്റ ചിറകുകള്‍ വിടര്‍ത്തി ‍.കാണാത്ത ലോകം,കേള്‍ക്കാത്ത ശബ്ദം,അറിയാത്ത സുഗന്ധം...മനസ്സിനെ പറക്കാന്‍ വിട്ടു ഞാന്‍.പൂക്കള്‍ ,മരങ്ങള്‍ പുല്‍മേടുകള്‍....എല്ലാ കെട്ടുപാടുകള്‍ക്കിടയില്‍ നിന്നും തീര്‍ത്തും മാറി മനസ്സ് സ്വതന്ത്രമായി ...സന്ധ്യ മയങ്ങുന്ന സമയം.അസ്തമയ സൂര്യനെയും നോക്കി മഞ്ഞിന്‍റെ പുതപ്പിനുള്ളില്‍ ആ പുല്ലു വിരിച്ച കിടക്കയില്‍ ഇരുന്നു സമയം പോയതറിഞ്ഞില്ല ... എന്‍റെ കൂടെ ണ്ടായിരുന്നു വേറെയും പൂമ്പാറ്റകള്‍.അവര്‍ക്ക് എന്‍റെ പോലെ  ഈയാം പാറ്റ  ജന്മം  ആവില്ല വിധിച്ചത്.ഞാന്‍ മാത്രം ഒരു രാത്രി കൊണ്ട് എരിഞ്ഞു തീരാന്‍ വിധിക്കപ്പെട്ടവള്‍.രാത്രി മുഴുവന്‍ ഉറങ്ങാതെ ഓരോ നിമിഷത്തിന്‍റെയും മാറ്റങ്ങള്‍ നോക്കി ഞാന്‍ ഇരുന്നു ;കൂടെ ഭംഗിയുള്ള ഒരു ചിത്ര ശലഭവും.രാത്രി സുന്ദരമായിരുന്നു.പ്രഭാതം അതിലേറെ സുന്ദരം.. ഒരു ദിവസം പ്രതീക്ഷിക്കാതെ കുറെ നല്ല ഓര്‍മ്മകള്‍ തന്നവര്‍ക്ക് നന്ദി!!! 

Thursday, January 27, 2011

അണിയിലെ കൊച്ചമ്പ്രാട്ടി .....

ഇരിഞ്ഞാലക്കുടക്ക് അടുത്തുള്ള ഒരു നാട്... ആ നാടിന്‍റെ അറ്റം.അവ്ടെയാണ് എന്‍റെ അമ്മേടെ വീട്.പേരും പ്രശസ്തിം ഒക്കെണ്ട് തറവാടിന്.പക്ഷെ എനിക്ക് ഓര്‍മ്മ വക്കണ സമയം ആയപ്പോഴേക്കും ആകെ ഒരു തമ്പ്രാട്ടി വിളി മാത്രായി.അതിനു ഞാന്‍  വളരുന്നതിനനുസരിച്ച് രൂപമാറ്റവും വന്നു....
അമ്മേടെ ചിറ്റമാരുടെ വീട്ണ്ട് അവ്ടെ..പേരില്‍ തന്നെ ഒരു രസണ്ട്..താരാട്ടിപ്പറമ്പ് ... അവ്ടെണ്ട് ഓച്ചിന്നു വിളിക്കണ, അമ്മേടെ ദേവ്വേച്ചിം ഗൌരിയേച്ചിം.കല്യാണം കഴിക്കാത്ത രണ്ടു ചിറ്റമാര്‍.അവരടെ വളര്‍ത്തു മകളെപ്പോലെ എന്‍റെ അമ്മ.അങ്ങോട്ടുള്ള യാത്ര അന്ന് അത്ര സുഖം ളള ഏര്‍പ്പാടയിരുന്നില്ല്യ.ഉള്ള സ്വാതന്ത്ര്യം കൂടി ഇല്ലാതാക്കുന്ന അവസ്ഥ.അമ്മ അവിടെ ചെന്നാല്‍ വേറെ ഒരാളായി മാറും.മിന്‍ച്ചി യാണെങ്കില്‍ തറവാട്ടില്‍ ശ്രീദേവി ചേച്ചിടെ അടുത്തേക്ക് ഓടും.അവടെ വല്ലിമ്മേം ശ്രീദേവി ചേച്ചിം മാത്രേ ള്ളൂ.ഞാന്‍പിന്നെതന്നെയാവും.പേരക്ക,മാങ്ങ,പവിഴമല്ലിക്കുരു ഒക്കെ കൊറിച്ചിങ്ങനെ നടക്കും.
              അവടെ അന്ന് തറവാട്ടു വക ഒരു കാവുണ്ട്.ആരും നോക്കാതെ അനാഥരായി ഇട്ടെക്കണ സര്‍പ്പത്താന്‍മാരും, കാവും.താരാട്ടിപ്പറമ്പിന്നു നോക്ക്യ കാണാം..ആകെ കാടു പിടിച്ചു ഇരുളടഞ്ഞു നിക്കണ കാവ്‌...പണ്ടെങ്ങോ ഒരു പെണ്‍ കിടാവ്   വിളക്കു വക്കാന്‍ പോയതും ഒരു കരിനാഗം കല്‍വിളക്കിനെ  ചുറ്റി കിടന്നതും പേടിച്ചാരും വിളക്കു വക്കാതായതും ആയ ഒരു പാട് കഥകള്‍ കാവിനെ ചുറ്റിപ്പറ്റി കേള്‍ക്കാം.നാട്ടു മാവിന്‍റെ മൂന്നാമത്തെ കൊമ്പില്‍ഇരുന്നാ  കാവും അതിന്‍റെ അടുത്തുള്ള പാടോം ഒക്കെ കാണാ.പാവം സര്‍പ്പത്താന്‍ മാര്‍ ആരും നോക്കാന്‍ ഇല്ലാതെ തനിച്ചു ആ കാവിനുള്ളില്‍.ഒന്ന് പ്രത്യക്ഷം കാണിച്ചുന്നു വച്ച്?...അവരെ ഇങ്ങനെ ഒഴിവാക്കാന്‍ പാട്വോ..ചിന്തകള്‍ ഇത്രേം എത്തുമ്പോഴേക്കും ഞാന്‍ പതുക്കെ ഇറങ്ങി ഓടാന്‍ തയ്യാറെടുക്കും.ഹൊ ഇത്ര അടുത്ത് കിടക്കണ വീടെന്താ ഇപ്പൊ  ഇത്ര ദൂരത്തു!പേടി എന്ന വികാരത്തിന്‍റെ ഓരോ കഴിവുകളേയ്..ഒരു കണക്കില്‍ വീടെത്തും.ആഹാ..അതാ എന്നെ കാത്തു ഓടു മൊന്തകള്‍ ഗ്ലാസ്സുകള്‍ വിളക്കുകള്‍ എല്ലാം ഇരിക്കുന്നു.ചാരം ഇട്ടു മിനുക്കാന്‍ എച്ചുവാ മിടുക്കി!!!!ഗൌര്യേച്ചി.... ഞാന്‍ വരുമ്പോ മാത്രേ ഈ ചാരട്ടു തൊടക്ക്യോള്ളോ ആവോ.ആ  ശാരദക്കു പിന്നെന്ത വേറെ പണി..ഹം വീട്ടിലെത്തട്ടെ അച്ഛനോട് പറഞ്ഞു കൊടുക്കും ഞാന്‍..".അല്ലാ !!ആരാ ഈ കൊച്ചമ്പ്രട്ടിനെക്കൊണ്ട് ഈ പണിയൊക്കെ എടുപ്പിക്കണേ കഷ്ടണ്ട് ട്ടോമ്പ്രട്ടി"..ഓ ശാരദേടെ വരവ്..ആശ്വാസായി".....സുഖല്ല്യാത്ത കുട്ട്യല്ലേ. ഇവടെ ആരും കളിയ്ക്കാന്‍ ഇല്ല്യാണ്ടെ ഇരിക്കുമ്പോ അതിനൊരു സമയം കൊല്ലലും ആവും..പിന്നെ അത് തേച്ച നല്ലോണം വെളുക്കും ന്‍റെ  ശാരദേ"."അതിനെ ശല്ല്യപ്പെടുത്താണ്ടേ  ശാരദ പൂവ്വ്വോ .."
                                                        "അയ്യോ ശാരദപോയോ ...ഉവ്വ് വെളുക്കും....ഞാന്‍ കാട്ടിത്തരാം".തറവാട്ടില്‍ സുഖിച്ചിരിക്കണ മിന്‍ച്ചിയെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ ആ പാത്രങ്ങള്‍ എടുത്തു ശരിക്കും പെരുമാറി.ഈ ഓട്ടു പാത്രങ്ങള്‍ എന്നെ കളിയാക്കാനോ..... എല്ലാം കൂടി ഞാന്‍ ഒരു മേട്ടു മേടും ..ഹാ..ഹാവൂ..പറമ്പ് നനയൊക്കെ കഴിഞ്ഞു ഗൌര്യേച്ചി വന്നു.ഇനി ഊണായി..ആ ഇലക്കീറിലെ  ഊണ്..കല്ച്ചട്ടിലെ മൊളോഷ്യം,ചെത്തു മാങ്ങാക്കറി , അന്ന് കലക്കിയ മോര് ഒക്കെ എന്നെ കൊതിപ്പിക്കും.ഊണ് കഴിഞ്ഞാല്‍ അനിയത്തി ജ്യേഷ്ത്തിയെ കാണാന്‍ തറവാട്ടിലേക്ക്..പിന്നാലെ ഞാനും.കാവ്‌ കഴിഞ്ഞാല്‍ വല്ല്യമ്മേടെ പറമ്പ് തുടങ്ങും.പറമ്പിലൂടെ കേറാന്‍ അമ്മ സമ്മതിക്കില്ല്യ. റോഡ്‌ ചുറ്റി വളഞ്ഞു പോണം.തറവാട്ടിലെ മുകളിലത്തെ വരാന്തേല്‍ക്ക് ചാഞ്ഞു നിക്കണ പേരമരവും ലക്ഷ്യമാക്കി നടക്കും.വഴി അവസാനിക്കുന്നിടത്താണ് വീട്.പിന്നെ പാടം!!!ഹൊ !!എന്ത് രസന്നോ.മഴക്കാലത്ത്‌ വല്ല്യമ്മേടെ പറമ്പിന്‍റെ താഴത്തെ തൊടീലും വെള്ളം കേറും.അവടെ എപ്പളും വെള്ളണ്ടാവും.ആമ്പല്‍ പൂക്കള്‍ടെ ഇടയിലൂടെവഞ്ചിക്കാര്തുഴഞ്ഞുപോകും.കൊത്യാവും..ഒരിക്കല്‍ പോലും ഞാനാ വഞ്ചീല്  കേറീട്ടില്ല്യ.കൂവളം തുളസിത്തറ  ഒക്കെ കഴിഞ്ഞു ഉമ്മറത്തേക്ക് കേറുമ്പോ ഭാസ്മക്കൊട്ട...അതിനു താഴെ ചന്ദനം അരക്കാനുള്ള വലിയ ചാണ...
"ആഹാ !!നീ വന്ന്വോ.അല്ലാ...ഈ ശിമട്ടുണ്ടായോ കൂടെ ?അപ്പോ ന്തേ മിനിടെ കൂടെ വരാഞ്ഞേ?ഞാന്‍ കരുതി ഇവള് മാത്രെള്ളൂ ന്ന്.അഛൻ കുട്ടി അച്ഛന്‍റെ കൂടെ ഇരുന്നണ്ടാവും ന്നാ ഞാന്‍ വിജാരിച്ചേ."

വല്ല്യമ്മക്ക് അങ്ങനെ പലതുംവിജാരിക്കാലോ.ന്‍റെ ചാരം കൊണ്ടു നീറണ കൈ നോക്കി ഞാന്‍ ഒരു വളിച്ച ചിരി ചിരിച്ചു...."ന്‍റെ മീന്വേച്ചി  അവടെ ആ രണ്ടു ആത്മാക്കള് തന്നെയല്ലേ "......ഓ  തുടങ്ങി..ചേച്ചിം അനിയത്തിം പുരാണം.മിന്‍ച്ചി വന്നൊന്നു ചിരിക്കാന്‍ ശ്രമിച്ചു .ഞാന്‍ നോക്കാതെ തിരിഞ്ഞു നടന്നു. പറമ്പി ലേക്കിറങ്ങി.ഹായ് ..പേരമരത്തില്‍ നിറയെ അണ്ണാന്‍!!!.ചുറ്റിനടന്നു വയ്യാണ്ടായപ്പോഴേക്കും അമ്മേടെ വിളി വന്നു.തിരിച്ചു പോകാന്‍.

വീണ്ടും  താരാട്ടിപ്പറമ്പിലേക്ക്.ചായ കുടിക്കാന്‍ ഞാന്‍ തേച്ചു മിനുക്ക്യ ഓട്ടു  ഗ്ലാസ്സുകള്‍!!അവടെ പത്തായപ്പെട്ടിലാണ് പലഹാരങ്ങള്‍ ഒക്കെ വക്ക്യ.ഗൌര്യെച്യാണ് അതിന്‍റെ കാര്യസ്ഥ.പിശുക്കത്തി ...ഹം ന്നാലും കിട്ടിതായി ;).പിന്നെ അടിച്ചു വാരലായി ,തളിക്കലായി..ശാരദ കൂട്ടരൊക്കെ അമ്മെ കാണാനും സങ്കടം പറയാനും വരവായി .
     
സന്ധ്യക്ക്‌ ഓച്ചിടെ കൂടെ കൂടും ഞാന്‍ .വിളക്കു വക്കാന്‍ തിരി തെറുക്കാനും വിളക്കു തുടക്കാനും...അവിടെ  വല്യ പൂജാമുറി ണ്ട്.ഓച്ചി അവിടെ വാത്മീകി രാമായണം വച്ചിട്ടുണ്ട്.നല്ല മണമാണാ പൂജാമുറിക്ക്.എണ്ണക്കും ഭസ്മത്തിനും ഒരു പ്രത്യേക ഗന്ധം!!!അവടെ ഭസ്മക്കൊട്ടയില്‍ എന്നും ഭസ്മം ണ്ടാവും. അമ്മൂമ്മക്കും മുത്തശ്ശിക്കും വിളക്കു വക്കും.
                        .               
ആ വീട്ടില്‍ മുനിഞ്ഞു കത്തുന്ന രണ്ടോ മൂന്നോ ബള്‍ബുകളെ  ഉള്ളു.ഫാന്‍ ഇല്ല്യ! രാത്രി ആയാല്‍ അടുത്ത പുലയ കോളനിയിലെ വഴക്കുകള്‍ എന്നെ പേടിപ്പെടുത്തിയിരുന്നു.ഓച്ചി നാമം ചൊല്ലണതും നോക്കി ഇരിക്കും ഞാന്‍. പറമ്പ് നോട്ടോം ഒക്കെ കഴിഞ്ഞു ഗൌര്യേച്ചി മേല്‍ കഴുകി വന്നാല്‍ ആവീടിന്‍റെ മൂന്നു വലിയ വാതിലുകള്‍ അടയുകയായി. സാക്ഷ  ഇടാന്‍ ചില്ലറ  പാടൊന്നും  അല്ല !!അച്ഛനെ ഓര്‍മ്മ വരാന്‍ തുടങ്ങും.തന്നെ അവടെ എന്താണാവോ ചെയ്യണേ. ...എനിക്ക് പേടി  ആവണ പോലെ അച്ഛനും പേടിണ്ടാവോ..കഞ്ഞി കുടിക്കാന്‍ ഇരിക്കുമ്പോഴും  സമാധാനം ണ്ടാവ്  ല്ല്യ.ഉമ്മറത്തെ തളത്തില്‍ നല്ല  മണളള വിരിയിട്ട കിടക്ക വിരിക്കും ഓച്ചി.അമ്മേം   ഓച്ചിം ഗൌര്യെച്ചിം വര്‍ത്താനത്തില്‍ മുഴുകു മ്പോഴേക്കും ഞാന്‍ ഉറക്കത്തിലേക്കു പോയിണ്ടാവും.
                            രാവിലെ ഉണര്‍ന്നാല്‍ തിരക്കാണ്.തിരിച്ചു പോരലിന്‍റെ ....വീടെതിം അമ്മേം അച്ഛനും വിശേഷങ്ങള്‍ പങ്കുവക്കുമ്പോ ഞാന്‍ പുറത്തേക്കിറങ്ങി നോക്കും..ഒറ്റ ദിവസം കൊണ്ടു എന്‍റെ ലോകത്തിനു വന്ന മാറ്റങ്ങള്‍ !!!!!!


Wednesday, January 5, 2011

എന്‍റെ ചീരും അവള്‍ടെ ചീരീം .......

ഒരു  പക്ഷെ  ഈ വര്‍ഷത്തെ ആദ്യത്തെ പോസ്റ്റ്‌ ആകും ഇത്. ഒരു ആര്‍ദ്രമായ സ്നേഹം.എന്‍റെ മനസ്സില്‍ തട്ടിയ ഇളം വാക്കുകള്‍....അമ്മെ എന്നെ വഴക്ക് പറയല്ലേ ..ഞാന്‍ അമ്മേടെ മോനല്ലേ ...എന്‍റെ ചീരുനോട് അവള്‍ടെ മോന്‍ പറഞ്ഞ വാക്കുകളാണ് ഇത്.ചീരു..അവള്‍ ലച്ചിയുടെ മകള്‍...അഞ്ചു വയസ്സ് മുതല്‍ എന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗം ആയവള്‍.ഞാന്‍ ആദ്യമായി കാണുന്ന കുഞ്ഞു വാവ...അവളെ പറ്റി പറയാന്‍ ഒരുപാടുണ്ട് .പക്ഷെ ഇപ്പൊ അവളെക്കാള്‍ കൂടുതല്‍ അവന്‍ എന്‍റെ മനസ്സിനെ ആര്‍ദ്രമാക്കി..അമ്മയുടെ ഒരു നോട്ടം മാറിയാല്‍  കുഞ്ഞു മനസ്സിന് സങ്കടം  വരും.ഓഫീസെന്ന കടമ്പ കടന്നു ഓടിയെത്തുന്ന  ചീരുവിനോ വീടെത്തി അവനെ കാണുന്നത് വരെ സമാധാനവും ഇല്ല്യ.അമ്മ, ഭഗവതിഅമ്മയെ കണ്ണടച്ച് തൊഴുമ്പോള്‍ അവന്‍  അവന്‍റെ ഭഗവതിയെ നോക്കി ആസ്വദിക്കണതു കണ്ട ചിലര്‍ അന്ന് ഭഗവതിഅമ്മയെ തൊഴാന്‍ മറന്ന്‌ അവന്‍ കൈകളില്‍ ഭദ്രമാക്കി സൂക്ഷിക്കുന്ന അമ്മയുടെ കണ്ണുനീര്‍ കണ്ടു കൊതിയോടെ നോക്കി നെടുവീര്‍പ്പിട്ടത് ഒരു രഹസ്യം !! ആ അവനാണ് ഒരു ചെറിയ കുറുമ്പ് കാട്ടി അമ്മയുടെ മുന്‍പില്‍ തലയും കുമ്പിട്ടു കണ്ണും നിറച്ചു നില്‍ക്കുന്നത്..എന്നെ വഴക്ക് പറയല്ലേ അമ്മെ...അമ്മയുടെ മനസ്സും ഒന്ന് പിടഞ്ഞു..രണ്ടു വയസ്സുകാരനാണ് മനസ്സ് വിങ്ങി നില്‍ക്കുന്നത്...അപ്പു.... സങ്കടായോ..ചോദിയ്ക്കാന്‍ കാത്തു നിന്നപോലെ കണ്ണീര്‍ മഴ പൊഴിച്ച് അവന്‍ തലയാട്ടി...അവനു ഒന്നും പറയാന്‍ പറ്റിയിരുന്നില്ല...ഇവടെയാണോ സങ്കടം അവള്‍ അവന്‍റെ നെഞ്ചില്‍  തൊട്ടു ചോദിച്ചു..വിതുമ്പുന്ന ചുണ്ടോടെ വീണ്ടും തലയാട്ടല്‍...അപ്പു... അമ്മ മോനെ അല്ല വഴക്ക് പറഞ്ഞത്.അവടെ ഒളിച്ചിരിക്കണ കുറുമ്പിനെയാ..അതവ്ടെ ണ്ട് .അതോണ്ടാ കണ്ണന് സങ്കടം വരണെ.നമുക്ക് അതിനെ കളയണ്ടെ..അവന്‍ നിഷ്കളങ്കതയോടെ; അല്‍പ്പം ആശ്വാസത്തോടെ തലയാട്ടി..അമ്മ തന്‍റെ നെഞ്ചില്‍  നിന്നും ആ കുറുമ്പിനെ മന്ത്രം ചൊല്ലി പറിച്ചു കളയുന്നതും നോക്കി അവനിരുന്നു.ജ്ഹും .........ആഹാ പോയല്ലോ കണ്ണാ കുറുമ്പ് .......ഹാവൂ
..അമ്മ ചിരിച്ചു ..അപ്പൊ അവനും ...പിന്നെ കളിയായി ..ചിരിയായി........ഹ ഹാ...ഈ അമ്മ ന്തുട്ടാ  കാട്ടനെ .......അമ്മേടെ ചീരിയായി ..ചീരിടെ അമ്മയായി .....പിന്നെ അത് കണ്ടു സന്തോഷിക്കാന്‍
ഒരു കൊച്ചി വല്ലിമ്മേം.......... 

Saturday, January 1, 2011

ഒരു വര്‍ഷം കൂടി കൊഴിഞ്ഞു ....ഒരു പാട് നന്മകള്‍ ..തിന്മകള്‍.. സന്തോഷങ്ങള്‍ ..സങ്കടങ്ങള്‍ ..ആവര്‍ത്തനത്തിന്‍റെ  വിരസതയോടെ വീണ്ടും നവ വര്‍ഷത്തെ വരവേല്‍ക്കുന്നവര്‍...പ്രതീക്ഷകളുടെ കെടാവിളക്കുകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ....എല്ലാവര്‍ക്കും മിത്രയുടെ നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍ .....നല്ലത് മാത്രം ചെയ്യാന്‍...നല്ലത് മാത്രം കാണാന്‍ ,നല്ലത് മാത്രം കേള്‍ക്കാന്‍ ,നല്ലത് മാത്രം ചൊല്ലാന്‍ ഈശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ!!!! 

......

  ജനിച്ച കാലം മുതലേ ഉള്ള ഭയമാണ് അവസാനിച്ചത്.അതേ വരെ രാത്രികളിലെ ഓരോ നിമിഷവും പേടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്.അസമയത്ത്  വരുന്ന ഓരോ വി...