Saturday, December 25, 2010

ചിരിച്ചില്ലെങ്കിലും പുഞ്ചിരിക്കാല്ലോ.......

സംഭവം  നടക്കുന്നത് കുവൈറ്റിലെ ഞങ്ങളുടെ കൊച്ചു വീട്ടില്‍ !!! അത്യാവശ്യം അല്ല നല്ലോണം പ്രേത യക്ഷി ഭൂതാതികളെ ഭയമുള്ള ഞാനും അതിലൊന്നും തരിമ്പും പേടിയില്ലാത്ത;സ്വയം എന്തിനെയോ കണ്ടിട്ടുണ്ട് എന്നും അവകാശപ്പെടുന്ന എന്‍റെ ഭര്‍ത്താവും ഞങ്ങളുടെ മകനും ആണ് ഇവിടത്തെ അന്തേവാസികള്‍.അവിടവിടെ ഒളിച്ചുനിന്നു ലൈറ്റ് ഓഫ്‌ ചെയ്തു എന്നെ പേടിപ്പിക്കാന്‍ ഉറക്കെ കാലന്‍ കോഴിയുടെയും കള്ളിയങ്കാട്ടു നീലിയുടെയും ശബ്ദം ഉണ്ടാക്കാന്‍ വിരുതനാണ് എന്‍റെ ഭര്‍ത്താവ്.അന്നൊക്കെ ഞാന്‍ പേടിച്ചു വിറച്ചു ഗുരുവായുരപ്പനെ വിളിച്ചു നേരം വെളുപ്പിച്ചിട്ടുമുണ്ട്.എത്ര കെഞ്ചി പറഞ്ഞിട്ടും വിരുതന്‍ ഈ തമാശകള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടും ഇരുന്നു.തണുപ്പുകാലത്ത് ഇവിടെ കൊടും തണുപ്പാണ്.അതില്‍ നിന്നും ചെവി, കഴുത്തു എന്നിവകളെ സംരക്ഷിക്കാന്‍ ഞാന്‍ തോര്‍ത്തുമുണ്ട് തല വഴി കഴുത്തില്‍ ചുറ്റിക്കെട്ടുന്ന പതിവുണ്ട്.രാത്രിയില്‍ തണുപ്പുകാലത്ത് ശങ്ക കൂടുതലാണല്ലോ. അത് തീര്‍ത്തു ബാത്ത്റൂമിന് പുറത്തു  വന്ന ഞാന്‍   കേട്ടത് കള്ളിയങ്കാട്ടു നീലിക്ക് വെള്ളി അല്ല പ്ലാറ്റിനം വീണ ഒരു അപശബ്ദം ആണ്.ഞാന്‍ തീര്‍ച്ചയായും വിറച്ചു.പക്ഷെ കള്ളിയങ്കാട്ടു നീലിക്ക് പകരം ശങ്ക തീര്‍ക്കാന്‍ വന്ന എന്‍റെ വിരുതനെ കണ്ടപ്പോള്‍ ............അല്ല...വെള്ള വസ്ത്രോം തലയിലെ കഴുത്ത്‌ വഴിയുള്ള ചുറ്റിക്കെട്ടും ഇരുട്ടത്ത്‌ കണ്ടാല്‍ നീലിയും ഭയക്കും എന്ന് പറഞ്ഞു ഞാന്‍ വിരുതനെ സമാധാനിപ്പിച്ചു ...അതിനു ശേഷം എന്തോ നീലിയും കാലന്‍ കോഴിയുമൊന്നും ഇങ്ങോട്ട് വന്നിട്ടേയില്ല............തുടരും...  

Wednesday, December 22, 2010

ഓര്‍മ്മകള്‍...

അഷ്ടമിച്ചിറ..... കുഞ്ഞുനാളില്‍ ഒരു കൂമ്പാരത്തോളം നല്ല ഓര്‍മ്മകള്‍ തന്ന നാട്...ശങ്കുണ്ണിമ്മാന്‍... ക്ഷീണിച്ചു മെലിഞ്ഞു കുടുമ കെട്ടി  കാലന്‍ കുടയൊക്കെ പിടിച്ചു വരും.താഴെ അമ്മാവന്‍റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍...അമ്മായിയെ കല്യാണം കഴിച്ച വീട് എന്‍റെ വീടിന്‍റെ പടിഞ്ഞാറുനിന്ന് നോക്കിയാല്‍ കാണുന്ന വിശാലമായ പാടത്തിനും അപ്പുറത്താണ്...അച്ഛമ്മ (അമ്മാവന്‍റെ അമ്മ )മാത്രമാണ് ഉള്ളത്.കുനിഞ്ഞു നടക്കുന്ന അച്ഛമ്മ ....എന്‍റെ കൂട്ടുകാരന്‍ പ്ലാവിന്‍റെ വേരില്‍ കയറി നിന്നാല്‍ എനിക്ക് കാണാം ..പുക മറക്കുള്ളിലൂടെ ...ഇരുമ്പന്‍പുളി മരത്തിന്‍റെ ഇടയിലൂടെ ചേമ്പിലയിലെ വെള്ളത്തുള്ളി കള്‍ക്ക് ഇടയിലൂടെ എനിക്കാ വീട് കാണാം..അച്ചമ്മേടെ കൈകള്‍ക്ക്  മന്ത്ര ശക്തിണ്ട് എന്ന് തോന്നും . ..എന്ത് കഴിക്കാന്‍  തന്നാലും രുചി ടെ മണം വരും അതില്‍ നിന്നും..മിന്‍ച്ചി എപ്പോഴും ലച്ചിടെ കൂടെ അവിടെയാണ്.അവിടെ ഒരു കുളം ണ്ട് .നീല നിറമുള്ള വെള്ളം ...എനിക്ക് അവിടെക്കൊക്കെ വിലക്കാണ്.ചിലപ്പോ അല്ല എപ്പളും കൊതിച്ചിട്ടുണ്ട് മിനി ആവാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്...ഞാന്‍ കൊതിച്ചിരുന്ന പൂമ്പാറ്റ ചിറകുകള്‍ അവള്‍ക്കാണ് കിട്ടിയത്...എന്‍റെ മിന്‍ചിക്കാണ്...........

Tuesday, December 21, 2010

ഓര്‍മ്മകള്‍.........

അഷ്ടമിച്ചിറ ....എട്ടു  ചിറകള്‍ ഉണ്ടായിരുന്നോ? അറിയില്ല.. അവിടത്തെ ജീവിതം ..അതൊരു  വാടക വീട്ടില്‍ ആയിരുന്നു.നിറയെ മീനുകള്‍ ഉള്ള ഗ്രില്‍ സിറ്റ്ഔട്ടില്‍. ഓരോ  മീനിന്‍റെയും ഉള്ളിലൂടെ പുറത്തേക്കു നോക്കാന്‍ എനിക്കിഷ്ടായിരുന്നു.പലവലുപ്പത്തിലുള്ള ലോകം. റോഡില്‍ നിന്നു ചെറിയ ഗേറ്റ് തുറന്നു താഴേക്ക്‌  ഇറങ്ങി വരുമ്പോള്‍ നിറയെ മഞ്ഞയും ഓറഞ്ചും പൂക്കളുള്ള ചെടികള്‍ നിരന്നു നിന്നിരുന്നു. പൂമ്പാറ്റകളുടെ സ്വര്‍ഗമായിരുന്നു അവിടം.മുറ്റത്തുള്ള മാവില്‍ അച്ഛന്‍ ഊഞ്ഞാല്‍ കെട്ടിത്തരും.അവിടിരുന്നു ആടുമ്പോള്‍
ലോകം മുഴുവന്‍ എന്‍റെ കൂടെ ആടുന്നത് കാണാന്‍ എന്ത് രസാണ്ന്നോ.വീടിനു പടിഞ്ഞാറു വശത്ത് എന്ന് വച്ചാല്‍ പിന്നില്‍ ഒരു വലിയ പ്ലാവുണ്ട് .പടിഞ്ഞാറെ വശത്തെ തിണ്ണയില്‍ വച്ച് കഞ്ഞി കുഞ്ഞി കളിക്കുമ്പോ വെയില്‍ അടിക്കാതെ എനിക്ക് കുട പിടിച്ചിരുന്നത് ആ കൂട്ടുകാരന്‍ പ്ലാവ് ആണ്.അതിനപ്പുറത്തും ണ്ട് ഒരു പ്ലാവ് .അതിനു ഞങ്ങളുടെ കൂട്ട് അത്ര പിടിച്ചില്ല.വേരിനിടയില്‍ നിറയെ പല നിറത്തിലുള്ള ഗുളികകള്‍ നിറച്ചു അതെന്നെ വിളിച്ചു.അച്ഛന്‍ ആവശ്യമില്ലാതെ കളഞ്ഞതാണെന്നു കൂട്ട് പ്ലാവ് പറഞ്ഞത് ഞാന്‍ കേട്ടില്ല.പാവം അമ്മേം അച്ഛനും അന്ന് കുറെ ഉറക്കം ഒഴിച്ച് കരഞ്ഞു എന്ന് ഞാന്‍ പിന്നീടറിഞ്ഞു...ആരും അറിയാതെ പല വര്‍ണങ്ങള്‍ നിറച്ച ബാല്യം!!!അന്ന് മുതലേ എന്‍റെ ലോകത്തില്‍ ഞാന്‍ ഒറ്റക്കാണ്. എന്‍റെ മാത്രമായ ലോകം.മഴ പെയ്യുമ്പോള്‍ നിറയുന്ന തെങ്ങിന്‍ തടവും കണ്ണുനീര്‍ തുള്ളിയും എല്ലാം എന്‍റെ ഹരങ്ങള്‍ ആയിരുന്നു.മഴയുടെ ശബ്ദം കേള്‍ക്കാന്‍ കണ്ണടച്ച് കിടക്കണം.മഴ മാറുന്ന സമയത്ത് ഇറ്റിറ്റു വീഴുന്ന മഴത്തുള്ളിക്ക്
അമ്മയുടെ അല്ലെങ്കില്‍ അച്ഛന്‍റെ തട്ടിയുറക്കലിന്‍റെ താളമായിരുന്നിരിക്കണം.............സ്കൂളില്‍ വളരെ വൈകിയാണ് ഞാന്‍ ഒരു ടീച്ചര്‍ ടെ മകളാണ് എന്ന് അറിയുന്നത്.അതോടെ പരിഗണന കൂടി.11 മണിക്കൊരു ചായ !!!അതെനിക്ക് വേണ്ടായിരുന്നു.ആകെ കളിയ്ക്കാന്‍ കിട്ടുന്ന സമയം;അതങ്ങനെ 
പോകും.അംബുജാക്ഷന്‍ മാഷിന് എന്നെ ഇഷ്ടായിരുന്നു(ഹെഡ് മാസ്റ്റര്‍ ).മധുരത്തിന്‍റെ അസുഖം ഉള്ളത് കൊണ്ടു മാഷ്ക്ക് സ്പെഷ്യല്‍ വിത്ത്‌ ഔട്ട്‌ ആണ്.ഒരിക്കല്‍ ഞാന്‍ അത് എടുത്തു കുടിച്ചു.പേടിച്ചിട്ടു മിണ്ടില്ല്യ.മാഷന്നു ഒരു പാട്ട് പാടി! മാഷ്ടെ ചായ മോള് കുടിച്ചു മോള്‍ടെ ചായ മാഷ് കുടിച്ചു.!!!!!ഞാനന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു എനിക്ക് മധുരത്തിന്‍റെ  അസുഖം വരുത്തല്ലേ കണ്ണാ... പിന്നെ എന്‍റെ മാഷ്ടെ അസുഖം ഒന്ന് മാറ്റണെന്നും.എത്രയാന്ന് വച്ച പാവം ഈ ചീക്കചായ കുടിക്ക്യാ!!!!

Tuesday, December 7, 2010

ഓര്‍മ്മകള്‍

ഓര്‍മ്മ വക്കുമ്പോള്‍ ഞാന്‍ അഷ്ടമിച്ചിറയില്‍ ആണ്. സ്വയംഭൂവായ ശിവനുള്ള അമ്പലം! അമ്പലത്തിനു പുറകിലെ കുളവും അതിനടുത്ത തോടും ആണ് ആദ്യം ഓര്‍മ്മ വരിക.കാരണം ആ തോട് അവിടെയുള്ള ഒട്ടുമിക്ക വീടുകളിലൂടെയും കടന്നു പോയിരുന്നു.അച്ഛനും അമ്മയും അവിടത്തെ സ്കൂളില്‍ ആണ് പഠിപ്പിക്കുന്നത്‌. ചെറിയ സ്കൂളില്‍ ഞാനും വലിയ സ്കൂളില്‍ ചേച്ചിയും.ഗാന്ധി സ്മാരക ഹൈസ്കൂള്‍ അഷ്ടമിച്ചിറ.ഗാന്ധിജിയുമായി എന്തോ  ബന്ധമുള്ള  സ്കൂള്‍ ആണ് അതെന്നായിരുന്നു ഒന്നാം ക്ലാസ്സുകാരിയായ എന്‍റെ  ധാരണ.അതിനെ ഒന്നുറപ്പിക്കാന്‍ പാകത്തില്‍ സ്കൂള്‍ മുറ്റത്തു ഗാന്ധി പ്രതിമയും ഉണ്ട്....ചേച്ചി അവിടെ ചെറിയ സ്കൂളില്‍ പഠിച്ചിരുന്നപ്പോഴുള്ള കഥകള്‍ കുറച്ചൊക്കെ കേട്ടിരുന്നു ഞാന്‍.അഷ്ടമിച്ചിറയെ  ആത്മാവിന്‍റെ ഭാഗമാക്കിയ ലച്ചി ആയിരുന്നു അവള്‍ക്കു കൂട്ട്.ലച്ചിടെ അച്ഛന്‍റെ ചെറിയമ്മേടെ വീടിന്‍റെ മതിലും  സ്കൂള്‍ ന്‍റെ മതിലും ഒന്നാണ്.അവിടെ ഓരോ ദിവസവും ഓരോ നിറങ്ങളില്‍ മുങ്ങി ലച്ചിയുടെ കൈ തുമ്പില്‍ തൂങ്ങി  സ്കൂളില്‍ എത്തുന്ന മിന്‍ച്ചി!അവള്‍   കരയാതിരിക്കാന്‍ ചെറിയമ്മേടെ വീട്ടിലെ  നാട്ടുമാവിന്‍റെ അടിയില്‍ നിക്കുന്ന ലച്ചി.ലച്ചിയേം നോക്കി കരച്ചില്‍ അടക്കുന്ന മിനിക്കുട്ടി!!ഞാന്‍ സ്കൂളില്‍ ഇരിക്കുമ്പോള്‍ മാവിന്‍റെ ചോട്ടില്‍ എനിക്ക് വേണ്ടിം നിക്കുന്ന ലച്ചിയെ കാണും.........ശാന്ത  ടീച്ചറും  സാവിത്രി  ടീച്ചറും  ഒക്കെ  മാറി  മാറി  വരും.അ യും ക യും പ യും തലകുത്തി നില്‍ക്കും.1മുതല്‍ 0 വരെയുള്ളവര്‍ മിന്നിമറയും. ഞാനിങ്ങനെ തെങ്ങിലേക്കു പറക്കണ  കുരുത്തോല കിളിയേം ചെറിയമ്മേടെ  മാവിലെ മാങ്ങകളേം തല്ലുകൂടി ഓടുന്ന  അണ്ണാറ ക്കണ്ണന്‍ മാരെയും നോക്കി ഇരിക്കും.നാല് വയസ്സുകാരിയുടെ മനസ്സിലേക്ക് അക്ഷരങ്ങളെക്കാളും അക്കങ്ങളെക്കാളും വേഗത്തില്‍ ഓടിക്കയറിയിരുന്നത് എന്നും ഈ കിളികളും അണ്ണാറക്കണ്ണനും ഒക്കെ ആയിരുന്നു.അതാരറിയാന്‍...............

Sunday, December 5, 2010

ഓര്‍മ്മകള്‍.....

ഓര്‍മ്മകള്‍ .....ഒട്ടും പ്രാധാന്യം നല്‍കാതെ ഞാന്‍ ബോധപൂര്‍വവും അല്ലാതെയും മറന്നു കളഞ്ഞതെല്ലാം ഇപ്പോള്‍ ആയിരം സൂര്യപ്രകാശത്തോടെ  തെളിഞ്ഞു നില്‍ക്കുന്നു.എന്‍റെ ബാല്യത്തിനു നിറങ്ങള്‍ നല്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല.അല്ലെങ്കില്‍ ഞാന്‍ തിരിച്ചു അറിഞ്ഞിരുന്നില്ല.എന്‍റെ കുട്ടികള്‍ ഇവിടെ ഈ മരുഭൂമിയില്‍ പുതുമണ്ണിന്‍റെ  മണമറിയാതെ ആമ്പല്‍പ്പൂക്കളേയും മുള്ളന്‍ പഴങ്ങളെയും അറിയാതെ കണ്ണന്‍ ചിരട്ടയില്‍ വയ്ക്കുന്ന തുമ്പപ്പൂ ചോറിന്‍റെ സ്വാദ് അറിയാതെ  വളരുന്നത്‌ കാണുമ്പോഴാണ് എന്‍റെ ജീവിതം എന്തായിരുന്നു എന്നും ഇവര്‍ക്ക് എന്താണ് നഷ്ടമാകുന്നത് എന്നും ഞാന്‍ തിരിച്ചു അറിയുന്നത് ...
പണ്ട് എം.ടി കഥകള്‍ വായിക്കുമ്പോള്‍ നിളയുടെ അവസ്ഥയിലെ  സങ്കടവും  ഗ്രാമീണ സൌന്ദര്യത്തിന്‍റെ അധപ്പതനത്തിലെ നൊമ്പരവും  ആ പുസ്തകതാളിന്‍റെ കൂടെ അടഞ്ഞിരുന്നു.എന്നാല്‍ ഇന്ന് എന്‍റെ നാട് ഓരോ ദിവസവും അതിന്‍റെ ശാലീനത നഷ്ട്ടപ്പെടുത്തുമ്പോള്‍ ഓരോ ഒറ്റയടിപ്പാതകളും ടാര്‍ റോഡിലേക്ക് മാറുമ്പോള്‍..പാതയോരത്തെ പൂമരങ്ങള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലേക്ക് വഴി മാറുമ്പോള്‍ എല്ലാം ആ നൊമ്പരം എന്തെന്നും അതിന്‍റെ സത്യം എന്തെന്നും മനസ്സിലാകുമ്പോള്‍ ആ നഷ്ട ബോധം എന്നെ വേദനിപ്പിക്കുന്നു.എന്‍റെ നാട് അതിന്‍റെ കുളിര്‍മ നഷ്ടപ്പെടുത്താതിരുന്നെങ്കില്‍ നാട്ടാര്‍ അവരുടെ നിഷ്കളങ്കതയും.................

Saturday, November 27, 2010

എന്‍റെ സുഹൃത്തിന്‍റെ അമ്മ മരിച്ചു.. പ്രതീക്ഷിച്ചിരുന്ന ഒരു വാര്‍ത്ത‍! പക്ഷെ മനസ്സില്‍ ഒരു വിങ്ങല്‍ അവശേഷിക്കുന്നു.അമ്മക്ക് വയ്യാതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്ന് അവള്‍ എന്‍റെ വീട്ടില്‍ വന്നിരുന്നു.കാര്യമായി ഒന്നും അവള്‍ക്കു അറിയില്ല എന്ന് എനിക്ക് തോന്നി.ഒരു പാവക്കുട്ടിയെപ്പോലെ അവള്‍ കുട്ടികളോടൊപ്പം കളിയും ചിരിയും ഒക്കെ ആയി നടന്നപ്പോ എന്‍റെ  മനസ്സ് വിങ്ങുകയായിരുന്നു.അവളോട്‌ സത്യം തുറന്നു പറയാന്‍ പലവട്ടം മനസ്സ് എന്നോട് പറഞ്ഞു.പക്ഷെ ആ ചിരി അവളില്‍ നിന്നും മായ്ക്കാന്‍ എനിക്കാവുമായിരുന്നില്ല.അവള്‍ കുട്ടികളെപ്പറ്റി,കുസൃതികളെപ്പറ്റി,ഭര്‍ത്താവിന്‍റെ തിരക്കിനെപ്പറ്റി,ഭക്ഷണത്തെപ്പറ്റി ഒക്കെ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു.പലവട്ടം ഞാന്‍ പറയാന്‍ മുതിര്‍ന്നു. വിദ്യാ..... നിന്‍റെ  അമ്മ അവിടെ ജീവന്‍ നില നിര്‍ത്തുന്നത് ഉപകരണങ്ങളിലൂടെയാണ് എന്ന് നിനക്ക് അറിയാമോ.....ഒരു പൊട്ടിക്കരച്ചില്‍ അല്ലെങ്കില്‍ ആകെ തകര്‍ന്ന ഒരു മരവിപ്പ് അതിനെ ഭയന്ന് ഞാന്‍ ഒന്നും പറഞ്ഞില്ല.അവളെ എത്ര നാള്‍ ഒന്നും അറിയിക്കാതെ എല്ലാരും ഇരിക്കും?കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവള്‍ എന്നെ വിളിച്ചു.അമ്മക്ക് വയ്യ ഞാന്‍ നാട്ടില്‍ പോകുന്നു.....അവള്‍ എത്തുന്നത്‌ വരെ അവളുടെ അമ്മയില്‍ ജീവന്‍റെ തുടിപ്പ് നിലനില്‍ക്കണേ എന്ന് ഞാന്‍ എന്നും പ്രാര്‍ത്ഥിച്ചിരുന്നു.കാരണം മരണത്തിനു വളരെ അടുത്തെത്തിക്കഴിഞ്ഞിരുന്നു അവളുടെ അമ്മ.മരുന്നുകളോട് പ്രതികരിക്കാതെ ;ആരോടും പ്രതികരിക്കാതെ തയ്യാറെടുപ്പ് തുടങ്ങി ക്കഴിഞ്ഞിരുന്നു അവര്‍.... എന്തായാലും അവള്‍ എത്തി .ഇന്ന് രാവിലെ അവള്‍ എന്നോട്പറഞ്ഞു അമ്മക് സുഖംണ്ട്.സംസാരിക്കാന്‍ വയ്യന്നെ ള്ളൂ...സമാധാനായി ..ഹാവൂ..അല്‍പ്പം കഴിഞ്ഞില്ല..അവളുടെ ഭര്‍ത്താവിന്‍റെ അറിയിപ്പ് .വിദ്യയുടെ അമ്മ മരിച്ചു..ഞാന്‍ ഇന്ന് രാത്രി തിരിക്കുന്നു...അവള്‍ അമ്മ മരിച്ചു എന്ന് ഇനി എപ്പോഴാണാവോ  അറിയുക.അതോ എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ ഭാവിച്ചതാണോ അവള്‍?അറിയില്ല എനിക്കൊന്നും അറിയില്ല ...കണ്ണില്‍ നിന്നും അവള്‍ അമ്മക്കായി പൊഴിക്കുന്ന  ഓരോ തുള്ളി കണ്ണ് നീരും ഞാന്‍ കാണുന്നു...അവളുടെ ദുഃഖത്തില്‍ ഞാനും ദുഖിക്കുന്നു...അവളെനിക്കൊരു അനിയത്തിക്കുട്ടിയെപ്പോലെയായിരുന്നു......അവളിപ്പോ ഏത് അവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നത് എന്ന് എനിക്കറിയില്ല.ഈശ്വരന്‍ അവള്‍ക്കു എല്ലാ ശക്തിയും       
 കൊടുക്കട്ടെ...

Monday, November 22, 2010

എല്ലാ ലോനപ്പന്മാരും മാത്തച്ചന്മാരും ...........

ഒരു വിവാഹ നിശ്ചയം! ഈ മരുഭൂവിലെ ഒരു സായാഹ്നം അങ്ങനെ പോകുന്നതിന്‍റെ ഒരു രസത്തിലായിരുന്നു ഞാന്‍.ഇതേ വരെ കാണാത്ത എന്തോ ഒന്ന് എന്നുള്ള ഒരു തോന്നല്‍ ആ രസത്തിനു ആക്കം കൂട്ടി... ഒരു ക്രിസ്ത്യന്‍ വിവാഹനിശ്ചയം.കാട്ടിക്കൂട്ടാനുള്ള മലയാളിയുടെ ത്വര ആ ഹാളിന്‍റെ വാതില്‍പ്പടി  മുതല്‍ എന്‍റെ രസത്തിന്‍റെ  കഴുത്തില്‍ കത്തി വക്കാന്‍ തുടങ്ങി.നാണത്തില്‍ മുങ്ങിയൊന്നും  അല്ലെങ്കിലും അല്പം നമ്രമുഖിയായി ഞാന്‍ പ്രതീക്ഷിച്ച വധു അതാ സാരി വലിച്ചു വാരി ഉടുത്ത് അലസമായ മുടിയിഴകളുമായി ആംഗലേയ സ്വാധീനത്തിന് വിധേയപ്പെട്ട നാവുമായി അലറുന്നു.തണുപ്പിനെയും കാറ്റിനെയും ചീത്ത പറയുകയാണ് പാവം.എന്‍റെ രസത്തെ അതെ പടി നിലനിര്‍ത്താന്‍ കൂടെ കെട്ടി ഒരുങ്ങി വന്ന സ്ത്രീ ജനങ്ങളുമായിഞാന്‍  അകത്തേക്ക് പാഞ്ഞു.ആഹാ!!!!എന്താ രസം.എന്‍റെ രസത്തിനു സമാധാനമായി.ചിട്ടയോടെ ഭംഗിയായി ഒരുക്കിയിരിക്കുന്ന ഹാള്‍.എല്ലാവരെയും
സ്വീകരിക്കാന്‍ നിരന്നു നില്‍ക്കുന്ന പരിചാരക വൃന്ദം.ഞാനും എന്‍റെ  കൂടെയുള്ളവരും വേദിക്ക്  അഭിമുഖമായി സ്ഥാനം പിടിച്ചു.അതാ ശ്വാസം മുട്ടുന്ന കോട്ടിന്‍റെ ഉള്ളില്‍ കയറിയ ഒരു പയ്യന്‍ സദസ്സിനെ അഭിസംബോധന ചെയ്യാന്‍ വന്നിരിക്കുന്നു. ഭാഷ ഇവിടെയും ആംഗലേയം തന്നെ.എല്ലാ ലോനപ്പന്മാരും മാത്തച്ചന്‍മാരും ഒന്ന് ഇരിക്കണം.ആരും കൂട്ടം കൂടി നില്‍ക്കരുത്. ഞാന്‍ പറയുന്നതിനിടക്ക് ആരും തങ്ങളുടെ കാണാതായ മക്കളെ തപ്പി പോകുന്നത് കാണാന്‍ ഇട വരരുത്..പ്ലീസ്......ഞാന്‍ ചുറ്റും നോക്കി.അധികവും 50 60 വയസ്സിനിടക്കുള്ളവര്‍.ഈ അവതാരക കോമാളിയെ അനുസരിക്കനെന്നോണം ആകെ നിശബ്ദത പരന്നു.എന്‍റെ രസം എന്നെ നോക്കി കണ്ണുരുട്ടി.ആ കണ്ണിലൂടെ ഞാന്‍ കണ്ടു.പുതിയ തലമുറ...അവരുടെ ഭാഷ ,ഭാവം, രൂപം.പെട്ടന്ന് അവതാരകന്‍റെ ശബ്ദം ഉയര്‍ന്നു.ചെണ്ടയുടെ ശബ്ദം.പട്ടാള ക്യാമ്പില്‍ നിന്നും ഞാന്‍ പൂരത്തിന് നടുവിലേക്ക് എത്ത്യോ ......ഓ അല്ലല്ല ചെറുക്കന്‍ പാര്‍ട്ടി ടെ വരവ്.ചെണ്ടയില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ വാദ്യകലാകരന്മാര്‍ മേളം ഉതിര്‍ത്തപ്പോള്‍ അലസ സുന്ദരികളുടെ മെഴുകുതിരി നാളങ്ങളുടെ അകമ്പടിയോടെ വരന്‍ എത്തുന്നു. എല്ലാവരും എഴുന്നേറ്റു  നിന്നു വേണം വരനെ ആനയിക്കാന്‍.പിന്നാലെ വധുവും എത്തി.വധുവില്‍ നിന്നും നാണം നാണിച്ചിട്ട്‌ എന്നപോലെ  മാറിനിന്നു.അവതാരകന്‍റെ  വാക്കുകള്‍ക്കു കട്ടി കൂടി.ചടങ്ങുകള്‍ വേഗം അവസാനിച്ചു. അടുത്തതായി ചെറുക്കന്‍റെ അവതാരകന്‍ വന്നു.അപ്പൊ നേരത്തെ കണ്ടത് വധുവിന്‍റെ അവതാരകന്‍.പട പേടിച്ചു പന്തളത്ത്  ചെന്നപ്പോ .......എന്ന അവസ്ഥയായി.ശ്രദ്ധിച്ചു കാതോര്‍ത്താല്‍ പോലും മനസ്സിലാകാത്ത ഭാഷയായിരുന്നു ഈ കോമാളിയുടെത്.വധൂവരന്മാരുടെ കുട്ടികാലത്തെ ഫോട്ടോ വച്ചുള്ള ദൃശ്യ വിരുന്നു,വധുവിന്‍റെ അനുജന്‍റെ വെളിപ്പെടുത്തല്‍ .....ഇവളെനിക്ക് അമ്മയാണ് ;ചേച്ചിയല്ല..ശബ്ദത്തില്‍ വിറയല്‍ വരുത്താന്‍ ആ കുട്ടി വല്ലാതെ ശ്രമിച്ചു നോക്കി.എനിക്ക് തോന്നിയത് വേണ്ടത്ര പരിശീലനം നടത്താതെയാണ് ആ പയ്യന്‍ എത്തിയത് എന്നാണ്. മറ്റുള്ളവര്‍ക്കു എന്താണാവോ തോന്നിയത്.ഇത്രയും എത്തിയപ്പോഴേക്കും എന്‍റെ മക്കളും എന്‍റെ  രസവും  തമ്മില്‍ പിടിയും വലിയും ആയി.ഭക്ഷണം ഒരുക്കിയിരിക്കുന്നു. വേണ്ടവര്‍ ദയവു ചെയ്തു ദയവുചെയ്ത് നിരയായി പോകുക.ദൈവ ഭയമുള്ള കുഞ്ഞാടായത് കൊണ്ടു അവതാരകന്‍ എല്ലാറ്റിനും പുറകില്‍ ദയവു ചേര്‍ത്തിരുന്നു.വരി നീങ്ങി തുടങ്ങി.ഭക്ഷണത്തിനോട് വിരക്തി തോന്നുന്ന തരത്തില്‍ ഒരു പാട് ഭക്ഷണം.അല്‍പ്പം എന്തോ ഒന്നെടുത്തു ഞങ്ങള്‍ സ്ഥലത്ത് വന്നിരുന്നു.അവതാരകര്‍ ഒരുപാട് പേരായി .അവര്‍ അവരുടെ മാത്രം ലോകത്ത് വിഹരിക്കുന്നു.മറ്റാരും അവരുടെ ലോകത്തിലെങ്ങും ഇല്ലാത്ത അവസ്ഥ.സ്വാര്‍ത്ഥത  മണക്കുന്ന  അന്തരീക്ഷം.അഹങ്കാരം വീശിയടിക്കുന്ന തണുപ്പ്.തണുപ്പിനെശക്തിപ്പെടുത്താ നെന്നോണം അവരുടെ അട്ടഹാസങ്ങള്‍.ഞങ്ങള്‍ വേഗം യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി.പുറത്തെ തണുപ്പില്‍ പൊതിഞ്ഞു കുറച്ചു സമയം ഇരുന്നു.ആകാശത്ത് പൂര്‍ണചന്ദ്രന്‍!!എത്ര തന്നെ മാറ്റങ്ങള്‍ വന്നാലും ആ പുതുമയുടെ നൈര്‍മല്ല്യവുമായി നില്‍ക്കുന്ന ചന്ദ്രന്‍...ആകാശകൊട്ടാരം തകര്‍ന്നടിഞ്ഞ സങ്കടത്തോടെ നില്‍ക്കുന്ന എന്‍റെ രസ ത്തോട് ഞാന്‍ പറഞ്ഞു....നമ്മുടെ ഭാഗ്യം നോക്കു !!നമ്മള്‍ ഈ തലമുറയില്‍ പെട്ടവരല്ല.ബഹുമാനത്തിന്‍റെയും സ്നേഹത്തിന്‍റെയും നിസ്വാര്‍ത്ഥതയുടെയും ഇവര്‍ക്കറിയാത്ത ഭാഷ നമുക്കറിയാം.നമ്മുടെ ശിരസ്സിലോ പഴയ തലമുറയുടെ ആശിര്‍ വാദത്തിന്‍റെ  ഊഷ്മളതയും........ഞാനും എന്‍റെ രസവും പരസ്പരം നോക്കി ചിരിച്ചു .ആശ്വാസത്തിന്‍റെ നിഷ്കളങ്കമായ ചിരി ...............          

Saturday, November 6, 2010

എന്‍റെ മയില്‍‌പ്പീലി !!!

നീ..........എനിക്കാരാണ്? എന്‍റെ ഏകാന്തതയില്‍ എന്‍റെ മനസ്സിന് ഞാന്‍ തന്നെ നല്‍കിയ സാന്ത്വനം.അതിനു ഞാന്‍ നല്‍കിയ രൂപമല്ലേ ഈ ശ്യാമപീത വര്‍ണങ്ങളുടെ മയില്‍പ്പീലിക്കൂട്ടുകള്‍.എന്‍റെ ലോകത്തിലെ വര്‍ണങ്ങള്‍ നിറങ്ങള്‍ നഷ്ടപ്പെടുത്തുമ്പോള്‍ ഞാന്‍ നിന്നിലാണെന്നത് നീയെനിക്ക് തന്ന ബോധ്യം.ഒരു മാത്രയിടയില്‍ മിന്നിയ മിന്നല്‍ പിണര്‍ പോലെ ഞാന്‍ നിന്നെ അറിഞ്ഞു ..അതെ !നീ തന്നെ പല രൂപത്തില്‍, ഭാവത്തില്‍ എന്‍റെ കൂടെ ..എനിക്ക് താങ്ങായി...ഞാന്‍ അതറിയാന്‍ എന്തേ വൈകി? നിന്‍റെ മായലോകത്തില്‍  എന്‍റെ ഭ്രമകല്പനകളും സ്വപ്നങ്ങളും .നീ ചിരിക്കുകയാണ്..ഇതൊന്നവസനിപ്പിച്ചു കൂടെ? തെറ്റ്
ശരികളുടെ വിവേചനം നിന്നിലൂടെ എന്‍റെ ധിഷണ അറിയട്ടെ..ഞാന്‍ ചെയ്യുന്നതൊന്നും തെറ്റുകള്‍ ആകാതിരിക്കട്ടെ... നീ കൂടെയുള്ളപ്പോള്‍ ഞാന്‍ ചെയ്യുന്നതെല്ലാം ശരി....എന്നിട്ടും എനിക്കെന്തേ ദുഃഖങ്ങള്‍?
പൃഥയുടെ പ്രാര്‍ത്ഥന പോലെ ..............നിന്നെ ഒരു നിമിഷം പോലും മറക്കാതിരിക്കാന്‍ ഓരോ ശ്വാസത്തിലും ഓര്‍ക്കാന്‍ എനിക്ക് ദുഃഖങ്ങള്‍ മാത്രം തരൂ കൃഷ്ണാ!!!!!!!!!!!!!!
!

Monday, November 1, 2010

കേരളപ്പിറവി ആശംസകള്‍ !!!!!മലയാളത്തെ മറന്നു തുടങ്ങിയ മലയാണ്മയെ തഴയുന്ന മലയാളികള്‍ക്ക് എന്‍റെ  ആശംസകള്‍.കസവ് നേര്യതിലും മുല്ലപ്പൂവിലും മാത്രം ഒതുങ്ങുന്ന ആഘോഷം!നിങ്ങളുടെ ചുണ്ടില്‍ ഉണ്ടോ ആ അമ്മിഞ്ഞപ്പാലിന്‍റെ മാധുര്യം?കാതിലുണ്ടോ   ആ താരാട്ടിന്‍റെ ഈണം ?ഇനിയും വൈകിയിട്ടില്ല !!ചുണ്ടൊന്നു നുണഞ്ഞു കാതോര്‍ത്തു നോക്കു..നിങ്ങള്‍  അലിയുന്നില്ലേ   ആ താരാട്ടിന്‍റെ മാധുര്യത്തില്‍...
.......എന്‍റെ  മക്കള്‍ എത്തുമ്പോള്‍ അവര്‍ക്കു നല്കീടുവാന്‍ പുത്തന്‍ പുടവകള്‍ നെയ്തു സൂക്ഷിച്ചു ഞാന്‍...അങ്കണ തിണ്ണയില്‍ എത്തുമെന്‍ മക്കള്‍ തന്‍ അമ്മെ വിളി കേട്ട് ഉണരാന്‍ ഉറങ്ങി ഞാന്‍ ....സുഷുപ്തിയില്‍ ആണ് അമ്മ.മക്കള്‍ എത്തി  ഉണര്‍ത്തുന്നതും കാത്തു   ഉറങ്ങിയ അമ്മ..മക്കള്‍ എവിടെ ?ഞാന്‍ ഉണ്ടിവിടെ ഞാന്‍ മാത്രം ..എന്നെ പിടിച്ചു നടത്തിയ വഴികള്‍ മറക്കാതെ ,കാതില്‍ ഓതി തന്ന  ശീലുകള്‍ മറക്കാതെ ......പെറ്റമ്മയെ മറക്കാതെ !!!!

Friday, October 22, 2010

ഹരിക്കുട്ടന്‍റെ അത്ഭുതം !!!!!!! മാധവന്‍റെ ആഹ്ലാദം .....

അന്ന് നല്ല മഴയായിരുന്നു ......ഗുരുവായൂര്‍  അമ്പലത്തിലെ തിക്കും തിരക്കും ....എനിക്കും എന്‍റെ  കുഞ്ഞനിയന്‍ മാധവനും വയ്യാണ്ടായി...ഭക്ഷണം കഴിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു ...ഒരു സ്ഥലത്ത് കൂടി പോകാനുണ്ട്.. വേണ്ട അച്ഛാ വീട്ടില്‍ പോകാം എന്ന് ഞാന്‍ പറഞ്ഞു നോക്കി ...അവസാനം അച്ഛന്‍ തന്നെ ജയിച്ചു ...ഞങ്ങള്‍ അങ്ങനെ ആനക്കൊട്ടിലില്‍ എത്തി.പ്രവേശനം  പാസ്മൂലം   മാത്രം.ചിത്രങ്ങള്‍ എടുക്കണമെങ്കില്‍ അതിനും വേറെ ടിക്കറ്റ്‌ എടുക്കണം .സമയം പോകും  എന്ന് പറഞ്ഞു ഞാന്‍ തന്നെ അച്ഛനെ നിരുത്സാഹപ്പെടുത്തി.അമ്പലം യാത്ര കൊടുത്ത ക്ഷീണം കാരണം അമ്മൂമ്മ  വന്നില്ല. കാറില്‍ തന്നെ ഇരുന്നു .ഞങ്ങള്‍ അകത്തേക്ക് കടന്നു..ഇതാ ഒരു പുതിയലോകം!! അച്ഛന്‍ പറഞ്ഞു ......   പുന്നത്തൂര്‍ കോട്ട !!!!!! മുന്‍കാല സാമൂതിരി രാജാക്കന്‍മാരുടെ കാലടികള്‍ പതിഞ്ഞ  കോട്ട !!!!!!ഇന്ന് ക്ഷയിച്ചു നില്‍ക്കുന്നു.ഒരു ചന്ദന ലേപ സുഗന്ധം അവിടെ പരക്കുന്നുണ്ടോ എന്ന് അമ്മ ചിരിയോടെ ചോദിച്ചു ...ഹോ !!അവിടത്തെ ദുര്‍ഗന്ധം ദുസ്സഹം !!അമ്മ ഇതെന്താ  ഈ പറയണേ!!!പെട്ടന്ന് ചെവിപൊട്ടുന്ന  തരത്തില്‍ ഒരു ശബ്ദം.ഹമ്മേ !!ഞാന്‍ അറിയാതെ വിളിച്ചുപോയി ..എന്‍റെ അടുത്ത്   ..തൊട്ടടുത്ത്‌ ഒരു ആന ..ആഹ്!!അപ്പോളാണ് ഞാന്‍ ചുറ്റിനും കണ്ണോ ടിച്ചത് ..നിറയെ ആനകള്‍ !!200 ല്‍  പരം ആനകള്‍ .ജീവിക്കുന്ന ദിനോസറുകള്‍ !!മനസ്സൊന്നു കിടിലം കൊണ്ടു..പല സ്ഥലത്ത് ആയി കെട്ടി ഇട്ടപ്പെട്ടിരിക്കുന്ന ആ വലിയ ശരീരങ്ങള്‍ ..ഒന്ന് അനങ്ങിയാല്‍ ഒന്ന് ഉറക്കെ ചിന്നം വിളിച്ചാല്‍.. ഈ കാണുന്ന ലോകം ഒന്നാകെ പൊട്ടിത്തകരും എന്നെനിക്കു തോന്നി..പിന്നെ പിന്നെ ഭയം എന്നെ വിട്ടു മാറി...മാധവന്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി ..അവനു പേടിയെ ഇല്ല .എനിക്കത്ഭുതം തോന്നി ..അച്ഛന്ടെ കയ്യും പിടിച്ചവന്‍ എല്ലാം കണ്ടു ആസ്വദിക്കുന്നു !!ആനയെ കുളിപ്പിക്കുന്നതും ആന പട്ട തിന്നുന്നതും മദലഹരിയില്‍  ആനകള്‍ തലയാട്ടുന്നതും ഒക്കെ ഞാനും അവനോടൊപ്പം നോക്കി കാണാന്‍ തുടങ്ങി .അവിടത്തെ കലങ്ങി മറിഞ്ഞ ചെളിയോ ,ദുര്‍ഗന്ധമോ ഒന്നും പിന്നെ ഞാന്‍ അറിഞ്ഞില്ല.ഞാനും ആനകളും മാത്രം...അവരുടെ കൊട്ടാരം...എത്ര വലിയ സ്ഥലം ആണെന്നോ അത്.അധികം ആനകള്‍ക്കും സുഖം ഇല്ലാത്ത അവസ്ഥ ആയിരുന്നു .അത് കൊണ്ടു തന്നെ സുഖ ചികിത്സയുടെ ഭാഗമായ ആനയൂട്ടിനു കുറച്ചു ആനകളെ ഇവിടന്നു ഉണ്ടായിരുന്നുള്ളു . ആനകള്‍ പൂഴി എടുത്തു മേല്‍ കുട്ഞ്ഞിടുന്നതും പാപ്പാന്മാര്‍ അവയെ കുളിപ്പിക്കുന്നതും നോക്കി ഞാന്‍ നിന്നു.ഓരോ ആനക്കും അതിന്ടെ പപ്പനോട് ഉള്ള ആത്മ ബന്ധത്തെ കുറിച്ച് അച്ഛന്‍ പറഞ്ഞപ്പോ എന്തിനാണെന്ന് അറിയില്ല കണ്ണൊന്നു നനഞ്ഞു ..വയ്യാതിരിക്കുന്ന  അവസ്ഥയില്‍ അവയെപ്പോലെ പകയുളള മറ്റൊരു ജീവിയും ഇല്ല്യത്രെ..ഞങ്ങള്‍ ഒരു പാട് നടന്നു.. യാത്ര തീരുകയാണ് ..ആന.. അതെനിക്കും പ്രിയപ്പെട്ടതായി തീര്‍ന്നു ..ഒരു ആനയെ വെറുതെ കാണുന്ന തോന്നലല്ല അത് ...ഗുരുവായൂര്‍ പദ്മനഭാനോടും..ആ കുറുമ്പന്‍ ഒറ്റ ക്കൊമ്പനോടും ഒക്കെ യാത്ര പറഞ്ഞു ഞങ്ങള്‍  പുറത്തു കടന്നു. സമയം 11 .15 ...ഒരു വലിയ നഷ്ടബോധം എന്നെ പിടി കൂടി കഷ്ടം ചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍  !!ഇനിയും വരാമെന്ന് മനസ്സിനെ സമാധാനിപ്പിച്ചു ഞങ്ങള്‍ മടങ്ങി.. പിറ്റേ ദിവസത്തെ പത്ര ത്തില്‍ ഒരു വാര്‍ത്ത‍!!!മദമിളകിയ  ആന കാര്‍ തകര്‍ത്തതിനു  ശേഷം ആള്‍ക്കാരെയും ആക്രമിച്ചു !!!എവിടെയാണെന്നോ .......ആനക്കൊട്ടിലില്‍ ...സമയം എത്രയാണെന്നോ .........11 . 20 ....പത്രം നോക്കിക്കോളു..ആനയൂട്ടിന്‍റെ    പിറ്റേന്നത്തെ പത്രം.............!!!!!!!!!!.

Monday, October 18, 2010

എന്‍റെ തുടക്കം


ഒരു തുടക്കത്തിനു കാത്തു നിന്നതാണോ ഞാന്‍ ......എന്തായാലും ആ കുട്ടി പറഞ്ഞപ്പോള്‍ ..എന്‍റെ  അനുജത്തി ആകാം സുഹൃത്ത്‌ ആകാം അല്ലെങ്കില്‍ എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാള്‍.... ഒരു വരി വെറുതെ ഒന്ന് കുറിച്ച് നോക്കി ...മറന്നിട്ടില്ല.. അക്ഷരങ്ങള്‍ എന്നെയും 
ഞാന്‍ അക്ഷരങ്ങളെയും ...പുതിയ ലോകത്തിലേക്ക്‌ എന്നെ തുറന്നു വിട്ട ആ ചന്ദ്ര കിരണത്തിന് നന്ദി !!


Sunday, October 17, 2010

vidyarambham karishyami..sidhi:bavathu me sada....

ഇന്ന് വീണ്ടും ഒരു വിദ്യാരംഭം കൂടി....അക്ഷരങ്ങളുടെ മാസ്മരിക ലോകത്തിലേക്ക്‌ പിച്ചവച്ചു എത്തിനില്‍ക്കുന്ന ഒരായിരം കുരുന്നുകള്‍ ..അവര്‍ക്ക് സ്വാഗതം !!

Saturday, October 16, 2010

njan

ഞാന്‍ മിത്ര അല്ല !!!ഒരു പക്ഷെ നിങ്ങള്‍ മിത്രയുടെ മനസ്സിലൂടെ എന്നെ അറിയും....മനസ്സിന്ടെ യാത്രയിലേക്ക്...നിറങ്ങളുടെ വര്നങ്ങളിലേക്കു നിങ്ങള്‍ക്കും സ്വാഗതം...

......

  ജനിച്ച കാലം മുതലേ ഉള്ള ഭയമാണ് അവസാനിച്ചത്.അതേ വരെ രാത്രികളിലെ ഓരോ നിമിഷവും പേടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്.അസമയത്ത്  വരുന്ന ഓരോ വി...